അച്ഛന്റെ ആജ്ഞാനുസരണം അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ പരശുരാമന് മഴു എറിഞ്ഞ് നേടിയതാണ് കേരളം എന്നാണ് ഐതിഹ്യം. പരശുരാമന് മഴുകൊണ്ടാണോ അമ്മയെ കൊലപ്പെടുത്തിയത് എന്നോ എറിഞ്ഞ മഴു രക്തപങ്കിലമായിരുന്നോ എന്നോ ഐതിഹ്യം വ്യക്തമാക്കുന്നില്ല. പക്ഷെ രക്തക്കറ പുരണ്ട കൈകള്‍ കൊണ്ടാണ് പരശുരാമന് മഴു എറിഞ്ഞത് എന്നതുകൊണ്ടായിരിക്കുമോ കേരളീയര്‍ രക്തദാഹികളായത്? ക്രൂരതയുടെ പര്യായങ്ങളായി മാറിയത്.
ഈയിടെ കേട്ട വാര്‍ത്ത മലയാളികളായ ആണ്‍കുട്ടികള്‍ ചേര്‍ന്ന് ഒരു മലയാളി കുട്ടിയെ റാഗിംഗ് എന്ന പേരില്‍ കാറിടിച്ച് കൊലപ്പെടുത്തി എന്നാണ്. ഏതെല്ലാം കോളേജുകളില്‍ റാഗിംഗ് സംഭവം ഉണ്ടാകുന്നുണ്ടോ അതിനെല്ലാം കാരണക്കാര്‍ മലയാളി വിദ്യാര്‍ത്ഥികളായിരിക്കും. വിദ്യാര്‍ത്ഥിനികളും റാഗിംഗില്‍ ഒട്ടും പിന്നിലല്ല എന്ന് പല സംഭവങ്ങളും തെളിയിച്ചിട്ടുണ്ട്. റാഗിംഗ് തടയാന്‍ നിയമ സംവിധാനം നിലനില്‍ക്കെയാണ് റാഗിംഗ് സംഭവങ്ങള്‍ കേരളത്തിലും മലയാളി വിദ്യാര്‍ത്ഥികളുള്ള കോളേജുകളിലും തുടര്‍ക്കഥയാകുന്നത്. ഒരു സഹപാഠിയെ കാറിടിച്ച് കൊന്ന് റാഗിംഗ് എന്ന് പറഞ്ഞ് ആഹ്ലാദിച്ചു ചിരിക്കുന്നവര്‍ എത്ര രക്തദാഹികളായിരിക്കും? രക്തരക്ഷസ്സുകള്‍ വിലസുന്നത് ഇന്ത്യന്‍ ക്യാമ്പസുകളിലും കൂടിയാണ്. ട്രെയിനില്‍ ക്രൂരമായി ഒരാണ്‍കുട്ടി കോളേജ്മേറ്റ്സിന്റെ റാഗിംഗിനിരയായ സംഭവവും വാര്‍ത്തയായിരുന്നു.
ഇന്ന് ടോയ്ലറ്റില് പോകുന്നപോലെ ഒരു ശീലമായി കേരളത്തില്‍ കൊലപാതകങ്ങള്‍ ഏറുകയാണ്. കൊല നടത്തുന്നതിന് പ്രത്യേകിച്ച് പ്രകോപനം പോലും ആവശ്യമില്ല. ചൊറിഞ്ഞാല്‍ മാന്തുന്ന ശീലം പോലെ ചെറിയ പ്രകോപനം പോലും കൊലപാതകത്തില്‍ കലാശിക്കുന്നു.
ആലപ്പുഴ ചാരുംമൂട്ടില്‍ കാമുകിയുടെ പിതാവിനെ കൊലപ്പെടുത്തിയ റിയാസ് പറഞ്ഞത് നിരന്തരം മദ്യപിക്കുന്ന പിതാവ് തങ്ങളുടെ വിവാഹത്തിന് അനുമതി നല്‍കില്ലെന്നും അതിനാല്‍ അച്ഛനെ കൊലപ്പെടുത്തിയ ശേഷം വസ്തുവിറ്റ് അനുജത്തിയുടെ വിവാഹം നടത്തിയ ശേഷം സുഖമായി ജീവിക്കാമെന്ന് ശ്രീജ പറഞ്ഞ പ്രകാരം ഒരു ഉറുമ്പിനെ കൊല്ലുന്ന ലാഘവത്തോടെ കാമുകിയുടെ പിതാവായ പണിക്കരെ റിയാസ് കൊന്നു എന്നാണ്. ഉറുമ്പിനെപ്പോലും കടിച്ചാല്‍ കൊല്ലാതെ തൂത്തെറിയാനാണ് നമ്മള് ശ്രമിക്കാറുള്ളത്.
ഇങ്ങനെയുള്ള സംഭവങ്ങള്‍ നിത്യേന വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. കേരളത്തില്‍ അരങ്ങേറുന്ന സ്ത്രീപീഡനങ്ങള്‍ പോലെ. മട്ടാഞ്ചേരിയില്‍ ആദ്യ ഭാര്യയിലുണ്ടായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച റഹിം അറസ്റ്റിലായി. ട്രെയിന്‍ യാത്രക്കിടയിലും വീട്ടിലും ആട്ടോയിലും തിയേറ്ററിലും എല്ലാം അച്ഛന് പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി ബഹളം വച്ച് പുറത്തിറങ്ങിയിട്ടും ആളൊഴിഞ്ഞ സ്ഥലത്ത് ആട്ടോ നിര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവത്രെ. ആദ്യഭാര്യയില്‍ നാലുകുട്ടികളും രണ്ടാം ഭാര്യയില്‍ മൂന്നുകുട്ടികളും ഉള്ള ഈ പിതാവാണ് സ്വന്തം മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നാട്ടുകാര്‍ ഓടിക്കൂടിയില്ലെങ്കില് അവളും ഇരകളുടെ സമൂഹത്തില്‍ അംഗമാകുമായിരുന്നു.
ഇന്ന് പുരുഷന്മാര് കല്യാണം കഴിക്കുന്നത് സ്ത്രീധനത്തിനും ലൈംഗിക ദാഹശമനത്തിനും മാത്രമല്ല, പെണ്‍കുട്ടിയുണ്ടായാല്‍ അവളേയും തന്റെ ലൈംഗിക ഇര ആക്കാം എന്ന ഉദ്ദേശ്യത്തോടെയാണോ എന്ന സംശയം പോലും ജനിപ്പിക്കുന്ന സംഭവങ്ങളാണ് ഈയിടെ കേള്‍ക്കുന്നത്. ഞാന്‍ സ്ത്രീ സുരക്ഷ സംബന്ധിച്ച് ക്ലാസെടുക്കാന്‍ പല സംഘടനകളുടെയും ക്ഷണപ്രകാരം പോകുമ്പോള്‍ സദസ്സില്‍ പുരുഷന്മാരേയും കാണാം. അപ്പോള്‍ കുറച്ചു ചമ്മലോടെ, അവരുടെ ദൃഷ്ടികള്‍ ഒഴിവാക്കിയാണ് ഞാന്‍ പെണ്‍കുട്ടികള്‍ക്ക് സ്വന്തം വീട്ടില്‍ പോലും സുരക്ഷിതത്വമില്ലെന്നും അതുകൊണ്ട് ഏതാനും തെറ്റായ നോട്ടം, തെറ്റായ സ്പര്‍ശം, തെറ്റായ വാക്ക് എന്ന തിരിച്ചറിവ് പെണ്‍കുട്ടികള്‍ക്ക് ബാല്യത്തിലെ നല്‍കണമെന്നും മനഃശാസ്ത്രജ്ഞര്‍ നിഷ്ക്കര്‍ഷിക്കുന്നത് എന്നുപറയാറ്.
മദ്യോപയോഗമാണ് സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കുന്നതിനും സ്വന്തം ചോരയെ പോലും പീഡിപ്പിക്കുന്നതിനും കാരണം എന്നാണ് വിശദീകരണം. കേരളത്തില്‍ പ്രതിശീര്‍ഷ മദ്യോപയോഗം രണ്ടേകാല്‍ ഗ്യാലനാണത്രെ. കേരളത്തിലെ ആഘോഷം ഇന്ന് ഓണമോ വിഷുവോ അല്ല മറിച്ച് ഹര്‍ത്താലാകുന്നത് അന്ന് വിട്ടിലിരുന്ന് സുഖമായി മദ്യപിക്കാം എന്നതിനാലാണ്. ഹര്‍ത്താലിന്റെ തലേദിവസമാണ് ബിവറേജസ് കോര്‍പ്പറേഷന്റെ മുന്പില് ഏറ്റവും നീണ്ടനിര. ഇത്ര അച്ചടക്കത്തോടെ നില്‍ക്കുന്നവരെ മറ്റൊരു ക്യൂവിലും കാണാന്‍ കഴിയുകയില്ല.
പക്ഷെ മദ്യോപയോഗം കുറയ്ക്കുന്നതിന് പകരം കേരളത്തില്‍ ബാറുകള്‍ കൂടുകയാണ്. അടുത്തയിടെ മാത്രം അനുവദിച്ചത് 14 ബാറുകളാണ്. ഫാ.വര്‍ഗീസ് മുഴുത്തേറ്റ് എന്ന മദ്യവിരുദ്ധ പ്രവര്ത്തകന് നിരന്തരം ഉദ്ബോധിപ്പിക്കാറ് പഞ്ചായത്തുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്കാന് അധികാരം കൊടുത്താല്‍ അഴിമതി ഇല്ലാതാകുമെന്നായിരുന്നു. പക്ഷെ ഇന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഈ 14 ലൈസന്‍സുകളും നല്‍കിയിരിക്കുന്നത്. കേരളത്തില്‍ ഇന്ന് അരി ഭക്ഷണത്തിനേക്കാളും നിര്‍ബന്ധിതമായത് മദ്യപാനമാണ്. അതിന് പട്ടണ-ഗ്രാമ അതിരുകളില്ല.
മദ്യപാനമാണ് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നതിനും ഗാര്‍ഹിക പീഡനം വര്‍ധിക്കാനും കാരണം എന്നാണ് വിശദീകരണം. പക്ഷെ യാമിനി തങ്കച്ചിയെ വിശ്വസിക്കാമെങ്കില്‍ ഭര്‍ത്താവിന്റെ പരസ്ത്രീ ഗമനം ചോദ്യം ചെയ്യലാണ് മദ്യപാനത്തേക്കാള്‍ പ്രകോപനപരം എന്നുത്തരം കിട്ടും. യാമിനി തങ്കച്ചി തന്നെയാണ് പീഡിപ്പിക്കുന്നത് എന്ന് ഗണേഷ് പറയുമ്പോള്‍ ആരെ വിശ്വസിക്കണം എന്ന് ഇപ്പോഴും എനിയ്ക്ക് വ്യക്തമല്ല. ഗണേഷിന്റെ കുടുംബം നടീനടന്മാരുടെ കുടുംബമാണ്. മകനെക്കാള്‍ നല്ല അഭിനേതാവ് പെരുന്തച്ചനാണ്. ഇപ്പോള്‍ യാമിനി തങ്കച്ചിയും അഭിനയം പഠിച്ചു. പക്ഷെ പീഡനം മൂലം മുറിഞ്ഞെന്നവകാശപ്പെട്ട് ബാന്‍ഡേജ് ഇട്ട കൈകൊണ്ട് കയ്യും കലാശവും യഥേഷ്ടം നടത്തിയപ്പോള്‍ ആ ബാന്‍ഡേജ് വ്യാജ ബാന്ഡേജല്ലേ എന്ന് ന്യായമായും പ്രേക്ഷകര്‍ സംശയിച്ചു. വേദനയുണ്ടെങ്കില്‍ നാം കൈ അനക്കാറില്ല. പക്ഷെ ഗാര്‍ഹിക പീഡനകേസുകള്‍ ഏറെയും വ്യാജമാണല്ലോ. മറ്റൊരു കാര്യം തങ്കച്ചി അഭിനയത്തില്‍ ഇന്നും വിദ്യാര്‍ത്ഥിനിയാണ് എന്ന വസ്തുതയാണ്. പക്ഷെ കീഴൂട്ട് കുടുംബം ഇന്ന് വാര്‍ത്തകളിലെ കുടുംബത്തിന് ഒരു അവാര്‍ഡ് പ്രഖ്യാപിക്കുകയാണെങ്കില്‍ അത് കരസ്ഥമാക്കിയിരിക്കും. ട്രോഫിയ്ക്ക് വേണ്ടിയും പെരുന്തച്ചനും മകനും മകന്റെ ഭാര്യയും തമ്മില്‍ പിടിവലിയും ഉണ്ടാകും.
എന്നാലും മദ്യപരായ ഭര്ത്താക്കന്മാര് മര്‍ദ്ദിച്ച് കണ്ണിലിടിച്ച്, തലമുടിയ്ക്ക് കുത്തിപ്പിടിച്ച് മുഖം ചുമരിലിടിച്ച് ചെയ്യുന്ന പ്രവര്‍ത്തികള്‍ സ്ത്രീകള്‍ക്ക് വശമില്ല. യാമിനി ചെയ്തത് ബ്യൂട്ടി പാര്‍ലറില്‍ പോയി ഷേപ്പ് ചെയ്ത് ക്യൂ ടെക്സ് ഇട്ട് മനോഹരമാക്കിയ നഖങ്ങള്‍ കൊണ്ട് ഗണേശിന്റെ മുഖം മാന്തിക്കീറുകയായിരുന്നല്ലോ. അപൂര്‍വമായാണ് സ്ത്രീകള്‍ ആയുധം കൈയിലെടുക്കുക. ഒരിക്കല്‍ ഞാന്‍ വനിതാ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു സ്ത്രീ താന്‍ ഭര്‍ത്താവിനെ കൊന്നത് അയാളുടെ കയ്യിലെ ഉളി വാങ്ങി വയറ്റില്‍ കുത്തിയാണ് എന്ന് അറിയാന്‍ കഴിഞ്ഞു. അത് അബദ്ധത്തില്‍ സംഭവിച്ചതാണ് എന്നും അവര്‍ പറഞ്ഞു. മദ്യപിച്ചു വന്ന ഭര്‍ത്താവ് തന്റെ പണി ആയുധമായ ഉളി ഉപയോഗിച്ച് ഭാര്യയുടെ വിരല്‍ കൊത്തി മാറ്റി. വേദനകൊണ്ട് പുളഞ്ഞ അവര്‍ ഉളി പിടിച്ചുവാങ്ങാനുള്ള പിടിവലിക്കിടയില്‍ ഉളി അയാളുടെ വയറില്‍ കയറുകയായിരുന്നു എന്നവര്‍ പറഞ്ഞു. മറ്റൊരു സ്ത്രീ മദ്യപിച്ചു വന്ന ഭര്‍ത്താവ് മര്‍ദ്ദിച്ചു തുടങ്ങിയപ്പോള്‍ അടുക്കളയിലേക്കോടി എന്നും പിന്നാലെ വന്ന് മര്‍ദ്ദനം തുടര്‍ന്നപ്പോള്‍ കയ്യില്‍ കിട്ടിയ ചിരവ എടുത്ത് അയാളുടെ തലയ്ക്കടിച്ചു എന്നും അയാള്‍ മരിച്ചു വീണു എന്നുമാണ്.
പക്ഷേ ഇതൊന്നും അപൂര്‍വ്വമല്ല എന്നാണ് പത്രവാര്‍ത്തകള്‍ തെളിയിക്കുന്നത്. നേര്യമംഗലത്ത് കുടുംബ കലഹത്തെത്തുടര്‍ന്ന് ഭര്‍ത്താവ് കൊല്ലപ്പെട്ട ഭാര്യയാണ് അറസ്റ്റിലായത്. മകനെ വഴക്കുപറഞ്ഞ് ചോദ്യം ചെയ്ത ഭാര്യയെ മര്ദ്ദിച്ചതിനൊടുവിലാണ് ഭാര്യയും സഹോദരനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നത്.
ഇതെല്ലാം തെളിയിക്കുന്നത് കേരളീയരുടെ രക്തദാഹമല്ല. സ്ത്രീപീഡനം പോലും കൊലപാതക തുല്യമാണെന്ന് എനിക്ക് തോന്നിയതിന്റെ കാരണം അത് കൊല്ലുന്നത് സ്ത്രീയുടെ സ്വത്വത്തേയാണ്, മാനത്തേയാണ്, ആത്മവിശ്വാസത്തെയാണ്. സ്വന്തം ശരീരത്തിന് മേലില്‍ക്കൂടി അവകാശമില്ലാതാക്കുന്നത് എന്നതിനാലാണ്. സ്ത്രീയെ കൊല്ലുന്നതിന് സമമാണ് രക്തം ചിന്താതെയുള്ള കൊല.
പക്ഷേ രക്തദാഹം മലയാളിക്ക് മദ്യദാഹംപോലെ സ്വാഭാവികമാവുകയാണോ എന്ന ഭീതി എന്നില്‍ ഉണര്‍ത്താറുള്ളത് ഇങ്ങനെ മുന്‍പിന്‍ നോട്ടമില്ലാതെ നടത്തുന്ന കൊലകളാണ്. ആരോ പറഞ്ഞപോലെ ദൃശ്യമാധ്യമങ്ങളില്‍ ആസക്തരാകുന്ന തലമുറ സ്വാംശീകരിക്കുന്നത് അനുകരണഭ്രമം കൂടിയാണല്ലോ. സാരികളും മുടിയുടെ ഫാഷനും മേയ്ക്കപ്പും ഇതിനെ സംബന്ധിച്ചുള്ള പരസ്യങ്ങളും സ്ത്രീകളെയും, ഷാരൂഖ്ഖാനെപ്പോലുള്ളവര് പുരുഷന്മാരേയും വശീകരിക്കുന്നു. കൊലപാതക-ഗാര്‍ഹിക പീഡന വാര്‍ത്തകളും പുരുഷന്മാരെ വികലമായി സ്വാധീനിക്കും. ബ്രേക്കിംഗ് ന്യൂസുകള്‍ക്കിടയില്‍ പിടയുന്ന ജീവിതങ്ങള്‍ക്ക് ഇതല്ലാതെ വേറെന്തുവഴി?
ഇന്ന് കുടുംബബന്ധങ്ങള്‍ ശിഥിലമായതും ആശയവിനിമയം നടത്താത്തതും സ്നേഹവും വാത്സല്യവും പങ്കിടാത്തതുമാകാം അച്ഛന് മകളെ ലൈംഗികവസ്തുവായി കാണുന്നതിന് പിന്നിലെ കാരണങ്ങളിലൊന്ന്. എല്ലാവരും ഒറ്റയാന്മാര്. ഒറ്റയാന്മാര് അപകടകാരികളാണെന്ന് ഇടുക്കിയില്‍ ടീച്ചറെ ചവിട്ടിക്കൊന്ന ഒറ്റയാന് തെളിയിച്ചതാണല്ലോ?
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: