ഇന്ത്യയുടെ തലസ്ഥാനമായ ദല്‍ഹി ഇപ്പോള്‍ സ്ത്രീ-ബാലികാ പീഡനങ്ങളുടെ ആഗോള സംസ്ഥാനമെന്ന അവമതിയിലേക്ക് താഴ്ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തില്‍ 617 കുട്ടികളെ കാണ്മാനില്ലാതായി. 2012ല്‍ 5284 കുട്ടികളാണ് ദല്‍ഹിയില്‍ അപ്രത്യക്ഷമായത്. കഴിഞ്ഞ ഡിസംബറിലാണ് 23കാരിയായ യുവതിയെ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ആറുപേര്‍ കൂട്ടബലാത്സംഗം ചെയ്ത് നഗ്നശരീരം റോഡിലേക്ക് വലിച്ചെറിഞ്ഞത്. അന്ന് ദല്‍ഹി ജനത കടുത്ത പ്രതിഷേധമുയര്‍ത്തി. രാജ്പഥിലും പ്രധാനമന്ത്രിയുടെയും സോണിയാഗാന്ധിയുടെയും വസതികള്‍ക്ക് മുമ്പിലും നടത്തിയ പ്രതിഷേധത്തിന്റെ അലകള്‍ കെട്ടടങ്ങുന്നതിന് മുമ്പുതന്നെ മറ്റൊരു പിഞ്ചു ബാലിക ക്രൂരബലാത്സംഗത്തിനിരയായിരിക്കുന്നു എന്നത് ഭാരതസംസ്ക്കാരത്തിനുമേല് കരിവാരിതേക്കുന്ന സംഭവമായി. ഏപ്രില്‍ 15ന് അയല്പക്കത്തെ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി വീടിനുള്ളില്‍ ബന്ദിയാക്കിയശേഷം സ്നേഹിതനുമൊത്ത് കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന് മാത്രമല്ല അവളുടെ ജനനേന്ദ്രിയത്തില്‍ 200എംഎല് ജലം കൊള്ളുന്ന കുപ്പിയും മെഴുകുതിരിയും തിരുകിക്കയറ്റി മാരകമായ മുറിവുകള്‍ സൃഷ്ടിക്കുകയും ചെയ്തു. ഇവരെ മനുഷ്യരെന്നോ മനുഷ്യമൃഗങ്ങളെന്നോ അല്ല പിശാചുക്കള്‍ എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. വീടിനുള്ളില്‍ കെട്ടിയിട്ട് വീട് പൂട്ടി ബീഹാറിലെ സ്വന്തം നാട്ടിലേക്ക് അയാള്‍ രക്ഷപ്പെട്ടു. 40 മണിക്കൂറിനുശേഷം കുട്ടിയുടെ ഞരക്കങ്ങള്‍ കേട്ടാണ് രക്ഷപ്പെടുത്തിയത്.
കുട്ടിയെ കാണാനില്ല എന്ന പരാതി അന്വേഷിക്കാത്ത പോലീസ് സംഭവം പുറത്ത് പറയാതിരിക്കാന്‍ കുട്ടിയുടെ അച്ഛന് 2000 രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്തകള്‍ കേട്ട് ക്ഷുഭിതരായ ജനങ്ങള്‍ ഇപ്പോള്‍ പ്രക്ഷോഭത്തിലാണ്. ഡിസംബറിലെ പീഡനത്തിനുശേഷം സ്ത്രീപീഡന നിരോധന ഓര്‍ഡിനന്‍സ് പാസാക്കിയെങ്കിലും ദല്‍ഹിയില്‍ സമാനമായ അക്രമങ്ങളും ബലാത്സംഗങ്ങളും തുടര്‍ന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിലത്തേതാണ് ഈ പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്തത്. ദല്‍ഹിയില്‍ മാത്രം കുറച്ച് നാളുകള്‍ക്കുള്ളില്‍ 157 കൂട്ട ബലാത്സംഗങ്ങളും 4000ലധികം മാനഭംഗക്കേസുകളും അരങ്ങേറുമ്പോള്‍ പ്രധാന വ്യക്തികളുടെ അന്തപുര പാറാവിനുമടക്കം കാവലിനും എസ്പിജി കാവല്‍ ഡോഗുകളെ നിയോഗിക്കേണ്ട ഗതികേടിലിരിക്കുന്ന ഈ സര്‍ക്കാര്‍ ഭരണം നടത്തുന്നുണ്ടോ എന്നു മാത്രമല്ല, ജനങ്ങളും സമാനസുരക്ഷ അര്‍ഹിക്കുന്നില്ലേ എന്നുകൂടിയാണ്. ബലാത്സംഗത്തിനിരയാകുന്ന കുട്ടികളുടെ എണ്ണം പത്ത് വര്‍ഷംകൊണ്ട് മൂന്നിരട്ടിയായി എന്നു കേള്‍ക്കുമ്പോള്‍ പുരുഷന്മാര് ഇന്ന് ബലാത്സംഗത്തിന് ഇരകളെ തേടുക എന്നത് പ്രാഥമിക ലക്ഷ്യമാക്കിയോ എന്ന് ന്യായമായും സംശയിക്കാം. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയെ ഉദ്ധരിച്ച് ഏഷ്യന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്റൈറ്റ്സ് പറയുന്നത് 2001ല്‍ 2113 കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ 2011ല്‍ അത് 7112 ആയി എന്നും ഈ കാലയളവില്‍ രാജ്യത്ത് 48338 കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്നുമാണ്. കണക്കില്‍പ്പെടാത്ത ബലാത്സംഗങ്ങളും ധാരാളമായിരിക്കും. ബാലനീതി നിയമമനുസരിച്ച് രൂപീകൃതമായ ജുവനെയില്‍ ഹോമുകളിലും അനധികൃത ജുവനെയില്‍ ഹോമുകളിലും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്.
ഹോം വാച്ച്മാന് പീഡിപ്പിച്ച കുട്ടിയെ തിരുവനന്തപുരത്തെ അഭയയില്‍ എത്തിച്ചത് അടുത്തയിടെയായിരുന്നല്ലോ. ഇത് വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന പ്രക്രിയയാണെങ്കിലും ഈ സംഭവങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടും സോഷ്യല്‍ സര്‍വീസ് വകുപ്പ് നിസ്സംഗത പുലര്‍ത്തിയത് അനസ്യൂതം തുടരുന്നു. ദല്‍ഹി പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടെങ്കിലും അവള്‍ക്ക് ശസ്ത്രക്രിയ വേണ്ടിവന്നു. ജനം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലും മഹിളാ മോര്ച്ചക്കാര് സോണിയാഗാന്ധിയുടെ വസതിക്ക് മുന്നിലും സമരം തുടരുകയാണ്. അഞ്ച് വയസുകാരി അപകടനില തരണം ചെയ്തെങ്കിലും ഇപ്പോള്‍ അണുബാധ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ്. കുട്ടിയെ ആക്രമിച്ച രണ്ട് പ്രതികളും പോലീസ് കസ്റ്റഡിയിലായി. പക്ഷേ പ്രധാനമന്ത്രി ഈ ക്രൂരതയെ അപലപിച്ച് എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന് ആഹ്വാനം നല്‍കുക മാത്രമാണ് ചെയ്യുന്നത്. ദ്രുതഗതിയില്‍ സാംക്രമികരോഗംപോലെ പരക്കുന്ന ഈ മനോവൈകൃതം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അനന്തരഫലമാണെന്ന് വ്യാഖ്യാനം നല്കി തൃപ്തിപ്പെടാത്ത ഇതിനെതിരെ ശക്തമായ ബോധവല്‍ക്കരണം നടത്താന്‍ സാമൂഹിക-സാംസ്ക്കാരിക ഏജന്‍സികള്‍ തയ്യാറാകുകയും സര്‍ക്കാര്‍ ശക്തമായ, ഫലപ്രദമായ, പ്രാവര്‍ത്തിക ക്ഷമമായ നിയമസംവിധാനം സജ്ജമാക്കുകയും ചെയ്യേണ്ടതാണ്. നിയമപാലന സംവിധാനങ്ങളുടെ പരാജയമാണ് സ്ത്രീ-ബാലിക പീഡന തുടര്‍ക്കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: