കേരളത്തിന്റെ ആരോഗ്യമേഖല ചരിത്രപരവും അഭിമാനകരവുമായ മാറ്റങ്ങളുടെ നേര്‍വഴികളിലൂടെ മുന്നേറുകയാണ്. ഡോക്ടറും മരുന്നും ആശുപത്രിയുമാണ് ആരോഗ്യമേഖലയുടെ അനിവാര്യമായ തൃതീയഘടങ്ങളെന്നുകരുതിയിരുന്ന മുന്‍കാല ധാരണകള്‍, ആവയ്ക്ക് അര്‍ഹമായ പ്രധാന്യം നല്‍കിക്കൊണ്ടുതന്നെ തിരുത്തപ്പെട്ടിരിക്കുന്നു. പകരം കുടിവെള്ളത്തിനും പോഷകാഹാരത്തിനും രോഗപ്രതിരോധത്തിനും പ്രഥമസ്ഥാനങ്ങള്‍ നല്‍കികൊണ്ട് ആരോഗ്യ മേഖലയുടെ അകവും പുറവും പുതുയുഗത്തിലേക്ക് കുതിക്കുകയാണ്.
കേരളത്തിന് എന്നും അഭിമാനിക്കാന്‍ പാകത്തിലുള്ള ഒരു ആരോഗ്യ മാതൃക നിലവിലുണ്ട്. കേരളത്തില്‍ ശക്തമായിരുന്ന വികേന്ദ്രീകൃത ആസൂത്രണത്തെയും ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങളെയും സംയോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വ്യാപകമായി സമഗ്ര ആരോഗ്യ പദ്ധതിയ്ക്ക് തുടക്കം കുറിക്കാന്‍ തീരുമാനിച്ചത്.
തുടരെ ഉണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍, വര്‍ധിച്ചു വരുന്ന പകര്‍ച്ചേതര വ്യാധികള്‍, ഖരദ്രവ മാലിന്യ പ്രശ്നങ്ങള്‍, കുടിവെള്ള പ്രശ്നങ്ങള്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ നിലനിന്നിരുന്ന സമയത്താണ് ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഭരണം ഏല്‍ക്കുന്നത്. ഈ അവസരത്തില്‍ വാര്‍ഡുതലങ്ങളില്‍ തുടങ്ങുന്ന പദ്ധതി ആസൂത്രണവും അതത് പ്രദേശത്തിന് അനുഗുണവുമായ പദ്ധതികള്‍ ജനപങ്കാളിത്വത്തോടു കൂടി തയ്യാറാക്കി നടപ്പിലാക്കുന്നതാണ് ഇതിനൊരു ശാശ്വത പരിഹാരമെന്ന കാഴ്ചപാട് സര്‍ക്കാരിന് മുന്നിലെത്തുന്നത്. ഇതിന്റെ ഫലമായി ആലപ്പുഴ ജില്ലയിലെ ഗ്രാമ-ബ്ലോക്ക് പഞ്ചയത്ത് തലത്തില്‍, നഗരസഭ അടിസ്ഥാനത്തിലും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടന്ന ജനകീയ യഞ്ജത്തില്‍ ഏകദേശം 625 കോടി രൂപയുടെ സമഗ്ര പദ്ധതി തയ്യാറാക്കപ്പെട്ടു.
പലതരത്തില്‍ എത്തുന്ന സാംക്രമിക രോഗങ്ങള്‍ ഓരോ വര്‍ഷവും കേരളത്തില്‍ മരണം വിതയ്ക്കുന്ന പശ്ചാതലത്തില്‍ ആലപ്പുഴ പാക്കേജിനെ ചുവടുപിടിച്ച് രോഗപ്രതിരോധ പ്രവര്‍ത്തനം, കുടിവെള്ള പ്രശ്നങ്ങള്‍, ജീവിതശൈലി രോഗ നിയന്ത്രണം, ആശുപത്രി നവീകരണം ഉള്‍പ്പെടെയുള്ള വിപുലമായ സമഗ്ര ആരോഗ്യ പാക്കേജ് കേരളത്തിലെ എല്ലാ ജില്ലകളിലും തയ്യാറാക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്കി. ഇതിന് പ്രകാരം കേരളത്തിലെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേയും വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പദ്ധതി രൂപീകരണം നടക്കുകയും തുടര്‍ന്ന് ബ്ലോക്ക് ജില്ലാ തലത്തില്‍ ക്രോഡീകരിക്കപ്പെട്ട വിപുലമായ പദ്ധതിയാണ് തയ്യാറാക്കപ്പെട്ടത്. അങ്ങനെ 2400 കോടി രൂപയുടെ ആരോഗ്യ പദ്ധതികളും 4700 കോടി രൂപയുടെ ആരോഗ്യ അനുബന്ധ പദ്ധതികളും തയ്യാറാക്കി അതത് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ അനുമതി നേടുകയുണ്ടായി. പദ്ധതി തയ്യാറാക്കലിന്റെ ഓരോ ഘട്ടത്തിലും നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റേയും ആരോഗ്യ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ പൊതുജനാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും ആവശ്യമായ പരിശീലന പരിപാടികള്‍ കേരളത്തിലെ ഇതര സ്ഥലങ്ങളില്‍ വെച്ച് സംഘടിപ്പിക്കുകയുണ്ടായി. പദ്ധതി പരിശീലന സ്ഥാപനമായ കിലയുടെ സേവനം ഈ അവസരത്തില്‍ എടുത്തു പറയേണ്ടതാണ്.
കേരളത്തിലെ ആരോഗ്യ രംഗത്ത് ദൂരവ്യാപകമായ സദ്ഫലങ്ങള്‍ ഉളവാക്കുംവിധം ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ മുനിസിപാലിറ്റി, കോര്പ്പറേഷന് എന്നിവയുടെ 2012-13 വാര്‍ഷിക പദ്ധതിയില്‍ ഏകദേശം 209 കോടി രൂപയുടെ പദ്ധതി ഏറ്റെടുത്തത് ഇത്തരത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സമഗ്ര ആരോഗ്യ കാംമ്പയിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടതിന്റെ ഫലമാണ്.
കഴിഞ്ഞ വര്‍ഷം ആരോഗ്യ പദ്ധതി പ്രകാരം ആരോഗ്യ- ആരോഗ്യ അനുബന്ധപദ്ധതികള്‍ ഏറ്റെടുക്കുകയും നടപ്പിലാക്കികാണ്ടിരിക്കുകയും ചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മാത്യകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് കേരളസര്‍ക്കാര്‍ ചരിത്രത്തിലാദ്യമായി ആരോഗ്യകേരളം പുരസ്കാരം 2012-13 നല്‍കുന്നത്. താഴെ പറയുന്ന ഘടകങ്ങളാണു പുരസ്കാരത്തിന് പരിഗണിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ആയി കണക്കാക്കുന്നത്.
1. ആരോഗ്യ മേഖലക്ക് മാറ്റിവച്ച പദ്ധതി വിഹിത ശതമാനം.
2. ആരോഗ്യ പദ്ധതികളുടെ എണ്ണം
3. പദ്ധതികളുടെ ഗുണമേന്മ. വൈവിധ്യം, നൂതനത്വം, ജനപങ്കാളിത്തം
4. മാര്‍ച്ച് 31 വരെയുള്ള പദ്ധതി നടപ്പിലാക്കലും, ചെലവും
5. ആരോഗ്യ അനുബന്ധ പദ്ധതികളുടെ സാന്നിധ്യം (അഭികാമ്യം)
6. ണഒടഇ ളൗിറന്റെ വിനിയോഗം
7. പകര്‍ച്ചവ്യാധികളുടെ കുറവ് – ഡങ്കു, ലെപ്റ്റോസ്പൈറ, ഹെപ്പറ്റൈറ്റിസ് – അ
8. പ്രതിരോധ കുത്തിവയ്പുകള്‍ ലഭിച്ച കുട്ടികളുടെ കണക്കുകള്‍
സംസ്ഥാനതലത്തില്‍ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് സോഫ്റ്റ് വെയര്‍ (സുലേഖ) മുഖേന ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ചും ബന്ധപ്പെട്ട ആരോഗ്യസ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവാര്‍ഡ് നിര്‍ണയത്തിനായി പ്രത്യേകം സജ്ജമാക്കിയ സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെയാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ചത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ചെയര്‍മാനായിട്ടുള്ള അവാര്‍ഡ് കമ്മിറ്റിയുടെ സൂക്ഷ്മ വിലയിരുത്തലിനുശേഷമാണ് അര്‍ഹരായ തദ്ദേശഭരണ സ്ഥാപനങ്ങളെ പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
സംസ്ഥാനതലത്തില്‍ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെച്ച് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവയ്ക്ക് യഥാക്രമം 10 ലക്ഷം, 5 ലക്ഷം, 3 ലക്ഷം രൂപ വീതവും, ഒന്നും രണ്ടും സ്ഥാനം നേടുന്ന കോര്പ്പറേഷന് യഥാക്രമം 10 ലക്ഷം, 5 ലക്ഷം രൂപയും, ജില്ലാതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച് ഒന്നും രണ്ടും സ്ഥാനം നേടുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് 5 ലക്ഷം, 3 ലക്ഷം രൂപ വിതവും ആരോഗ്യകേരളം പുരസ്കാരങ്ങള്‍ നല്‍കുന്നത്. ഇന്നു രാവിലെ 10 മണിക്ക് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വെച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ. എം കെ മുനീര്‍ നഗരവികസന വകുപ്പ് മന്ത്രി, ശ്രീ മഞ്ഞളാംകുഴി അലി, ബഹു. ഗ്രാമവികസനവകുപ്പ് മന്ത്രി, കെ. സി ജോസഫ്, ശ്രീ .കെ. മുരളിധരന് എം എല്‍ എ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കും.
സംസ്ഥാനത്തിന്റെ സമഗ്ര വികസന മുന്നേറ്റത്തിന്റെ ചാലക ശക്തികളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. കര്‍മ്മനിരതമായ ഈ സര്‍ക്കാരിന് കരുത്തു പകരുന്ന ഈ മഹത്സ്ഥാപനങ്ങള്ക്ക് ഉണര്‍വോടെയും ഊര്‍ജ്ജസ്വലതയോടെയും പ്രവര്‍ത്തിക്കുവാന്‍ ആരോഗ്യകേരളം പുരസ്കാരം തീര്‍ച്ചയായും പ്രചോദനകരമാകും സംസ്ഥാനത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംപൂര്‍ണ്ണ സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
വി. എസ്. ശിവകുമാര്‍,
ആരോഗ്യവകുപ്പ് മന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക: