കാട്ടിലെ തടി, തേവരുടെ ആന ‘വലിയെടാ വലി’. ഇതാണ് കേരളാ ഭക്ഷ്യവകുപ്പ്. ഭക്ഷ്യവകുപ്പും പൊതുവിതരണസമ്പ്രദായവും അഴിമതിയില്‍ കുളിച്ചുനില്‍ക്കുകയാണ്. കേന്ദ്രസര്‍ക്കാരിലും കേരളാ സര്‍ക്കാരിലും നിന്ന് അഴിമതി കഥകളേ കേള്‍ക്കാനുള്ളു. കരിഞ്ചന്തക്കാരുടേയും പൂഴ്ത്തിവയ്പ്പുകാരുടേയും നിയന്ത്രണത്തിലാണ് മന്ത്രി അനൂപ് ജേക്കബിന്റെ നേതൃത്വത്തിലുള്ള ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്. ജീവിതത്തിലാദ്യമായി നിയമസഭയും സര്‍ക്കാര്‍ ഫയലുകളും കാണുകയും ചെയ്ത ഒരു വ്യക്തിയെ ഇത്രയും പ്രധാനപ്പെട്ട ഒരു വകുപ്പിന്റെ തലപ്പത്ത് പിടിച്ചിരുത്തിയതിലൂടെ ഭക്ഷ്യ വകുപ്പില്‍ ഉണ്ടായിരിക്കുന്ന അരാജകത്വത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിയും പ്രതിയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിതന്നെയല്ലേ?
ഭക്ഷ്യ ധാന്യങ്ങള്‍ അടക്കം നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റംകൊണ്ട് പാവപ്പെട്ട ജനത ശ്വാസം മുട്ടുമ്പോഴും ജീവിക്കാന്‍ നിവര്‍ത്തിയില്ലാതെ വേദനിക്കുമ്പോഴും ജനങ്ങളുടെ ക്ഷേമത്തെക്കാള്‍ ഭരണമാണ് പ്രധാനം എന്ന കോണ്‍ഗ്രസ് സംസ്കാരമാണ് ഇവിടെ മുഖ്യമന്ത്രിയുടെ നടപടിയിലൂടെ പ്രകടമാകുന്നത്.
കേരളത്തില്‍ സര്‍ക്കാര്‍ കണക്കനുസരിച്ച് 80 ലക്ഷത്തോളം റേഷന്‍ കാര്‍ഡുടമകളാണ് നിലവിലുള്ളത്. അതുതന്നെ എപിഎല്‍, ബിപിഎല്‍, അന്നയോജന, അന്നപൂര്‍ണ്ണ ഇങ്ങനെ വിവിധ രീതിയില്‍ വേര്തിരിക്കപ്പെട്ടിട്ടുമുണ്ട്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തയ്യാറാക്കിയ 2009-ലെ ബിപിഎല്‍ ലിസ്റ്റില്‍പ്പെട്ട എല്ലാവര്ക്കും സബ്സിഡി വിലയില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്കു പുറമേ നോന് സബ്സിഡി 19 കിലോ അരിയും 6 കിലോ ഗോതമ്പും യഥാക്രമം 6 രൂപാ 20 പൈസയ്ക്കും, 4 രൂപ 70 പൈസയ്ക്കും ഏപ്രില്‍ വരെയുള്ള 4 മാസത്തേക്ക് നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം പേപ്പറിലുണ്ട്. പക്ഷേ ഇത് ഒരിടത്തും സത്യസന്ധമായി വിതരണം ചെയ്യപ്പെടുന്നില്ല, ഇതാണ് സത്യം.
ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പിന്റെ സൈറ്റില്‍നിന്നും ലഭിച്ച വിവരം അനുസരിച്ച് കേരളത്തില്‍ ഏതാണ്ട് 32 ലക്ഷത്തോളം വ്യാജറേഷന്‍ കാര്‍ഡുടമകള്‍ ഉണ്ട് എന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത; ഏതാണ്ട് 9 ശതമാനം റേഷന്‍ കാര്‍ഡും വ്യാജം. ഇതിലൂടെ പ്രതിമാസം 23 കോടിയിലധികം രൂപ കൊള്ളയടിക്കപ്പെടുന്നു. ഏതാണ്ട് ഒരുകോടി ടണ്ണിലധികം ഭക്ഷ്യ ധാന്യങ്ങള്‍ കരിഞ്ചന്തയിലേയ്ക്കു പോകുന്നു എന്നര്‍ത്ഥം. ഒന്നുകില്‍ വ്യാജമായ ഈ റേഷന്‍ ധാന്യങ്ങള്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നു. അല്ലെങ്കില്‍ ധാന്യമാര്‍ക്കറ്റിലെ കരിഞ്ചന്തലോബി സൃഷ്ടിക്കുന്ന കള്ളക്കണക്കിന്റെ കഥകളുമാകാം.
എന്തായാലും പാവപ്പെട്ട ജനതയുടെ പേരില്‍ സബ്സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങള്‍ പ്രതിമാസം കൊള്ളയടിക്കപ്പെടുന്നു. പ്രതിമാസം കുറഞ്ഞത് 10 ലക്ഷം ലിറ്റര്‍ റേഷന്‍ മണ്ണെണ്ണയാണ് കരിഞ്ചന്തയിലേക്ക് ഒഴുകുന്നത്. ലിറ്ററിന് 13 രൂപയും, 15 രൂപയും വച്ചു വിറ്റാല്‍ ഉദ്ദേശം ഒരുകോടി 30 ലക്ഷം മുതല്‍ ഒരുകോടി 50 ലക്ഷം വരെ റേഷന്‍ കടകളിലൂടെ ലഭിക്കാം. എന്നാല്‍ ഇത് കരിഞ്ചന്തയിലേയ്ക്ക് ഒഴുകുമ്പോള്‍ 5 കോടി 70 ലക്ഷം മുതല്‍ 6 കോടിവരെ ലഭിയ്ക്കും.
പ്രതിമാസലാഭം ഉദ്ദേശം 4.5 കോടിയോളം രൂപാ. ഈ ലാഭത്തിന്റെ ഒരു പങ്ക് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉന്നത തലത്തില്‍ എത്തുന്നില്ലെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ? സാധാരണക്കാരും പാവപ്പെട്ടവരും കാല് ലിറ്റര്‍ മണ്ണെണ്ണയ്ക്കുവേണ്ടി കാത്തുനില്‍ക്കുമ്പോഴാണ് ഈ ഭീമമായ അട്ടിമറി!
മത്സ്യത്തൊഴിലാളികള്‍ക്ക് സബ്സിഡി വിലയില്‍ നല്‍കേണ്ട മണ്ണെണ്ണ മുഴുവന്‍ കരിഞ്ചന്തയിലേക്ക് ഒഴുകുന്നു. കടലിലെ തിരകളുമായി ജീവന് നിലനിര്‍ത്താന്‍ മല്ലടിക്കുന്ന തൊഴിലാളികള്‍ ലിറ്ററിന് 57 മുതല്‍ 60 രൂപാവരെ വില കൊടുത്ത് ബ്ലാക്ക് മാര്‍ക്കറ്റില്‍നിന്നും മണ്ണെണ്ണ വാങ്ങേണ്ടിവരുന്നു. ഇത് ഭക്ഷ്യവകുപ്പുമന്ത്രിയും ഉദ്യോഗസ്ഥരും അറിയുന്നില്ലെന്നാണോ ജനം ധരിക്കേണ്ടത്?
അഴിമതിയ്ക്ക് കുടപിടിക്കാനുള്ള കണക്കിലെ കള്ളക്കളിയുടെ ഒരു ഉദാഹരണം ഇവിടെ വ്യക്തമാക്കാം. കേരളാ വൈദ്യുതി വകുപ്പിന്റെ പ്രഖ്യാപനമനുസരിച്ച് തൃശൂര്‍, പാലക്കാട് ജില്ലകള്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടത്തിയ ജില്ലകളാണ്. എന്നാല്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് ഇന്നും നോണ്‍-ഇലക്ട്രിഫൈഡ് കാര്‍ഡുകള്‍ക്ക് പ്രതിമാസം 4 ലിറ്റര്‍ മണ്ണെണ്ണവീതമാണ് നല്‍കേണ്ടത്. ഇത് വെറും രണ്ടു ജില്ലകളുടെ മാത്രം വൈരുദ്ധ്യത്തിന്റേയും തട്ടിപ്പിന്റെയും കഥ യുഡിഎഫ് സര്‍ക്കാരിന്റെ ഈ ഭരണവകുപ്പുകളില്‍ ആരു പറയുന്നത് വിശ്വസിക്കണം എന്നു വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്.
അരിയും പഞ്ചസാരയും ഗോതമ്പും മണ്ണെണ്ണയും നിര്‍വിഘ്നം കരിഞ്ചന്തയിലേക്കൊഴുകുന്ന ഈ പ്രക്രിയയുടെ പിന്നില്‍ ശക്തമായ ഒരു മാഫിയാ സംഘം തന്നെ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രവര്‍ത്തിക്കുന്നു. എല്ലാ ജില്ലകളിലും കരിഞ്ചന്തക്കാരുടെ ഗോഡൗണുകള്‍ സജീവമാണ്.
റേഷന്‍ഡീലേഴ്സ് അസോസിയേഷന്റെ വെളിപ്പെടുത്തലുകള്‍ അനുസരിച്ച് പ്രതിമാസം 100 കോടിയോളം രൂപാ റേഷന്‍ മാഫിയാസംഘം കൊള്ളയടിക്കുന്നുണ്ട്. സസ്പെന്റ് ചെയ്ത റേഷന്‍ കടകള്‍ ലൈസന്‍സ് തിരികെ നല്‍കുന്നതിനും പുതിയ കടകള്‍ അനുവദിക്കുന്നതിനും ഉദ്യോഗസ്ഥ സ്ഥലമാറ്റത്തിനും റ്റിഎസ്ഒ, ഡിഎസ്ഒ തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമനത്തിനും യഥാക്രമം 50,000 രൂപ മുതല്‍ 10 ലക്ഷം രൂപവരെ പടി ഈടാക്കുന്നു എന്നതാണ് മറ്റൊരു വെളിപ്പെടുത്തല്‍. ഭക്ഷ്യവകുപ്പ് മന്ത്രിയുടേയും പാര്‍ട്ടി ചെയര്‍മാന്റെയും ഇംഗിതത്തിന് വിധേയരാകുന്നവരെ മാത്രമേ റ്റിഎസ്ഒ മുതലുള്ള ഉന്നത സ്ഥാനങ്ങളിലേക്ക് നിയമിയ്ക്കുകയുള്ളുവെന്നും പരക്കെ ആക്ഷേപമുണ്ട്. ഭക്ഷ്യ സബ്സിഡിയ്ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 650 കോടി രൂപയുടെ വിനിയോഗത്തെക്കുറിച്ചറിയാന് ജനത്തിനാകാംക്ഷയുണ്ട്.
രണ്ടുമാസത്തിനുള്ളില്‍ മൂന്ന് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവായി മന്ത്രിക്കെതിരെ. ഇത്രയും വിജിലന്‍സ് അന്വേഷണം ഒരുമന്ത്രിയ്ക്കും ഒന്നിച്ചു നേരിടേണ്ടി വന്നിട്ടുള്ളതായി അറിവില്ല.യുഡിഎഫ് സര്‍ക്കാര്‍ അഴിമതി സര്‍ക്കാര്‍ എന്ന പേരുദോഷം ചാര്ത്തപ്പെട്ടിരിയ്ക്കുന്നു.
99 ശതമാനം വകുപ്പിലും അഴിമതി താണ്ഡവമാടുകയാണ്. എന്തായാലും യുഡിഎഫ് സര്‍ക്കാരിലും പ്രത്യേകിച്ച് ഭക്ഷ്യവകുപ്പിലും ഒരു ശുദ്ധികലശം അനിവാര്യമായിരിക്കുന്നു.
രാജന് മേടയ്ക്കല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: