ദുഃഖവെളളിയാഴ്ചയ്ക്ക്ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍ദിനം. യേശുക്രിസ്തുവിന്റെ പുനരുദ്ധാരണത്തിന്റെ ഓര്‍മകൊണ്ടാടുന്ന ദിവസം. ആദ്യ നൂറ്റാണ്ടില്‍ റോമിലെ ക്രിസ്ത്യാനികള്‍ ഈസ്റ്റര്ദിനത്തെ വിളിച്ചിരുന്നത് ‘ ആനന്ദത്തിന്റെ ഞായര്‍’ എന്നായിരുന്നു. ‘ആനന്ദത്തിന്റെ ഒരു ഞായറാഴ്ച’യാണ് ഭാരതീയ ജനതാപാര്‍ട്ടി രൂപംകൊണ്ടത്. 1980 ഏപ്രില്‍ ആറ്. ഇന്നേക്ക് 33വര്‍ഷം മുമ്പ് രൂപംകൊണ്ട ബിജെപിക്ക് ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആനന്ദത്തിന്റെ ഞായര്‍ തന്നെയായിരുന്നു. പുതിയ അധ്യക്ഷന്‍ രാജ്നാഥ്സിംഗ് സഹപ്രവര്‍ത്തകരുടെ ടീമിനെ നിശ്ചയിച്ച് പ്രഖ്യാപിച്ചത് അന്നാണ്. ദേശീയ പ്രസ്ഥാനങ്ങള്‍ക്കൊക്കെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നിമിഷം. പ്രഖ്യാപനത്തിന്റെ അവസാന വാചകം തീരുംമുമ്പുതന്നെ വിവാദങ്ങളുടെ മാലപ്പടക്കത്തിന് തിരികൊളുത്താനായിരുന്നു മാധ്യമങ്ങള്‍ ശ്രമിച്ചത്. പന്ത്രണ്ടംഗ പാര്‍ലമെന്ററി ബോര്‍ഡില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ ഉള്‍പ്പെടുത്തിയിരുന്നു. ഇത് തീവ്രഹിന്ദുത്വത്തിലേക്ക് ബിജെപി നീങ്ങുകയാണെന്നായി വ്യാഖ്യാനം. മാത്രമല്ല ഒരേ ഒരു മുഖ്യമന്ത്രിയേ മാത്രമേ ഈ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ്സിംഗ് ചൗഹാനെ ഉള്‍പ്പെടുത്തിയില്ലെന്നതാണ് ചിലരെ സങ്കടപ്പെടുത്തിയത്. ബിജെപി മുഖ്യമന്ത്രിമാര്‍ വേറെയും സംസ്ഥാനങ്ങളിലുണ്ട്. പാര്‍ലമെന്ററി ബോര്‍ഡില്‍ ഇടം കിട്ടാത്ത മുഖ്യമന്ത്രിമാരാരും തീവ്രഹിന്ദുത്വമില്ലെന്നാകുമോ വ്യാഖ്യാതാക്കള്‍ കരുതിയിരിക്കുക.
ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ അംഗമായിരുന്ന ബാല്‍ ആപ്തേ അന്തരിച്ചതുമൂലമാണ് ഒരു ഒഴിവു വന്നത്. അത് നികത്താന്‍ രണ്ടുപേരെ ഉള്‍പ്പെടുത്താനൊക്കുമോ? മാത്രമല്ല നരേന്ദ്രമോദി ഈ സ്ഥാനത്തിരിക്കുന്നതിന് ഒരു അയോഗ്യതയും ബിജെപിക്ക് കണ്ടെത്താനായിട്ടുമില്ല. ആറുവര്‍ഷം മുമ്പുവരെ ഈ സ്ഥാനത്തിരുന്ന മോദി മുഖ്യമന്ത്രിയായപ്പോഴാണ് ആ പദവിയില്‍ നിന്നൊഴിഞ്ഞത്. മോദിയെ പുതുതായി ദേശീയ നേതൃത്വത്തിലെത്തിച്ചു എന്ന കണ്ടെത്തലുമായിറങ്ങിയവര്ക്ക് ബിജെപിയുടെയും മോദിയുടെയും ചരിത്രം അജ്ഞാതം.
ബിജെപിയില്‍ ആര്‍എസ്എസ് പിടിമുറുക്കുന്നു. തീവ്ര ഹിന്ദുത്വത്തിലേക്കുപോകുന്നു തുടങ്ങിയ വിലയിരുത്തലുകള്‍ വ്യാപകമാണ്. ബിജെപിയും ആര്‍എസ്എസും തമ്മിലുള്ള ബന്ധത്തിന് മറയില്ല. മറച്ചുവയ്ക്കാനുമില്ല. ഹിന്ദുത്വത്തിന് വിശേഷണവുമില്ല. ഹിന്ദുത്വം തന്നെയാണ് ഭാരതത്തിന്റെ സാംസ്കാരികജീവിതമൂല്യം.
അതില്‍ അഭിമാനം പ്രകടിപ്പിച്ചുകൊണ്ടുതന്നെയാണ് ബിജെപി കര്‍മപഥത്തിലിറങ്ങിയത്. ജാതിമതലിംഗഭേദമന്യേ എല്ലാവര്ക്കും സാമൂഹ്യനീതിയും സാമ്പത്തികനീതിയും അവസരസമത്വവും ബിജെപി ഉറപ്പുനല്‍കുന്നു. മതസ്വാതന്ത്ര്യവും അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന ഒരു ജനാധിപത്യ ഭരണക്രമത്തിനുവേണ്ടിതന്നെയാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. ഹിന്ദുത്വത്തിന്റെ പ്രഭാവം നിലനിന്നാലെ ജനാധിപത്യവും മതേതരത്വവും അഭിപ്രായപ്രകടനസ്വാതന്ത്ര്യവും നിലനില്ക്കുകയുള്ളൂ. ലോകരാഷ്ട്രങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ മേല്പറഞ്ഞ എല്ലാ സ്വാതന്ത്ര്യങ്ങളും ലഭിക്കുന്ന രാജ്യം ഇല്ലെന്നുതന്നെപറയാം. ഹിന്ദുത്വം ഇല്ലാതായാല്‍ ഇന്ത്യയുമില്ല, ജനാധിപത്യവുമില്ല, മതസ്വാതന്ത്ര്യവുമില്ല. അതുകൊണ്ടുതന്നെ ഹിന്ദുത്വത്തില്‍ അഭിമാനമുണ്ടെന്ന് പറയാന്‍ ഒരു ഭാരതീയനും മടിച്ചുനില്ക്കുകയോ അറച്ചുനില്‍ക്കുകയോ വേണ്ട. ആര്‍എസ്എസിന്റെയും ജനസംഘത്തിന്റെയും തുടര്‍ന്ന് ബിജെപിയുടെയുമെല്ലാം ഓരോ ചലനവും സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യാന്‍ മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും അവകാശമുണ്ട്.
പത്തോപന്ത്രണ്ടോ വര്‍ഷത്തെ ചരിത്രമല്ല ബിജെപിക്ക്. അടിയന്തരാവസ്ഥയും തുടര്‍ന്നുള്ള അന്തകാരാവസ്ഥയിലും നടമാടിയതെല്ലാം വിസ്മരിക്കാവുന്നതാണോ? അന്ന് ഇരുട്ടകറ്റാന്‍ പോരാടിയ പ്രസ്ഥാനത്തിന്റെ നാളും പേരും അറിയാത്തവരാണോ വിമര്‍ശനവുമായി രംഗത്തിറങ്ങുന്നത്.
ആര്‍എസ്എസ് നിരോധിക്കപ്പെടുകയും പതിനായിരക്കണക്കിന് സംഘ-ജനസംഘപ്രവര്‍ത്തകര്‍ ഇരുമ്പഴിക്കുള്ളിലാവുകയും ചെയ്തു. പൗരന്മാരുടെ മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെട്ടു. പത്രമാധ്യമങ്ങളുടെ വായടയ്ക്കപ്പെട്ടു. നീതിപീഠത്തിന്റെ അധികാരങ്ങള്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തപ്പെട്ടു. 42-ാം ഭേദഗതിയില്കൂടി ഭരണകക്ഷിരൂപം നല്കിയ ഏകാധിപത്യ ചട്ടക്കൂടിനുള്ളില്‍ നിയമവ്യവസ്ഥയ്ക്ക് അതിന്റെ എല്ലാ അര്‍ത്ഥവും നഷ്ടപ്പെട്ടു.
1977ല്‍ ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പിന് അവസരം ലഭിച്ചപ്പോള്‍ ജനാധിപത്യത്തിനെതിരായി കുറ്റകുതൃങ്ങള് നടത്തിയവര്‍ക്ക് അവരര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചു. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസ് പാര്‍ട്ടി പൂര്‍ണമായി തുടച്ചുമാറ്റപ്പെടുകയും ദല്‍ഹിയിലെ ഭരണസംവിധാനത്തില്‍ മാറ്റമുണ്ടാകുകയും ചെയ്തു. ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി നടത്തിയ ഗൗരവമേറിയ അനന്തരഫലങ്ങളുളവാക്കുന്ന സമരത്തില്‍ ജനസംഘവും ആര്‍എസ്എസും ബന്ധപ്പെട്ട സഹോദരസംഘടനകളും നിര്‍ണായകസ്ഥാനം വഹിക്കുകയുണ്ടായി.
ജനാധിപത്യത്തെ ധ്വംസനത്തിന്റെ അരികിലെത്തിച്ച കോണ്‍ഗ്രസ് കഴിഞ്ഞ കുറച്ചുമാസങ്ങളായി ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും പവിത്രതയെക്കുറിച്ച് ബിജെപിയോടു ചെയ്യുന്ന ധര്‍മ്മോപദേശത്തിന്റെ കാപട്യം കൗതുകമുളവാക്കുന്നതാണ്.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പ്രത്യേകിച്ച് 1992 ഡിസംബര്‍ 6ന് തര്‍ക്കമന്ദിരം തകര്‍ത്തശേഷം ബിജെപി, ആര്‍എസ്എസ്, വിഎച്ച്പി എന്നിവയ്ക്കും സംഘപരിവാറിലെ മറ്റംഗങ്ങള്ക്കുമെതിരായി രൂക്ഷവും ഉന്മാദത്തോടുകൂടിയതുമായ ഒരു പ്രചാരണത്തിന് രാഷ്ട്രം സാക്ഷ്യം വഹിക്കുകയാണ്. മൗലികവാദികളായും, ഫാസിസ്റ്റുകളായും, വിനാശകാരികളായും, സമര്ദ്ദവാദികളായും സംഘപരിവാറും ബിജെപിയും മുദ്രകുത്തപ്പെട്ടു. ആരോപണം നടത്തുന്നവര്‍ക്ക് പഴിചാരുവാന്‍ ഏതു വിശേഷണവും നികൃഷ്ടമായിരുന്നില്ല.
ഈ ഉന്മാദത്തിന് ഒരു ഫലമുണ്ടായി. ദേശഭക്തസംഘടനകളുടെ നിരോധനവും ബിജെപി സര്‍ക്കാരുകളെ പിരിച്ചുവിടലും പാര്‍ട്ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും അറസ്റ്റും പീഡനവും സംഘടനയുടെ തീരുമാനത്തെ ദൃഢീകരിക്കുകയും ഭാവിയിലെ വെല്ലുവിളികള്‍ നേരിടുവാന്‍ പര്യാപ്തമാക്കുകയുമാണ് ചെയ്തത്. അടിയന്തരാവസ്ഥക്കാലത്തെ കറുത്തദിനങ്ങളെപ്പോലെ അപവാദങ്ങളേയും പീഡനങ്ങളെയും നിശ്ചയദാര്‍ഢ്യത്തോടും അന്തസ്സോടുംകൂടി നേരിടുവാന്‍ നമുക്ക് കഴിഞ്ഞു. ഹൈന്ദവദര്ശനത്തിനും ദേശീയതയ്ക്കും വേണ്ടി ഹിന്ദുസ്ഥാനില്‍ വാദിക്കുന്നത് കുറ്റകരമാണെന്ന സ്ഥിതിവിശേഷം കണ്ട് സംഭ്രാന്തരായ സാധാരണജനങ്ങളോട് അത് ബിജെപിയെ പ്രിയപ്പെട്ടവരാക്കിത്തീര്ക്കുകയാണ് ചെയ്തത്.
രാമജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുവാനുള്ള സംരംഭത്തിന് തുടക്കം കുറിച്ചത് സന്ന്യാസിമാരും വിഎച്ച്പിയും, ആര്എസ്എസുമായിരിക്കാം. ബിജെപി അതിനെ പൂര്‍ണമായി പിന്തുണയ്ക്കുകയുണ്ടായി. പ്രസ്തുത സംരംഭം ഒരു ബഹുജനപ്രസ്ഥാനമായിത്തീര്‍ന്നു. ഇന്നത് കേവലം ഒരു സംഘടനയുടെയോ പാര്‍ട്ടിയുടെയോ അഗ്രഹമല്ല, മറിച്ച് ഒരു രാഷ്ട്രത്തിന്റെയാകമാനമുള്ള തീരുമാനമാണ്.
അതുസംബന്ധിച്ച് രാജ്നാഥ്സിംഗ് ചൂണ്ടിക്കാട്ടിയതും വിവാദത്തിലാക്കാനും ശ്രമം നടന്നു. അടുത്ത തിരഞ്ഞെടുപ്പിലെ പടയൊരുക്കമായി ഇതിനെയൊക്കെ വിലയിരുത്താനും പിശുക്കുകാട്ടിയില്ല. ദേശീയതലത്തില്‍ മാത്രമല്ല സംസ്ഥാനത്തും ഭാരവാഹി നിര്‍ണയവുമായി കഥകളുണ്ടാക്കാനുള്ള തീവ്രശ്രമവും തുടങ്ങിയിട്ട് കാലമേറെയായി.
വാജ്പേയിയും അദ്വാനിയും അധികാരത്തര്ക്കത്തിലെന്ന കൊണ്ടുപിടിച്ച ശ്രമം ഏറെക്കാലം നടന്നു. എന്നാല്‍ പ്രധാനമന്ത്രിയാകാനുള്ള സന്ദര്‍ഭത്തില്‍പ്പോലും ‘ഞാനല്ല അദ്വാനിയെന്ന് വാജ്പേയിയും ഞാനല്ല അടല്‍ജിയെന്ന് അദ്വാനിയും’ നിര്‍ദ്ദേശിക്കുന്ന അപൂര്‍വ മുഹൂര്‍ത്തം മറ്റ് പ്രസ്ഥാനങ്ങള്‍ക്ക് സങ്കല്പിക്കാന് കഴിയുമോ?
‘സംസ്ഥാന പ്രസിഡന്റിന്റെ എതിരാളികള്‍ ദേശീയ നേതൃത്വത്തില്‍’ എന്നാണ് കേരളത്തില്‍ ചിലര്‍ പ്രചരിപ്പിച്ചത്. ബിജെപി പ്രസിഡന്റിന് എതിരുനില്‍ക്കാന്‍ ഒരു ബിജെപി പ്രവര്‍ത്തകനും തയ്യാറായിട്ടില്ല, തയ്യാറാവുകയുമില്ല. വ്യക്തിയാണ് പ്രസ്ഥാനമെന്ന പ്രവണത ബിജെപിയുടേതല്ല. വ്യക്തികള്‍ പ്രസ്ഥാനം വിട്ടുപോകുമ്പോള്‍ കൂടെനടക്കാന്‍ പ്രവര്‍ത്തകരെ കിട്ടാത്തത് അതുകൊണ്ടാണ്. ഏതെങ്കിലും ഒരു വ്യക്തി പ്രഭാവത്തില്‍ നിലനില്‍ക്കുന്ന പ്രസ്ഥാനമല്ല ബിജെപി എന്നതാണ് വസ്തുത. പരശതം പ്രവര്‍ത്തകരുടെ ജീവന്‍നല്‍കി പടുത്തുയര്‍ത്തിയ പാര്‍ട്ടിയെ തളര്‍ത്താനും തകര്‍ക്കാനുമുള്ള ഏത് പരിശ്രമവും തിരിച്ചറിയാനുള്ള വിവരവും വിവേകവും ബുദ്ധിയും പ്രവര്‍ത്തകര്‍ക്കുണ്ട്. പ്രതികൂല സാഹചര്യങ്ങളെ ഇച്ഛാശക്തിയോടെ പിന്നിട്ടവരാണ്. ഒത്തൊരുമിച്ചുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള ഓര്‍മ്മപ്പെടുത്തലാണ് ബിജെപിയുടെ ഓരോ ജന്മദിനവും.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: