ന്യൂദല്‍ഹി: ആസൂത്രണകമ്മീഷന് ഉപാധ്യക്ഷനെ കാണാനെത്തിയ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയേയും ധനമന്ത്രിയേയും അക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐ അഖിലേന്ത്യാ നേതാവടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. പ്രതികള്‍ക്കെതിരെ നടപടിയെടുക്കാത്തതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ ഇന്നലെ രാവിലെ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ്ണ നടത്തിയിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ വ്യക്തമാക്കിയതോടെയാണ് പോലീസ് വേഗത്തില്‍ നടപടിയെടുത്തത്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ അക്രമിച്ച സംഭവമുണ്ടായിട്ടും പ്രശ്നത്തില്‍ പ്രധാനമന്ത്രി ശക്തമായി ഇടപെടുന്നില്ലെന്ന് തൃണമൂല്‍ എംപിമാര്‍ ആരോപിച്ചു.
എസ്.എഫ്.ഐ ജനറല്‍ സെക്രട്ടറി ഋതബ്രത ബന്ദോപാധ്യായ, പി.എം.എസ് ഗ്രെവാള്‍ , നാഥു പ്രസാദ്, ആശ ശര്‍മ്മ, അഞ്ജു എന്നീ എസ്എഫ്ഐ നേതാക്കളാണ് അറസ്റ്റിലായത്. മമതയ്ക്കെതിരെ നടന്ന പ്രതിഷേധ പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഏപ്രില്‍ 9 നാണ് ദല്‍ഹിയില്‍വച്ച് മമത ബാനര്‍ജിക്കും അമിത് മിത്രയ്ക്കും നേരേ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. ആസൂത്രണ കമ്മീഷന് ഓഫീസിന് മുന്നിലായിരുന്നു സംഭവം. പശ്ചിമ ബംഗാളിലെ എസ്എഫ്ഐ നേതാവിന്റെ മരണം പോലീസ് മര്‍ദ്ദനവുമായി ബന്ധപ്പെട്ടാണെന്ന് ആരോപിച്ചായിരുന്നു എസ്എഫ്ഐ മമതയെ ആക്രമിച്ചത്.
പ്രതിഷേധക്കാരുടെ ഉന്തിലും തള്ളിലുംപെട്ട് മമത ബാനര്‍ജി നിലത്തുവീണു. മര്‍ദ്ദനമേറ്റ അമിത് മിത്ര എയിംസ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യതകളെ കുറിച്ച് ആസൂത്രണക്കമ്മീഷനുമായും പ്രധാനമന്ത്രിയുമായും ചര്‍ച്ച നടത്തുന്നതിനുവേണ്ടിയാണ് മമതയും മന്ത്രിയും ദല്ഹിയിലെത്തിയത്്. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കി മമത ബംഗാളിലേക്ക് തിരിച്ചുപോവുകയായിരുന്നു. മമതക്ക് നേരെ ആക്രമണം നടത്തിയ എസ്എഫ്ഐക്കെതിരെ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്ഗ്രസിന്രെ നേതൃത്വത്തില്‍ വ്യാപകപ്രതിഷേധമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: