വിമാനം പറന്നുകഴിയുമ്പോള്‍ ജനങ്ങളുടെ രോഷമെല്ലാം അടങ്ങും. കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ആറന്മുളയിലേയും കേരളത്തിലെയും ജനങ്ങള്‍ക്ക് കൊടുക്കുന്ന ആശ്വാസം. ഐക്യരാഷ്ട്രസഭയുടെ യുനസ്കോ ലോക പൈതൃക ഗ്രാമമായി തിരഞ്ഞെടുത്ത ആറന്മുളയെ ഹിമാലയ പര്‍വ്വത നിരകളേക്കാള്‍ ആവാസവ്യവസ്ഥാ പ്രാധാന്യമര്‍ഹിക്കുന്ന, വൈവിദ്ധ്യമാര്‍ന്ന, ലക്ഷോപലക്ഷം സൂക്ഷ്മ ജിവജാലങ്ങളും, വൃക്ഷസസ്യലതാദികളും സമരസപ്പെട്ടുവളരുന്ന പശ്ചിമഘട്ടത്തിലെ ഒരു പ്രധാന കേന്ദ്രമായ ആറന്മുളയെ നശിപ്പിച്ച് (ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി) പറത്തണം വിമാനം ഇവിടെത്തന്നെ.
ഭക്തര്‍ അത്യന്തം ആറന്മുളയപ്പാ എന്ന് ഹൃദയാന്തരങ്ങളില്‍ നിന്നും വിളിച്ചുകേഴുന്ന പാര്‍ത്ഥസാരഥി ക്ഷേത്രത്തെയും ജനകോടികളുടെ സംസ്കൃതിയെയും നശിപ്പിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ, ഈ പ്രദേശത്തെ മറ്റ് അഞ്ച് ക്ഷേത്രങ്ങളും പന്ത്രണ്ടിലധികം സര്‍പ്പക്കാവുകളും തുടച്ചുമാറ്റിക്കൊണ്ട് വളരെ സ്വഛന്ദജീവിതം നയിക്കുന്ന അയ്യായിരത്തി ഒരുന്നൂറ് കുടുംബങ്ങളെ അവരുടെ പൈതൃകഭൂമിയില്‍ നിന്ന്, ഇഷ്ടഗൃഹങ്ങളില് നിന്നും നിഷ്കാസനം ചെയ്യിച്ചുകൊണ്ട് ഇവര്‍ എങ്ങോട്ട് പോകും; പോകണം – എന്നറിയില്ല. ഇവിടെ ഒരു വിമാനം പറത്തുന്ന താവളം വേണം നമ്മുടെ മുഖ്യമന്ത്രിക്ക്. ആറന്മുളയപ്പന്റെ പുത്തരിക്കണ്ടം എന്ന് പുകള്‍പെറ്റ വയലുകളും പുഞ്ചപ്പാടങ്ങളും ജലസ്രോതസ്സുകളും നീര്‍ത്തടങ്ങളും മാത്രമല്ല പമ്പാനദിയിലേക്ക് ഇപ്രദേശത്തുകൂടെയുള്ള കൈവഴികളെല്ലാം നികത്തിക്കൊണ്ട്, പമ്പാനദിയെ ഉണക്കി ലോകപ്രസിദ്ധമായ ഉതൃട്ടാതി വള്ളംകളികളും വള്ളസദ്യയും അപ്രസക്തമാക്കി, പള്ളിയോടങ്ങളെ വിമാനത്താവളത്തിലെ കാഴ്ച വസ്തുക്കളാക്കി പ്രദര്‍ശിപ്പിച്ചുകൊണ്ട് നമ്മുടെ മുഖ്യമന്ത്രിക്ക് പറത്തണം വിമാനം ഇവിടെത്തന്നെ. നീരുറവകളും ജലസ്രോതസ്സുകളും ഇല്ലാതാകുന്നതോടെ ഇപ്രദേശത്തെ കിണര്‍, കുളം മുതലായവ വറ്റിവരളും. കുടിവെള്ളത്തിന് വെള്ളക്കുപ്പി വ്യവസായത്തെ ആശ്രയിക്കേണ്ടിവരും. അത് പ്രോത്സാഹിപ്പിച്ച് മുഖ്യമന്ത്രിക്ക് പറത്തണം വിമാനം ഇവിടെത്തന്നെ.
പമ്പയുടെ ശോഷണത്തോടെ കുട്ടനാടിന് ആവശ്യമായ ജലം കിട്ടാതാവുകയും ഓരുജലം കയറി നെല്‍കൃഷി അവസാനിക്കും. ഒപ്പം ഭൂമാഫിയകള്‍ക്ക് ഭൂമി വാങ്ങിക്കൂട്ടി നികത്തി വന്‍ വ്യവസായം നടത്താം. പോരെങ്കില്‍ മോണ്ടേക് സിംഗ് ആലുവാലിയ മുന്‍കൂട്ടി നിര്‍ദ്ദേശവും കൊടുത്തിട്ടുണ്ട്. ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ നടപ്പിലാക്കുന്ന മുഖ്യമന്ത്രി.
1500 മുതല്‍ 2000 ഏക്കര്‍ പുഞ്ചപ്പാടങ്ങളും എണ്ണമറ്റ തോടുകളും കൈവഴികളും നികത്തിയെടുക്കാന്‍ എത്രമാത്രം കുന്നുകളും മലകളും ഇടിച്ച് നിരത്തണം എന്ന യുക്തിചിന്തപോലുമില്ലാതെ ഇവിടെത്തന്നെ പറത്തണം വിമാനം മുഖ്യമന്ത്രിക്ക്. പാരിസ്ഥിതിക മന്ത്രാലയത്തിന്റെ അനുമതികിട്ടാതെ, പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തി, പാരിസ്ഥിതികാഘാതം സൃഷ്ടിച്ച്, പൈതൃകപാരമ്പര്യത്തെയും ജീവനത്തെയും ഇല്ലാതാക്കി, ഇതിനെതിരായ കോടതി വിധികളെയും നിയമപരമായി വേണ്ടുന്ന കടമ്പകളെയും തൃണവല്‍ഗണിച്ചുകൊണ്ട്, ഐഎന്‍എസ് ഗരുഡയുടെ വ്യോമയാന പരിധി ലംഘിച്ചായാലും പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി സമ്പാദിച്ച്, ഇതിന്റെ പിന്നിലുള്ള ശക്തമായ കറുത്ത കരങ്ങളെ പ്രോത്സാഹിപ്പിച്ച്, ‘സര്‍വ്വ സമ്മതനായ’ ജനപ്രതിനിധിക്ക് പറത്തണം വിമാനം ഇവിടെത്തന്നെ.
രാഷ്ട്രത്തിന്റെ സമ്പത്തുകള്‍ കൊള്ളയടിച്ച് കരസ്ഥമാക്കി അത് പൂഴ്ത്തുവാന്‍ ചില കോര്‍പ്പറേറ്റ് മാഫിയകളും ചേര്‍ന്ന് കണ്ടുപിടിച്ച മാര്‍ഗ്ഗമായ വിമാനത്താവള പദ്ധതിക്ക് ആക്കം കൂട്ടുവാന്‍ സര്‍ക്കാര്‍ ഷെയര്‍ പങ്കാളിത്തം പ്രഖ്യാപിച്ച് ചുക്കാന്‍ പിടിക്കുന്ന ജനനായകന് വിമാനം പറത്തുവാന്‍ നല്ലതരം കളിപ്പാട്ടം വില്‍ക്കുന്ന കട അന്വേഷിക്കുന്നതായിരിക്കും എല്ലാപേര്‍ക്കും ഉത്തമം.
ജി. മോഹനന് നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: