ആനുകാലികങ്ങളിലെല്ലാം മോദി മയം. ദിനപത്രങ്ങളുടെ എഡിറ്റോറിയല്‍ പേജുകളിലും നിറയുന്നതും മോദി. രാഷ്ട്രീയ നേതാക്കളുടെ നാക്കിലും ചിന്തയിലും സ്വപ്നങ്ങളിലുമെല്ലാം മോദി. നരേന്ദ്രമോദി. ഗുജറാത്ത് മുഖ്യമന്ത്രി. നിറം പിടിപ്പിച്ച വാര്‍ത്തകളും ലേഖനങ്ങളുമായി നിരനിരയായെത്തുന്നത് മോദിയുടെ നിറം കെടുത്താനെന്ന് പറയേണ്ടതില്ലല്ലോ. ഇതിന് മാത്രം എന്തപരാധമാണ് നരേന്ദ്രമോദി ചെയ്തത്? എന്ത് അവിവേകമാണ് ബിജെപി ചെയ്തത്?. നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്ന് ജനതാദള്‍ (യു) പ്രഖ്യാപിച്ചതായി പ്രചാരണം. എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന് നേരത്തെ പ്രഖ്യാപിക്കണമെന്ന് ശിവസേന. ഇതിന് പിന്നില്‍ ദുരുദ്ദേശ്യമെന്ന് ചിലരുടെ നിഗമനം. അവര്‍ക്കും മോദിയെ ഉള്‍ക്കൊള്ളാനാവില്ലെന്ന് നിരീക്ഷണം.
ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കുപ്രകാരം അടുത്ത വര്‍ഷമാണ് നടക്കേണ്ടത്. കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിയതുകൊണ്ടാണ് തെരഞ്ഞെടുപ്പ് ഉടനുണ്ടാകുമെന്ന ധാരണ പരക്കുന്നത്. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ഭരിക്കാനുള്ള ഭൂരിപക്ഷമില്ല. എതിര്‍ക്കുന്നവരുടെ വിയോജിപ്പിലാണവരുടെ കസേര ഉറപ്പിച്ചിരിക്കുന്നത്. ആരാന്റെ കൈ തലയണയാക്കിയ അവസ്ഥ. തെരഞ്ഞെടുപ്പ് വന്നാലും എന്താകും സ്ഥിതിയെന്നതിനെ കുറിച്ചും ഒരു നിശ്ചയവുമില്ല. തെക്കും വടക്കും നോക്കിയാലും കോണ്‍ഗ്രസ് തെക്ക് വടക്ക് നടക്കേണ്ട സ്ഥിതിവരുമെന്നാണ് പൊതുവായ ചിത്രം. കേരളത്തില്‍ കഴിഞ്ഞതവണ കിട്ടിയ സീറ്റ് നിലനിര്ത്താനാവില്ലെന്നാര്ക്കാണറിയാത്തത്. തമിഴ്നാട്ടില്‍ ഡിഎംകെയുടെ ചൂട്ടിന്റെ വെളിച്ചത്തിലാണ് കഴിഞ്ഞതവണ നടന്നു കയറിയത്. കരുണാനിധിയും കനിമൊഴിയുമെല്ലാം ചേര്‍ന്ന് ആ ചൂട്ട് കുത്തിക്കെടുത്തിയ സ്ഥിതിക്ക് ദ്രാവിഡരാജ്യത്ത് കോണ്‍ഗ്രസിന് ഇരുട്ടില്‍ തപ്പുകയല്ലാതെ മറ്റൊരു രക്ഷയുമില്ല. കര്‍ണാടകയില്‍ നേരിയ പ്രതീക്ഷ നേരത്തെ ഉണ്ടായതും തീര്‍ന്നു. രാഹുലാണത്രെ പ്രചാരണത്തിനിറങ്ങുന്നത്. ഒട്ടെല്ലാ നിയമസഭാ മണ്ഡലത്തിലും ഇ ‘ചെങ്ങായി’ പ്രചാരണത്തിനിറങ്ങുകയാണ്. അത് നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയും ഉറപ്പാക്കി. ഉത്തര്‍പ്രദേശിലും ഗുജറാത്തിലും സംഭവിച്ചതുതന്നെ കോണ്‍ഗ്രസിന് കര്‍ണാടകത്തിലും ആവര്‍ത്തിക്കും. പിന്നെവിടെയാണ് ദക്ഷിണേന്ത്യയില്‍ രക്ഷ?. ആന്ധ്രയിലോ!
തെലുങ്കാന പ്രശ്നം സൃഷ്ടിച്ച ഭൂകമ്പം ആന്ധ്രയില്‍ തുടര്‍ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വം അവിടെ കൈതമുള്ളില്‍ കയറി പിടിച്ച മട്ടാണ്. മുറുകെ പിടിക്കാനും പറ്റുന്നില്ല. കയ്യൊട്ടെടുക്കാനും കഴിയുന്നില്ല. കോണ്‍ഗ്രസിന് പ്രതീക്ഷ ഏറെയുള്ള ദക്ഷിണേന്ത്യയുടെ അവസ്ഥയാണിത്. പിന്നെ കിട്ടാന്‍ പോകുന്നതെവിടെയാണ്?. ബംഗാളില്‍ മമതയുടെ കാരുണ്യംകൊണ്ട് കഴിഞ്ഞ തവണ പിടിച്ചുനിന്നു. കോണ്‍ഗ്രസിനോട് ഒരു മമതയുമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്ഥിതിക്ക് അവിടെയും നോക്കണ്ട. മധ്യപ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറെ സീറ്റുകളുള്ളത്. ഹിന്ദി ബല്‍റ്റ്, ഭാരതത്തിന്റെ ഹൃദയഭൂമി എന്നൊക്കെ പറയുന്ന സ്ഥലങ്ങളില്‍നിന്നെല്ലാം അതിവേഗം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് എന്ന മുതു മുത്തശ്ശിയെ രാഹുലെന്ന ഒറ്റമൂലിക്ക് മൃതസഞ്ജീവനി ആകാനൊക്കുമോ?. പരീക്ഷണങ്ങളെല്ലാം ദയനീയ പരാജയമായ സ്ഥിതിക്ക് ഒരു പ്രതീക്ഷയുമില്ല. ഇവിടെയാണ് നരേന്ദ്രമോഡിയെ കേന്ദ്രബിന്ദുവാക്കി കോണ്‍ഗ്രസും അവരുടെ ഭൂതഗണങ്ങളും ചര്‍ച്ച കൊഴുപ്പിക്കുന്നത്.
മോദി വരുന്നേ മോദി വരുന്നേ എന്ന് കൂവി വിളിക്കുന്നത് പേടികൊണ്ടാണ്. മോദി വന്നാല്‍ പട്ടിണി മാറും. ശുദ്ധജല ലഭ്യത ഉറപ്പാക്കും. വരണ്ടുണങ്ങിയ കൃഷിഭൂമികള്‍ കൃഷിയോഗ്യമാക്കും. നാടാകെ റോഡും വ്യവസായവും വരും. രാജ്യം ഒരു വന്‍ മുന്നേറ്റത്തിലേക്ക് കുതിക്കും. അങ്ങിനെയൊരു ഭരണം വന്നാല്‍ പിന്നെ ചൊറികുത്തിയിരിക്കേണ്ട ഗതികേടിലാകും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം എന്നവരറിയുന്നു. മോദി ഗുജറാത്തിനെ മുന്‍പന്തിയില്‍ എത്തിച്ചത് ബിജെപിയുടെ അച്ചടക്കവും അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും ഇച്ഛാശക്തിയും മുറുകെ പിടിച്ചതുകൊണ്ടാണ്. മധ്യപ്രദേശിലും ഗോവയിലും ചാത്തീസ്ഗഡിലുമെല്ലാം ചെയ്യുന്നതും അതുതന്നെ. വ്യക്ത്യാധിഷ്ഠിതമല്ല നയങ്ങളും പരിപാടികളും. മോദിയോളം മോടിയുള്ളതല്ല മറ്റ് മുഖ്യമന്ത്രിമാരെന്നതിനാല് അവരെ പിടികൂടാന്‍ പ്രതിയോഗികളിറങ്ങുന്നില്ലെന്ന് മാത്രം. ഇനി ‘മോദി പേടി’യുമായി ഓടുന്നവരറിയട്ടെ. ബിജെപിയോ എന്‍ഡിഎ യോ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്ന് പറഞ്ഞിട്ടില്ല. അതിനര്‍ത്ഥം മോദിക്ക് സ്ഥാനം വഹിക്കാനെന്തെങ്കിലും അയോഗ്യത ഉണ്ടെന്നല്ല. മൂന്നുതവണ തുടര്‍ച്ചയായി വന്‍ഭൂരിപക്ഷവുമായി അധികാരത്തിലെത്തിയ വ്യക്തിയാണ് നരേന്ദ്രമോദി. ലോകസഭാംഗങ്ങള്‍ മോദിയെ നേതാവായി തെരഞ്ഞെടുക്കുകയും ഭൂരിപക്ഷ പിന്തുണ നേടുകയും ചെയ്താല്‍ മോദിക്ക് പ്രധാനമന്ത്രി കസേരയിലിരിക്കുകയും ചെയ്യാം. മോദി പ്രധാനമന്ത്രി കസേരയില്‍ ഒരു ഉറക്കം തൂങ്ങിയാകില്ലെന്നുറപ്പിക്കാം. ഓവര്‍ടൈം ജോലി ചെയ്യുമെന്ന് മാത്രമല്ല ജോലിക്കാരെക്കൊണ്ടെല്ലാം പണിയെടുപ്പിക്കുകയും ചെയ്യും. ചുവപ്പുനാടയില്‍ ജനങ്ങളുടെ ജീവനും വ്യവസായങ്ങളുടെ നിലനില്‍പ്പും അപകടത്തിലാകുമെന്ന് ഭയപ്പെടുകയും വേണ്ട. ഗുജറാത്ത് തന്നെ അതിനുദാഹരണം.
ഒരു വ്യാഴവട്ടക്കാലം മുഖ്യമന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് നരേന്ദ്രമോദി ഗുജറാത്തിന്റെ മുഖച്ഛായ മാറ്റി. പ്രതിച്ഛായ ഉയര്‍ത്തി. മോദിയുടെ വിമര്‍ശകര്‍ നേരത്തെ 10വര്‍ഷം മുമ്പത്തെ സംഘര്‍ഷമായിരുന്നു ആയുധമാക്കിയത്. ഇന്നത് മാറ്റിവച്ച് ഗുജറാത്തില്‍ വികസനം പെരുപ്പിച്ച് കാട്ടിയതെന്നാണ് കുറ്റപ്പെടുത്തുന്നത്. ഗുജറാത്തിലെത്തി കാര്യങ്ങള്‍ ബോധ്യപ്പെട്ടവരാരും അക്കാര്യം പറയില്ല. ഗുജറാത്തെന്നത് ഭാരതത്തിന്റെ ഏത് ഭാഗത്തെന്നുപോലും നിശ്ചയമില്ലാത്തവരാണ് വിമര്‍ശകരിലധികവും. അടുത്ത പ്രധാനമന്ത്രി മതേതരമുഖമുള്ളയാളാകണമെന്ന് വാദിക്കുമ്പോള്‍ എന്തുകൊണ്ട് ചിലര്‍ നരേന്ദ്രമോദിയെ സ്വപ്നം കാണുന്നു. നരേന്ദ്രമോദി തെരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ ഗുജറാത്തില്‍ മതേതര വിരുദ്ധമായ എന്തുകാര്യമാണ് നടന്നത്. 12 വര്‍ഷത്തിനിടയില്‍ ഒരു വര്‍ഗീയ ലഹള ഗുജറാത്തില്‍ നടന്നിട്ടുണ്ടോ?. എന്തിന് ഇരുസമുദായംഗങ്ങള് തമ്മിലൊരു കത്തിക്കുത്തെങ്കിലും നടന്നിട്ടുണ്ടോ?. നടന്നെങ്കില്‍ എന്താകും പുകില്?. നാടാകെ കൊട്ടിഘോഷിക്കില്ലെ?. അവിടെ ഹിന്ദുവും മുസ്ലീമും ഇന്ന് സൗഹൃദത്തില്‍ മാത്രമല്ല സാഹോദര്യത്തിലുമാണ്. സംഘര്‍ഷമില്ല, സംശയമില്ല. ഞങ്ങളെ തമ്മിലടിപ്പിക്കല്ലേ എന്നാണ് ഇരുസമുദായത്തിന്റെയും അപേക്ഷ. അത് മോദി ഉണ്ടാക്കിയെടുത്ത ‘സദ്ഭാവന’യാണ്. ഇത്രയും സമാധാനപരമായ അന്തരീക്ഷം കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രയിലുണ്ടോ? കേരളത്തിലുണ്ടോ? രാജസ്ഥാനിലുണ്ടോ? അസമിലുണ്ടോ? ദല്ഹിയിലുണ്ടോ ഹരിയാനയിലുണ്ടോ? സഖ്യകക്ഷി ഭരിക്കുന്ന ജമ്മുകാശ്മീരിലുണ്ടോ? ആണ്ടോടാണ്ട് വര്‍ഗീയകലാപം നടന്നുകൊണ്ടിരിക്കുന്ന ഗുജറാത്തിനെ തികഞ്ഞ സൗഹൃദ സംസ്ഥാനമാക്കി സമ്പല്‍സമൃദ്ധമാക്കി മാറ്റിയ മോദിയെകുറിച്ച് നല്ലത് പറഞ്ഞില്ലെങ്കിലും കല്ലെറിയാതിരിക്കുന്നതല്ലേ നാട്ടിനും നാട്ടുകാര്‍ക്കും നല്ലത്.
കെ.കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: