കോട്ടയം: ആറായിരത്തോളം പേര്‍ക്ക് വിതരണം ചെയ്യാന്‍ തയ്യാറാക്കിയ പ്രസാദമൂട്ടില്‍ വെള്ളം മലിനമെന്ന സംശയത്താല്‍ കുഴിച്ചുമൂടി. ചെങ്ങളത്തുകാവ് ദേവീക്ഷേത്രത്തിലാണ് സംഭവം. മീനഭരണി ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ നടന്ന അശ്വതി ഉത്സവത്തിന് പ്രസാദമൂട്ട് തയ്യാറാക്കുവാന്‍ ഉപയോഗിച്ച വെള്ളത്തില്‍ എന്തോ രാസവസ്തു കലര്‍ന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. സംഭവം അറിഞ്ഞെത്തിയ ചങ്ങനാശേരി ഫുഡ് സേഫ്ടി ഓഫീസര്‍ വില്‍സണിന്റെ നേതൃത്വത്തിലെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രസാദമൂട്ട് വിതരണം തടയുകയായിരുന്നു. ക്ഷേത്രത്തിനു സമീപമുള്ള വീട്ടിലെ കിണറ്റില്‍ നിന്നാണ് പ്രസാദമൂട്ടിന് ഭക്ഷണം തയ്യാറാക്കാന്‍ വെള്ളമെടുത്തത്. ഭക്ഷണം തയ്യാറാക്കി വിതരണത്തിന് തൊട്ടുമുമ്പ് വെള്ളമെടുത്ത വീട്ടിലെ കിണറ്റില്‍ വെളുത്ത പൊടി കണ്ടെത്തി. സംഭവം ഒതുക്കാനുള്ള ക്ഷേത്ര ഉപദേശക സമിതിയുടെ ശ്രമം നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കി. വിവരം പുറത്തായതോടെ ആരോഗ്യവകുപ്പും പോലീസും ഇടപെടുകയായിരുന്നു.
പ്രസാദമൂട്ടിന് പങ്കെടുക്കാതെ ഒട്ടേറെ ഭക്തജനങ്ങള്‍ മടങ്ങിപോയെങ്കിലും കുറച്ചുപേര്‍ പ്രസാദമൂട്ട് കഴിക്കാന്‍ തയ്യാറായി. ക്ഷേത്രങ്ങളിലെ ഉത്സവചടങ്ങുകള്‍ക്ക് ഈ കിണറ്റില്‍ നിന്നാണ് വെള്ളം ഉപയോഗിക്കുന്നത്. വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാമ്പിളുകള്‍ പരിശോധനക്കായി ഉദ്യോഗസ്ഥര്‍ എടുത്തിട്ടുണ്ട്. പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയാലേ ഭക്ഷണ വിഷബാധയുണ്ടോ എന്ന് അറിയാന്‍ കഴിയൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളതാണ് ക്ഷേത്രം. ഉത്സവം ഇന്ന് സമാപിക്കും. കോട്ടയം അമയന്നൂരില്‍ ആയിരത്തി എണ്ണൂറിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റസംഭവം ഉണ്ടായിട്ടും ക്ഷേത്രഭരണസമിതിക്കാര് വേണ്ടത്ര മുന്‍കരുതലുകള്‍ എടുത്തില്ലെന്ന ആരോപണവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: