യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചതാണെന്ന് കല്‍ക്കരി കുംഭകോണവും ഹെലിക്കോപ്ടര്‍ അഴിമതിയും മറ്റും തെളിയിച്ചതാണ്. കല്‍ക്കരി കുംഭകോണത്തില്‍ എ.രാജയെ കുറ്റക്കാരനാക്കി ജയിലില്‍ അടച്ച് പ്രധാനമന്ത്രിയും ധനമന്ത്രി ചിദംബരവും സത്യസന്ധതയുടെ പതാകവാഹകരായി തിളങ്ങിവിളങ്ങുകയാണ്. ഇതിനിടയിലാണ് കല്‍ക്കരി കുംഭകോണത്തില്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ തിരുത്തിയതായി വെളിപ്പെട്ടിരിക്കുന്നത്. സിബിഐ സര്‍ക്കാര്‍ എതിരാളികളെ ഒതുക്കാന്‍ ഉപയോഗിക്കുന്ന ആയുധമാണെന്ന പഴി നിലനില്‍ക്കെയാണ് ഇപ്പോള്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ തിരുത്തിയെന്നാണ് പുതിയ വിവാദം. ഇത് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെക്കൊണ്ട് അന്വേഷിക്കണമെന്നും ബിജെപി നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ അരുണ്‍ ജെറ്റ്ലി ആവശ്യപ്പെട്ടുകഴിഞ്ഞു. നീതിന്യായ നടത്തിപ്പിലുള്ള ഇടപെടലായാണ് ഇതിനെ മുഖ്യപ്രതിപക്ഷമായ ബിജെപി കാണുന്നത്. സിബിഐ റിപ്പോര്‍ട്ട് പരമോന്നത കോടതി മുമ്പാകെ വച്ച് സത്യം ബോധിപ്പിക്കാന്‍ തയ്യാറാകാത്തതിനാലാണ്. ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജും ഇത് വളരെ ഗൗരവമേറിയ വിഷയമാണെന്നും സിബിഐ റിപ്പോര്‍ട്ട് തിരുത്തി പ്രധാനമന്ത്രിയെ രക്ഷിക്കാനുള്ള ഹീനശ്രമമാണെന്നും ആരോപിക്കുന്നത്.
കല്‍ക്കരി കുംഭകോണം ഇന്ത്യക്ക് 1067.03 ബില്യണ്‍ (200 ബില്യണ്‍ യുഎസ് ഡോളര്‍) രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) പറഞ്ഞത്. കല്‍ക്കരി ബ്ലോക്കുകള്‍ ലേലം ചെയ്യാതെ കോര്‍പ്പറേറ്റ് പ്രീണനത്തിനുവേണ്ടി വീതംവച്ച് നല്‍കിയതിനാലായിരുന്നു ഇത്. കല്‍ക്കരിപ്പാടങ്ങള്‍ ലഭിച്ചവരുടെ ഈ രംഗത്തെ പരിചയമോ കഴിവോ നോക്കിയല്ലെന്നും വാദിച്ച് ഒരു പൊതുതാല്‍പ്പര്യഹര്‍ജി ഫയല്‍ ചെയ്തിട്ടുമുണ്ട്. സിബിഐയുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. സെന്റര്‍ വിജിലന്‍സ് കമ്മീഷനാണ് കല്‍ക്കരി കുംഭകോണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഈ കേസ് അവരെ ഏല്‍പ്പിച്ചത്. ഈ കുംഭകോണത്തില്‍ ഒരു ഡസനോളം പ്രൈവറ്റ് കമ്പനികള്‍ ഉള്‍പ്പെട്ടിട്ടുണ്ടത്രെ. കല്‍ക്കരി ബ്ലോക്കുകള്‍ നല്കിയവര് അതിന്റെ തുകയേക്കാള്‍ അധികം ഖാനനം ചെയ്യരുതെന്നോ, ഖാനനം ചെയ്ത് വില്‍ക്കാതെ സൂക്ഷിച്ച് വക്കരുതെന്നോ നിഷ്കര്ഷിക്കപ്പെട്ടില്ല എന്നതും പ്രസ്താവ്യമാണ്.
മന്മോഹന്സിംഗിന് തലവേദനയായി വീണ്ടും സിബിഐ റിപ്പോര്‍ട്ട് തിരുത്തിയെന്നാരോപണം വന്നിരിക്കുമ്പോള്‍ സിഎജിയുടെ കണക്കുപ്രകാരം 10673 ബില്യണ്‍ രൂപയാണ് ഇങ്ങനെ ലേലം ചെയ്യാതെ കോര്‍പ്പറേറ്റ് പ്രീണനം നടത്തി ഖജനാവിന് നഷ്ടപ്പെടുത്തിയത്. ഇതില്‍ വിഐപികളും ഉള്‍പ്പെടുന്നു. കേന്ദ്രമന്ത്രി സുബോധ് കാന്ത് സഹായി തന്റെ സഹോദരന് കല്‍ക്കരിപ്പാടം നേടിക്കൊടുത്തു. വാര്‍ത്താവിതരണമന്ത്രിയും ഒരു കമ്പനിക്ക് കൊടുപ്പിച്ചു. കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രി പ്രേംചന്ദ് ഗുപ്ത അഴിമതിയില്‍ പങ്കുചേരുന്നു. 2004-2009 വരെ 44 ബില്യണ്‍ മെട്രിക് ടണ്‍ കല്‍ക്കരി ഖാനനം ചെയ്യുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് സിവിസി ഒരു സിബിഐ അന്വേഷണം ഈ ‘അഴിമതിയുടെ മാതാവി’നെപ്പറ്റി വേണം എന്ന ആവശ്യം ഉയര്‍ന്നത്. അതിനുവേണ്ടി ഒരു മന്ത്രിതല സമിതി രൂപീകരിക്കുകയും ചെയ്തു. ഇപ്പോള്‍ സിഎജി പറയുന്നത് ഈ അഴിമതിയില്‍ ഖജനാവിന്റെ നഷ്ടം 10673 കോടി രൂപയാണെന്നാണ്. ഇൗ കേസില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി നിലനില്‍ക്കുന്നുമുണ്ട്. പക്ഷേ മന്മോഹന് ഇത് നിരാകരിക്കുന്നു.
യുപിഎ ഭരണത്തിലെ അഴിമതികളെപ്പോലെ അറപ്പും വെറുപ്പുമുളവാക്കുന്നതാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെയും അഴിമതികളോടുള്ള സമീപനം. ഗുരുതരമായ അഴിമതിയാരോപണങ്ങള്‍ ഉയരുമ്പോഴൊക്കെ തനിക്ക് യാതൊന്നും മറച്ചുപിടിക്കാനില്ലെന്ന് പരിഹാസ്യമായി ആവര്‍ത്തിക്കുക മാത്രമാണ് മന്‍മോഹന്‍സിംഗ് ചെയ്യാറുള്ളത്. 2ജി ഇടപാടിലെ അഴിമതിയില്‍നിന്ന് തനിക്ക് യാതൊരുതരത്തിലും ഒഴിഞ്ഞുമാറാനാവില്ലെന്ന് വ്യക്തമായിട്ടും നിരപരാധി ചമയുകയാണ് മന്മോഹന് ചെയ്തത്. ഇപ്പോള്‍ കല്‍ക്കരി കുംഭകോണം സംബന്ധിച്ച സിബിഐ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതിലും പ്രധാനമന്ത്രിയുടെ ഓഫീസിന് കൈയുണ്ടെന്ന് വെളിപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തില്‍ എന്താണ് അദ്ദേഹത്തിന് പറയാനുള്ളതെന്ന് അറിയാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്. അഴിമതിക്കൂമ്പാരത്തിന്റെ മുകളിലിരുന്നുകൊണ്ട് അഴിമതിക്കെതിരെ പോരാടുമെന്ന് പറയുന്ന സോണിയാഗാന്ധിയും കല്‍ക്കരി കുംഭകോണം സംബന്ധിച്ച സിബിഐ റിപ്പോര്‍ട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് മൗനം പാലിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: