വൈക്കം: മഹാദേവക്ഷത്രത്തില്‍ 13ന് തുടങ്ങുന്ന വടക്കുപുറത്തുപാട്ടിന്റെ പ്രധാന ചടങ്ങുകളായ കളമെഴുത്തുംപാട്ടും നടക്കുന്ന മണ്ഡപത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. നാളെ വൈകിട്ട് 6.30ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം സുഭാഷ് വാസു മണ്ഡപത്തിന്റെ സമര്‍പ്പണം നിര്‍വ്വഹിക്കും. സമര്‍പ്പണത്തിനുശേഷം തന്ത്രിമാരുടെ നേതൃത്വത്തില്‍ മണ്ഡപത്തില്‍ ശുദ്ധിക്രിയകള്‍ നടത്തും. വൈക്കം മഹാദേവക്ഷേത്രത്തില്‍ പന്ത്രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ചടങ്ങുകളാണ് 27 ദിവസം നീളുന്ന കോടിയര്‍ച്ചനയും 12 ദിവസം നീളുന്ന വടക്കുപുറത്തുപാട്ടും.
ക്ഷേത്രത്തിന്റെ വടക്കേമുറ്റത്ത് ഊട്ടുപുരയുടെ സമീപത്തായാണ് തറകെട്ടി വടക്കുപുറത്തു പാട്ടിനുള്ള മണ്ഡപം ക്രമീകരിച്ചിരിക്കുന്നത്. മുകളില്‍ വെള്ള വിരിച്ച് കട്ടിമാലകള്‍ കൊണ്ട് അലങ്കരിച്ച് ചുറ്റുമറയോടുകൂടിയാണ് മണ്ഡപം ഒരുക്കിയിരിക്കുന്നത്. കളം വരച്ച് പൂര്‍ത്തിയായതിനു ശേഷമേ ഭക്തര്‍ക്ക് ദര്‍ശനസൗകര്യം അനുവദിക്കൂ. മണ്ഡപത്തിനു ചുറ്റുമായി 48 നിലവിളക്കുകള്‍ കൊണ്ടും വാഴക്കുലകള്കൊണ്ടും അലങ്കരിക്കും. ഭക്തജനങ്ങള്‍ക്ക് വിശ്രമത്തിനായി 280 അടി നീളത്തിലും 60അടി വീതിയിലുമുള്ള വെള്ള വിരിച്ച വലിയ നെടുംപുര മണ്ഡപത്തോടു ചേര്‍ന്ന് സജ്ജമാക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന എതിരേല്പ് താലപ്പൊലികള്‍ക്ക് കടന്നു പോകാനുള്ള സൗക്രയം വടക്കുപുറത്തു പാട്ട് മണ്ഡപത്തിനോട് ചേര്‍ന്ന് ക്രമീകരിച്ചിട്ടുണ്ട്.
പോലീസിന്റെ നേതൃത്വത്തില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി സംവിധാനം ഒരുകൂട്ടം തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം റെയില്‍വേയുടെ റിസര്‍വേഷന്‍ കൗണ്ടറുകളും 13മുതല്‍ 24വരെ ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കും.
കോടിയര്‍ച്ചന വടക്കുപുറത്തു പാട്ട് ഉത്സവത്തിന്റെ പതിനഞ്ചാം ദിവസമായ ഇന്ന് രാത്രി 8ന് ചലച്ചിത്രതാരം ശോഭനയുടെയും സംഘത്തിന്റെയും ഭരതനാട്യം കലാമണ്ഡപത്തില്‍ നടക്കും.
ഇന്ന് രാവിലെ 5ന് കലശപൂജ, 5.30നും 9നും വൈകിട്ട് 5നും കോടിയര്‍ച്ചന, രാവിലെ 8ന് കലശാഭിഷേകം, വൈകിട്ട് 7.30ന് വാരം ഇരിക്കല്‍, വേദസ്തുതി, തിരുവരങ്ങില്‍ ഉച്ചയ്ക്ക് 3ന് ആദ്ധ്യാത്മിക പ്രഭാഷണം, വൈകിട്ട് 3ന് സംഗീതക്കച്ചേരി, രാത്രി 8ന് ഭരതനാട്യം(ശോഭനയും സംഘവും) എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: