തല്ലിയും തലോടിയും ഒരു ജനതയെ കൂടെനിര്‍ത്തി ചരിത്രത്തില്‍ ഇടം പിടിച്ച ബ്രിട്ടന്റെ ഉരുക്കുവനിത വിട പറഞ്ഞു. താച്ചറിസം എന്ന് പ്രസിദ്ധമായ ഭരണശൈലിയിലൂടെയാണ് മാര്‍ഗരറ്റ് താച്ചര്‍ ബ്രിട്ടന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇടംനേടിയത്. ചിലര്‍ വാഴ്ത്തിയപ്പോള്‍ ദരിദ്രനും സമ്പന്നനും തമ്മിലുള്ള വിടവ് കൂടുതല്‍ ഉറപ്പിച്ചതിന്റെ പേരില്‍ മാര്‍ഗരറ്റ് താച്ചര്‍ എന്ന ആദ്യവനിതാ പ്രധാനമന്ത്രി ഏറെ വെറുക്കപ്പെടുകയും ചെയ്തു. വിട്ടുവീഴ്ച്ചക്ക് തയ്യാറല്ലാത്ത കര്‍ക്കശക്കാരിയായിരുന്നു പലര്‍ക്കുമവര്‍. പരിവര്‍ത്തനത്തിന് തയ്യാറല്ലാത്ത സ്ത്രീയെന്ന് സ്വന്തം പാര്‍ട്ടിയിലുള്ളവര്‍പോലും മാര്‍ഗരറ്റിനെ വിശേഷിപ്പിച്ചിരുന്നു.
തീര്‍ത്തും സാധാരണമായ ഒരു കുടുംബത്തില്‍ നിന്നാണ് മാര്‍ഗരറ്റ് റോബര്‍ട്ട് എന്ന പെണ്‍കുട്ടി ലോകചരിത്രത്തിലേക്ക് നടന്നുകയറിയത്. ഒരു പലചരക്കുകടക്കാരന്റെ മകളായി ജനനം. പഠനത്തിന് ശേഷം റിസര്‍ച്ച് കെമിസ്റ്റായി ജോലിയില്‍ പ്രവേശിച്ചു. അവിടെനിന്ന് ബിസിനസിനൊപ്പം ചെറുതായി രാഷ്ട്രീയം കൊണ്ടു നടന്നിരുന്ന അച്ഛന്റെ സ്വാധീനത്താല്‍ രാഷ്ട്രീയത്തിലേക്ക്.
ആദ്യമത്സരങ്ങളില്‍ പരാജയപ്പെട്ടെങ്കിലും 1959 ല്‍ ഏറ്റവും പ്രായം കുറഞ്ഞ കണ്‍സര്‍വേറ്റീവ് പ്രതിനിധിയായി പാര്‍ലമെന്റിലെത്തി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ മൂന്ന് തവണയാണ് മാര്‍ഗരറ്റ് താച്ചര്‍ വിജയത്തിലേക്ക് നയിച്ചത്. 1979 മുതല്‍ 90 വരെ 11 വര്‍ഷം തുടര്‍ച്ചയായി പ്രധാനമന്ത്രിയായി ചരിത്രത്തിലിടം നേടി. കമ്മ്യൂണിസത്തെ ശക്തമായി എതിര്‍ത്ത താച്ചറെ അക്കാലത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗനുമായി ഇക്കാര്യത്തില്‍ സഖ്യംപുലര്ത്തി. ബ്രിട്ടന്റെ രാഷ്ട്രീയക്കാഴ്ച്ചപ്പാടുകളെ മാറ്റിമറിക്കുന്നതായിരുന്നു താച്ചറുടെ യാഥാസ്ഥിതിക ചിന്താഗതികള്‍. വലിയ സാമ്പത്തിക പരിഷ്ക്കാരങ്ങളാണ് മാര്‍ഗരറ്റ് താച്ചറെന്ന പ്രധാനമന്ത്രി ബ്രിട്ടന് കാഴ്ച്ച വച്ചത്. താന്‍ നടപ്പാക്കിയ കടുത്ത സാമ്പത്തിക നയങ്ങള്‍ ആയിരക്കണക്കിനാളുകളെ തൊഴില്‍ രഹിതാരാക്കിയപ്പോഴും അവര്‍ കുലുങ്ങിയില്ല.
1981 ലെ അഭിപ്രായ വോട്ടെടുപ്പില്‍ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രധാനമന്ത്രിയായി അവര്‍ വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ അര്‍ജന്റീന കയ്യടക്കിയ ഫാക്ലാന്‍ഡ് ദ്വീപുകളിലേക്ക് ദൗത്യസേനയെ അയച്ച് ദക്ഷിണ അറ്റ്ലാന്റിക് പിടിച്ചെടുത്തപ്പോള്‍ താച്ചര്‍ നഷ്ടപ്പെട്ട പ്രതിച്ഛായയും തിരികെ പിടിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തോടെ മൂന്നാമതും പാര്‍ലമെന്റില്‍ തിരിച്ചെത്തി. എണ്ണ വാതകം, ടെലിഫോണ്‍, വിമാനത്താവളം, വൈദ്യുതി, വെള്ളം തുടങ്ങി സകലമേഖലകളെയും സ്വകാര്യവത്ക്കരിക്കാന്‍ ധൈര്യംകാട്ടിയ വനിതാ ഭരണാധികാരിയായിരുന്നു മാര്‍ഗരറ്റ് താച്ചര്‍.
ശത്രുക്കള്‍ ഏറെയുണ്ടായിരുന്നു മാര്‍ഗരറ്റിനും. 1984 ല്‍ ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മി നടത്തിയ ബോംബാക്രമണത്തില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ആക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെടുകയും അടുത്ത അനുയായികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എങ്കിലും തളരാതെ നിശ്ചയിച്ച സമയത്ത് അനുയായികളെ അഭിസംബോധന ചെയ്ത മാര്‍ഗരറ്റ് ഭീകരതക്കെതിരെ സന്ധിയില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു.
കമ്മ്യുണിറ്റി ചാര്‍ജ് എന്ന പേരില്‍ ആവിഷ്കരിച്ച നികുതിയാണ് മാര്‍ഗരറ്റ് താച്ചറുടെ പതനത്തിന് കാരണമായത്. തീരുമാനം പുന:പരിശോധിക്കാന്‍ തയാറാകാതിരുന്ന താച്ചര്‍ 1990ല്‍ രാജിവച്ചു. തുടര്‍ന്ന് ജോണ്‍ മേജര്‍ പ്രധാനമന്ത്രിയായി. അതീവ വേദനയോടെയാണ് മാര്‍ഗരറ്റ് താച്ചര്‍ അധികാരത്തില്‍ നിന്ന് പിന്‍വാങ്ങിയത്.
കര്‍ക്കശക്കാരിയായ മാര്‍ഗരറ്റ് താച്ചറിനെ ബ്രിട്ടന്റെ ഉരുക്കുവനിതയെന്ന് വിശേഷിപ്പിച്ചത് ഒരു സോവിയറ്റ് പത്രമാണ്. ഇംഗ്ലണ്ടിലെ നല്ല പുരുഷന് എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റും സുഹൃത്തുമായിരുന്ന റീഗന്റെ വിശേഷണം. കാലിഗുലയുടെ കണ്ണുകളും മെര്ളിന് മണ്‍റോയുടെ ചുണ്ടുകളുമാണ് മാര്ഗരിറ്റിനെന്ന് പറഞ്ഞത് ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാങ്കോയിസ് മിറ്ററാന്‍ഡ്.
2001 ലും 2002 ലും പക്ഷാഘാതം നേരിടേണ്ടി വന്നതോടെ പൊതുജീവിതത്തില്‍ നിന്നും പ്രഭാഷണങ്ങളില്‍ നിന്നും അവര്‍ ഒഴിഞ്ഞുമാറി. ഭര്‍ത്താവ് ഡെന്നീസ് താച്ചര്‍ മരിച്ചതോടെ മാര്‍ഗരറ്റിനെ മറവിരോഗവും പിടികൂടി. മക്കള്‍ വിദേശത്തായതോടെ ഏകാന്തജീവിതം നയിക്കുന്നതിനിടെയായിരുന്നു മരണം. ബ്രിട്ടനെ മാറ്റി മറിച്ച ഭരണാധികാരിയായി, നിലപാടുകളുടെ പേരില്‍ പലപ്പോഴും എലിസബത്ത് രാജ്ഞിയോടു പോലും കലഹിച്ച ഉരുക്കുവനിതയായി മാര്‍ഗരറ്റ് താച്ചര്‍ ബ്രട്ടിന്റെ ചരിത്രത്തിലെന്നുമുണ്ട്. താച്ചറിസത്തിലൂടെ അന്താരാഷ്ട്രശ്രദ്ധ പിടിച്ചുപറ്റിയ അസാധാരണ വനിതയായി ലോകചരിത്രത്തിലും.
രതി.എ.കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: