വൈക്കം: വടക്കുപുറത്തു പാട്ടിന്റെ മുന്നോടിയായുള്ള കോടിയര്‍ച്ചന പതിനാന്നാം ദിനത്തിലേക്കു കടന്നു. വടക്കുപുറത്തുപാട്ടിന്റെ സമാപനദിവസമായ 24ന് വലിയഗുരുസി നടക്കും. പാട്ടും കളം മായ്ക്കലും കഴിഞ്ഞ് അര്‍ദ്ധരാത്രിയില്‍ ഒരുമണിക്കുശേഷമാണ് വലിയ ഗുരുതി നടത്തുന്നത്. ക്ഷേത്രക്കുളത്തിലേക്കുള്ള തളകല്ലിന് വടക്കുകിഴക്കുഭാഗത്തായാണ് ഗുരുതി തയ്യാറാക്കുന്നത്. വടശ്ശേരി ഇല്ലക്കാര്‍ക്കാണ് ഇതിനുള്ള അവകാശം. കരിക്ക്, മഞ്ഞള്‍, ചുണ്ണാമ്പ് എന്നിവ ഉപയോഗിച്ചാണ് ഗുരുസി തയ്യാറാക്കുന്നത്. 68 ഖണ്ഡങ്ങളില്‍ പോളപത്രം ഉണ്ടാക്കി അതിലാണ് ഗുരുസി നടത്തുന്നത്. ദേവിയുടെ സാന്നിദ്ധ്യത്തില്‍ ദേവിയുടെ ഭൂതഗണങ്ങള്‍ക്ക് നല്കുന്ന നിവേദ്യമാണ് ഗുരുസിയും വറപൊടിയും നിണം കുറുക്കിയതും. ഗുരുസിക്കുമുമ്പ് ദേവിക്ക് നിവേദ്യം നല്‍കണം. അപ്പം, പാല്പായസം, വെള്ളനിവേദ്യം മുതലായവയാണ് പ്രധാനനിവേദ്യങ്ങള്. രൗദ്രഭാവത്തിലുള്ള ദേവിയുടെ കോപം ശമിപ്പിക്കാനാണ് ഗുരുസി നടത്തുന്നത്. ഗുരുസി കഴിഞ്ഞാല്‍ ഏഴ് ദിവസം ഗുരുസി സ്ഥലത്തേക്ക് ഭക്തജനങ്ങള്‍ പോകാന്‍ പാടില്ല എന്നാണ് ആചാരം. വടക്കുപുറത്തുപാട്ട് സമാപിച്ച് ഏഴാംദിവസം കാല്‍നാട്ടിയ മരം പിഴുതെടുത്ത് ക്ഷേത്രത്തിന്റെ ആള്‍സഞ്ചാരമില്ലാത്ത ഒഴിഞ്ഞഭാഗത്ത് കുഴിച്ചിടും. പിന്നീട് വൈക്കത്തപ്പന് കാണിക്ക അര്‍പ്പിച്ച് ശേഷം ഈ മഹദ് ചടങ്ങിന് പ്രവര്‍ത്തിച്ച എല്ലാവരും കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതീക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുകയും ഉത്സവകാലങ്ങളില്‍ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ അപരാധങ്ങള്‍ പൊറുക്കണമെന്ന് വിളിച്ചുചൊല്ലി പ്രായശ്ചിത്തം നടത്തുകയും ചെയ്യും. വടക്കുപുറത്തുപാട്ടിന് ലഭിച്ചതില്‍ ഒരംശം(ഒരു പറപണം) താലി, മഞ്ഞള്‍, പട്ട്, ആല്രൂപങ്ങള് തുടങ്ങിയവയും വിവിധ ദ്രവ്യങ്ങളും കൊടുങ്ങല്ലൂര്‍ ദേവിക്ക് സമര്‍പ്പിക്കും. വടക്കുപുറത്തുപാട്ട് കഴിഞ്ഞ് ഒരു വര്‍ഷം തികയുമ്പോള്‍ മൂത്തേടത്തുകാവ് ഭഗവതിക്ക് ഗുരുസി നടത്തും.
ഇന്ന് രാവിലെ 5ന് കലശപൂജ, 5.30നും 9നും വൈകിട്ട് 5നും കോടിയര്‍ച്ചന, രാവിലെ 8ന് കലശാഭിഷേകം, വൈകിട്ട് 7.30ന് വാരം ഇരിക്കല്‍, തിരുവരങ്ങില്‍ ഉച്ചയ്ക്ക് 2ന് മതപ്രഭാഷണം, 3ന് സംഗീതക്കച്ചേരി, 7.30ന് സംഗീതക്കച്ചേരി, 9.30ന് വാദ്യസംഗമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: