പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും സ്വന്തം കഥാകൃത്തായി അറിയപ്പെടുന്ന രാവുരിഭരദ്വാജയിലൂടെ തെലുങ്ക് സാഹിത്യം ആദരിക്കപ്പെടുന്നു. ജ്ഞാനപീഠ പുരസ്കാരം രാവുരി ഭരദ്വാജയ്ക്കു നല്‍കാനുള്ള ജ്ഞാനപീഠ പുരസ്കാര സമിതിയുടെ തീരുമാനത്തിലൂടെ തെലുങ്കെന്ന മഹത്തായ ഭാഷയും ആ സംസ്കാരവും കൂടി പുരസ്കൃതമാകുന്നു. ജ്ഞാനപീഠ പുരസ്കാരങ്ങള്‍ അത്രയധികമൊന്നും ലഭിച്ചിട്ടുള്ള ഭാഷയല്ല തെലുങ്ക്. 1970ലാണ് തെലുങ്കിന് ആദ്യ ജ്ഞാനപീഠം ലഭിക്കുന്നത്. തെലുങ്ക് സാഹിത്യത്തില്‍ കവിയായും കഥാകൃത്തായും നാടകകൃത്തായും അറിയപ്പെട്ടിരുന്ന വിശ്വനാഥസത്യനാരായണയുടെ ‘രാമായണ കല്പവൃക്ഷമു’ എന്ന കൃതിക്കാണ് തെലുങ്കില്‍ ആദ്യ ജ്ഞാനപീഠം കിട്ടിയത്. പിന്നീട് 1988ല്‍ വീണ്ടും ജ്ഞാനപീഠം തെലുങ്കിനെ തേടിയെത്തി. സി.നാരായണ റെഡ്ഡിയുടെ വിശ്വംഭര എന്ന കൃതിയാണ് പുരസ്കൃതമായത്. ഇപ്പോള്‍ 25 വര്‍ഷങ്ങള്‍ വേണ്ടിവന്നു തെലുങ്ക് സാഹിത്യത്തിലേക്ക് വീണ്ടും ജ്ഞാനപീഠപുരസ്കാരമെത്താന്. അതിന് കാരണമായത് എണ്‍പത്തിയാറുകാരനായ രാവൂരിഭരദ്വാജയുടെ ‘പക്കുടു രല്ലു’ എന്ന നോവലും.
ഭാരതീയ ഭാഷകളില്‍ ഹിന്ദി കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന ഭാഷയാണ് തെലുങ്ക്. പുലിക്കോട്ടു മുതല്‍ ചിക്കാക്കോള്‍ വരെയുള്ള കിഴക്കന്‍ സമുദ്രതീരപ്രദേശങ്ങളിലും ഉള്ളിലേക്ക് മഹാരാഷ്ട്രയുടെയും മൈസൂറിന്റെയും കിഴക്കേ അതിരോളം, ബല്ലാരിയില്‍ വടക്കുകിഴക്കന്‍ അതിര്‍ത്തിയും അനന്തപ്പൂരിന്റെ കിഴക്കുവശത്തു ഭൂരിഭാഗവും ഉള്‍ക്കൊള്ളുന്ന സ്ഥലത്തും നാഗപ്പൂരിലും ഗോണ്ടിവനത്തിലുമുള്ള ഏതാനും പ്രദേശങ്ങളിലും തെലുങ്കു സംസാരിക്കുന്നവര്‍ അധിവസിക്കുന്നു എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ആന്ധ്രാപ്രേദേശിലുള്ളവരെക്കൂടാതെ തമിഴ്നാട്ടിലാണ് തെലുങ്ക് സംസാരിക്കുന്നവര്‍ കൂടുതലുള്ളത്. കൃഷ്ണദേവരായരുടെ കാലത്തും അതിനുശേഷവും കുടിയേറിപ്പാര്‍ത്തവരുടെ പിന്‍തലമുറക്കാരായിരിക്കാം തമിഴ്നാട്ടില്‍ പലയിടത്തും തെലുങ്കു സംസാരിക്കുന്നവരായി കാണപ്പെടുന്നവരെന്നും ചരിത്രകാരന്മാര് വിലയിരുത്തുന്നുണ്ട്. വടക്ക് ഒറിയ, ഹല്‍സി, ഗോണ്ടി, മറാഠി എന്നിവയും പടിഞ്ഞാറ് മറാഠി, കന്നഡ എന്നിവയും തെക്ക് തമിഴും ആണ് ഭാഷാപരമായി തെലുങ്കിന്റെ അതിരുകള്‍.
തമിഴ്, സംസ്കൃതം, ഹിന്ദി ഭാഷകളുമായി അടുത്ത ബന്ധമാണ് തെലുങ്കിനുള്ളത്. ‘ത്രിലിംഗ’ എന്ന സംസ്കൃതപദത്തില്‍ നിന്നാണ് തെലുങ്കുണ്ടായതെന്നാണ് പൊതുവേയുള്ള അഭിപ്രായം. ത്രിലിംഗ എന്നത് കാലേശ്വരം, ത്രിശൈലം, ഭീമേശ്വരം എന്നിവിടങ്ങളില്‍ ആവിര്‍ഭവിച്ച മൂന്ന് ശൈവലിംഗങ്ങളെ ആസ്പദമാക്കി ഉണ്ടായ ദേശനാമമാണ്. തെലുങ്ക് എല്ലായിടത്തും ഒരുപോലെയല്ല സംസാരിക്കുന്നത്. ഇത് അവിടുത്തെ സാഹിത്യത്തിലും പ്രതിഫലിക്കുന്നുണ്ട്. ആന്ധ്രയില്‍ തെലുങ്കിനോട് ചേര്‍ന്ന് കലിംഗ, കോസ്താ, തെലംഗാണ, റായലസീമ എന്നിങ്ങനെ നാല് പ്രാദേശിക ഭാഷകള്‍ കൂടിയുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രാദേശികഭാഷകള്‍ കലര്‍ന്നും കാണാം. 1966ലാണ് തെലുങ്ക് ആന്ധ്രപ്രദേശിലെ ഔദ്യോഗികഭാഷ ആയത്. 1968ല്‍ സര്‍വകലാശാലാതലത്തില്‍ പഠനമാധ്യമവുമായി. ശാസ്ത്രീയ സാങ്കേതിക പദങ്ങള്‍ ഇംഗഌഷില്നിന്നും മറ്റും കടമെടുത്തു. പുതിയ പദങ്ങള്‍ സംസ്കൃതത്തെ ആധാരമാക്കി ഉണ്ടാക്കുകയും ചെയ്തു. ആധുനിക ശാസ്ത്രീയ സാഹിത്യ രചനകളില്‍ ഉപയോഗിക്കുന്ന തെലുങ്ക് തീരദേശഭാഷയുടെ ഒരു വികസിത രൂപമാണ്. ഇതില്‍ ഇംഗ്ലീഷില്‍നിന്നുള്ള നിരവധി പ്രയോഗങ്ങള്‍ കാണാം. തീരദേശഭാഷ ചില പരിഷ്കാരങ്ങളോടെ ആധുനികകാലത്തെ തെലുങ്ക് ഭാഷയായി മാറിയെന്നാണ് പറയപ്പെടുന്നത്.
തെലുങ്ക് ഭാഷാ സാഹിത്യത്തില്‍ നാടക പ്രസ്ഥാനമാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയത്. ആദ്യകാലത്ത് നാടകങ്ങള്‍ വലിയ ജനകീയ പിന്തുണ നേടിയ കലാരൂപങ്ങളായി വളര്‍ന്നു. തെലുങ്ക് നാട്ടില്‍ ഒരു കാലഘട്ടത്തില്‍ തീവ്ര ഇടതു പക്ഷപ്രസ്ഥാനങ്ങള്ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നു. നാടകങ്ങളിലൂടെയാണ് ഇവര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നതും തങ്ങളുടെ ആശയങ്ങള്‍ താഴെതട്ടിലുള്ള, സാധാരണക്കാരായ ജനങ്ങളിലെത്തിച്ചിരുന്നതും. വിദ്യാഭ്യാസമില്ലായ്മയിലും പട്ടിണിയിലുംപെട്ട് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന ജനതയെ പെട്ടെന്ന് കയ്യിലെടുക്കാന്‍ തീവ്ര ഇടതുവാദികള്‍ കണ്ടെത്തിയ എളുപ്പവഴിയായിരുന്നു നാടകം. അക്കാലത്ത് നല്ല നാടകങ്ങള്‍ തെലുങ്ക് ഭാഷയില്‍ ഉണ്ടായി.
പുരാണ കൃതികളും നാടക രൂപത്തില്‍ തെലുങ്കില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. തീവ്ര ഇടതുപക്ഷ വിശ്വാസത്തെ പോലെ തന്നെ ഭക്തിക്കും ഹൈന്ദവസംസ്കാരത്തിനും നല്ലരീതിയില്‍ തെലുങ്ക് നാട്ടില്‍ വേരോട്ടമുണ്ടായി. പക്ഷേ, ഇതിനു നാടകം മാത്രമായിരുന്നില്ല കാരണം. തെലുങ്ക് നാട്ടിന്റെ സാംസ്കാരിക മുന്നേറ്റം ഇതിനു സഹായകമായിരുന്നു. ഏതുവിശ്വാസത്തെയും അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സ്വീകരിക്കുന്ന ജനതയാണ് തെലുങ്ക് നാട്ടിലുള്ളത്. ശബരിമല അയ്യപ്പ സന്നിധിയിലെത്തുന്ന ഭക്തരുടെ ആത്മാര്‍ത്ഥത മാത്രം മതി ഇതിനു തെളിവായി.
നാടകത്തില്‍ നിന്ന് പിന്നീട് വലിയ സാഹിത്യ ചക്രവാളത്തിലേക്ക് തെലുങ്ക് സാഹിത്യം വളര്‍ച്ച പ്രാപിച്ചു. നല്ല കാവ്യങ്ങളും നോവലുകളും ചെറുകഥകളുമുണ്ടായി. ചെറുകഥ എന്ന ആധുനിക സാഹിത്യരൂപം കടന്നുവരുന്നതിനുമുമ്പുതന്നെ തെലുങ്കില്‍ കെട്ടുകഥകളും നീണ്ടകഥകളുമുണ്ടായിരുന്നു. പഞ്ചതന്ത്രകഥകള്‍, കഥാസരിത്സാഗരം, തെന്നാലിരാമന്‍ കഥകള്‍ തുടങ്ങിയവ ചെറുകഥയുടെ വരവിനു മുമ്പേ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. പേര്‍ഷ്യന്‍ കഥകളും ജാതകകഥകളും പാലിപ്രാകൃത കഥകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ആധുനിക രീതിയിലുള്ള ആദ്യത്തെ തെലുങ്ക് ചെറുകഥ ‘മാതമന്തി’ ആണ്. ഗുര്‍ജാഡ വെങ്കട അപ്പാറാവു ആണ് ആ കഥ എഴുതിയത്. എല്ലാ തരത്തിലും രൂപത്തിലുമുള്ള ചെറുകഥകള്‍ തെലുങ്ക് ആധുനിക സാഹിത്യത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ഇല്ലിന്ദല സരസ്വതീദേവി, പാലഗുമ്മി പദ്മരാജു, ശിവരാജു വെങ്കട സുബ്ബറാവു, മൊക്കപാടി നരസിംഹശാസ്ത്രി, കൊമ്മൂരി പദ്മാവതിദേവി, വെല്‍ഡൂര്‍ത്തി മാണിക്യറാവു, ഭാസ്കരഭട്ട്ലാ കൃഷ്ണറാവു തുടങ്ങിയവരുടെ കഥകള്‍ തെലുങ്ക് സാഹിത്യത്തിലെ തിളക്കമുള്ള ഏടുകളാണ്.
ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായി കഥാരചന നടത്തുകയും ജീവിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിലാണ് രാവുരിഭരദ്വാജ കൂടുതല്‍ ആദരണീയനാകുന്നതും അദ്ദേഹത്തിനു ലഭിച്ച ജ്ഞാനപീഠ പുരസ്കാരം വിലപ്പെട്ടതാകുന്നതും. വെള്ളിത്തിരയ്ക്കു പിന്നിലെ ചലച്ചിത്രതാരങ്ങളുടെ ജീവിത കഥ വിവരിച്ച നോവലാണ് ‘പക്കുടു ലല്ലു’. പായല്‍മൂടിയ കല്ലുകള്‍ എന്നാണ് മലയാള പരിഭാഷ. ഉദ്വേഗജനകമായ ഒരു നോവലിലെ കഥാസന്ദര്‍ഭങ്ങള്‍ പോലെയാണ് രാവുരിഭരദ്വാജയുടെ ജീവിതവും സാഹിത്യ പ്രവര്‍ത്തനങ്ങളും. വിശപ്പിനെതിരെ പടവെട്ടിയാണ് അദ്ദേഹം ജീവിച്ചത്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പിതാവ് സ്വത്തുക്കളെല്ലാം സ്വാതന്ത്ര്യ പ്രസ്ഥാനത്തിനായി സമര്‍പ്പിച്ചപ്പോള്‍ ദാരിദ്ര്യം അനുഭവിക്കാനായിരുന്നു കുടുംബത്തിനു വിധി.
സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ചുള്ള പ്രകടനങ്ങളിലും മറ്റും ഭരദ്വാജയും പങ്കെടുത്തിരുന്നു. പ്രജാനാട്യ അക്കാദമി എന്ന തീയറ്റര്‍ ഗ്രൂപ്പുമായി സഹകരിച്ചതോടെ നാടകലോകവുമായി അദ്ദേഹം ബന്ധപ്പെട്ടു. സ്വാതന്ത്ര്യസമരത്തിന്റെ സന്ദേശം പരത്തുകയായിരുന്നു ആ തിയറ്റര്‍ ഗ്രൂപ്പ് ചെയ്തിരുന്നത്. അവരുടെ നാടകങ്ങള്‍ എഴുതാന്‍ ഭരദ്വാജയും സഹകരിച്ചു. പിന്നീട് ഒട്ടേറെ നാടകങ്ങള്‍ രചിക്കാന്‍ അതു തുടക്കമായി. നാടകങ്ങളില്‍ നിന്ന് എഴുത്തിന്റെ വലിയ മേഖലയിലേക്ക് അദ്ദേഹം കടന്നു. തെലുങ്ക് സാഹിത്യത്തിന് അതു വിലമതിക്കാനാകാത്ത കൃതികള്‍ സമ്മാനിക്കാനായിരുന്നു അത്. ജീവിതത്തിലെ അനുഭവങ്ങളില്‍ നിന്നാണ് അദ്ദേഹത്തിന്റെ രചനകള്‍ സൃഷ്ടിക്കപ്പെട്ടത്. അത് കഥയായും നോവലുകളായും നാടകങ്ങളായും കാവ്യങ്ങളായും എഴുതപ്പെട്ടു. അവയെല്ലാം തെലുങ്ക് നാട്ടിലെ സാധാരണ വായനക്കാരുടെ ഹൃദയങ്ങള്‍ കീഴടക്കുന്നതായിരുന്നു. രാവൂരി ഭരദ്വാജ ജീവിതം യാഥാര്‍ഥ്യബോധത്തോടെ ചിത്രീകരിച്ചതാണ് പ്രത്യേകത. മനുഷ്യന് തന്റെ പരിതഃസ്ഥിതികളുടെ സന്താനമാണെന്നു വാദിക്കുന്ന പ്രകൃതിവാദം ഇദ്ദേഹത്തിന്റെ കഥകള്‍ പ്രതിഫലിപ്പിക്കുന്നു. ‘പരസ്ഥിതുല വാരസുലു’ എന്ന അദ്ദേഹത്തിന്റെ കഥ ഈ ആശയം വിദഗ്ധമായി പ്രതിഫലിപ്പിക്കുന്നു. ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള അദ്ദേഹത്തിന്റെ കൃതികള്‍ നിരവധി സര്‍വ്വകലാശാലകളില്‍ പഠിപ്പിക്കുന്നുണ്ട്. മൂന്ന് സര്‍വ്വകലാശാലകള്‍ ഡോക്ടറേറ്റ് നല്കി അദ്ദേഹത്തെ ആദരിച്ചിട്ടുമുണ്ട്. ദാരിദ്ര്യത്തെയും പ്രതികൂല പരിതസ്ഥിതികളെയും തോല്‍പ്പിച്ച് ജീവിക്കണമെന്ന അടങ്ങാത്ത ആഗ്രഹമാണ് രാവുരിഭരദ്വാജയെ നല്ല എഴുത്തുകാരനാക്കിയത്.
അന്‍പതിലേറെ വര്‍ഷങ്ങളായി അദ്ദേഹം സാഹിത്യ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ജ്ഞാനപീഠ പുരസ്കാരം അദ്ദേഹത്തിന് വൈകിക്കിട്ടിയ അംഗീകാരമാണ്. വൈകിയെങ്കിലും ഇപ്പോള്‍ ആദരിക്കപ്പെടുന്നത് ജ്ഞാനപീഠ പുരസ്കാര സമിതികൂടിയാണ്.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: