ന്യൂദല്‍ഹി: പിഞ്ചുബാലികയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത സംഭവം ഒരിക്കല്‍ക്കൂടി ദല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നു. പതിറ്റാണ്ടിലേറെയായി ദല്‍ഹിയുടെ ഭരണം കോണ്‍ഗ്രസ്സിന്റെ കയ്യിലാണ്. മുഖ്യമന്ത്രി കസേരയില്‍ വനിതയും. കേന്ദ്രത്തിലും ഭരണ നേതൃത്വം കോണ്‍ഗ്രസ് തന്നെ. എന്നിട്ടും ദല്‍ഹി സ്ത്രീപീഡനങ്ങളുടേയും ബലാല്‍സംഗങ്ങളുടേയും തലസ്ഥാനമായി മാറി. കോണ്‍ഗ്രസ്സിന് വിശദീകരണം നല്കാന് പറ്റാത്ത കാര്യമാണിത്. രാജ്യത്തെ പിടിച്ചുകുലുക്കിയ സംഭവം നടന്നിട്ടും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയോ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോ പ്രതികരിക്കാത്തത് ശ്രദ്ധേയമാണ്. പാര്‍ട്ടി പ്രതിക്കൂട്ടിലായതിനാല്ത്തന്നെയാണ് ഈ നിശബ്ദത.
പ്രതിദിനം 14 കുട്ടികള്‍ ദല്‍ഹിയില്‍ കാണാതാവുന്നുവെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചത്. ശരാശരി 8 പേര്‍വീതം പീഡനത്തിനും ഇരയാകുന്നുണ്ട്. ഈ വര്‍ഷം മാത്രം ഇതുവരെ 673 കുട്ടികളാണ് കാണാതായിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കഴിവുകെട്ട പോലീസ് എന്നപേരിന് ദല്‍ഹിപോലീസ് അര്‍ഹമാവുകയാണ്. പിഞ്ചുകുട്ടിയുടെ കേസ് തന്നെ ഇതിനുദാഹരണം. കുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചപ്പോള്‍ അന്വേഷിക്കുന്നതിനു പകരം പരിസരത്തെല്ലാം നോക്കൂ എന്നു പറഞ്ഞുവിടുകയായിരുന്നു പോലീസ് ചെയ്തത്. മൂന്നു ദിവസത്തിനു ശേഷം വീട്ടുകാര്‍ തന്നെ ക്രൂരമായ ബലാല്‍സംഗത്തിനിരയായ കുട്ടിയെ കണ്ടെത്തിയപ്പോള്‍ കേസിനൊന്നും പോകേണ്ട കുട്ടിയെ ജീവനോടെ കിട്ടിയതില്‍ ആശ്വസിക്കൂ എന്നായിരുന്നു പോലീസ് ഇന്‍സ്പെക്ടറുടെ സാന്ത്വനം. മാത്രമല്ല കുട്ടിയുടെ പിതാവിന്റെ കയ്യില്‍ ചികിത്സയ്ക്കെന്നു പറഞ്ഞ് രണ്ടായിരം രൂപ വെച്ചുകൊടുക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയപ്പോള്‍ പ്രകോപിതനായ പോലീസ് ഉദ്യോഗസ്ഥന് സ്ത്രീയുടെ കരണത്തടിക്കുകയായിരുന്നു ചെയ്തത്. ദല്‍ഹി പോലീസിന്റെ കഴിവുകേടും മാനസികാവസ്ഥയുമാണ് ഇതുരണ്ടും തെളിയിക്കുന്നത്.
ഭൂമാഫിയയുടേയും മറ്റും പിണിയാളുകളായി മാത്രം പ്രവര്‍ത്തിക്കുന്നവരായി മാറിയിരിക്കുകയാണ് ദല്‍ഹി പോലീസിലെ ഭൂരിഭാഗവും. ബാക്കിയുള്ളവര്‍ വിവിഐപികളുടെ സുരക്ഷാ ഡ്യൂട്ടിയിലും. അതുകൊണ്ടുതന്നെ കാര്യമായ അന്വേഷണം നടത്താനോ പ്രതികളെ പിടികൂടാനോ പോലീസിന് കഴിയുന്നില്ല. പ്രത്യേകിച്ച് സാധാരണക്കാരനെ ബാധിക്കുന്ന കേസുകളില്‍. കേസുമായി പോലീസ് സ്റ്റേഷനിലെത്തിയാല്ത്തന്നെ ഭയപ്പെടുത്തി വിടുകയാണ് പതിവ്.
പോലീസിന്റെ നടപടിക്കെതിരെ കഴിഞ്ഞദിവസം പ്രധാനമന്ത്രി മന്മോഹന്സിങ്ങിനു പോലും വിമര്‍ശിക്കേണ്ടിവന്നു. പിഞ്ചുകുട്ടിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെല്ലാം വീഴ്ചയാണെന്നാണ് പ്രധാനമന്ത്രി പത്രക്കുറിപ്പില്‍ പറഞ്ഞത്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ വളരെ ശക്തമായ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേയും പറയുന്നുണ്ട്.
മാതാപിതാക്കള്‍ക്ക് പണം നല്കി കേസ് ഒതുക്കാന്‍ ശ്രമിച്ചുവെന്ന ദല്‍ഹി പൊലീസിനെതിരായ ആരോപണത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു.
കുട്ടിയെ കണ്ടെത്തുന്നതിലും കേസ് വേണ്ടവിധം അന്വേഷിക്കുന്നതിലും പൊലീസിന് വീഴ്ച വന്നുവോയെന്ന് പരിശോധിക്കും. ആരോപണം സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് കിട്ടിയാലുടന്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും ഷിന്‍ഡെ പറഞ്ഞു. കുട്ടിയെ ബന്ധുക്കള്‍ കണ്ടെത്തിയപ്പോള്‍ കുട്ടിയെ ജീവനോടെ കിട്ടിയത് ഭാഗ്യമായി കാണണം എന്ന് പൊലീസ് പറഞ്ഞത് ഗൗരവത്തിലെടുക്കുമെന്നാണ് ഷിന്‍ഡേ പറയുന്നത്.
പി.ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: