ഒരു തിങ്കളാഴ്ച വൈകിട്ട് നാലുമണി. സ്ട്രാറ്റജിക് ഫോര്‍സൈറ്റിന്റെ ചുക്കാന്‍ പിടിച്ചിരുന്ന സന്ദീപ് വസലേക്കറുടെ പുസ്തകത്തിന്റെ പരിഭാഷ ‘നവഭാരത നിര്‍മിതി’ വായിച്ച് ഭാരതത്തിന്റെ സാധ്യതകളെക്കുറിച്ചോര്‍ത്ത് ഉള്‍പുളകം കൊള്ളുകയായിരുന്നു. അശനിപാതം കണക്കെ പെട്ടെന്ന് കറണ്ടുപോയി. മറ്റുള്ളവര്‍ക്കായ് സ്വയം കത്തിയെരിയുന്ന സുസ്നേഹമൂര്‍ത്തിയായ സൂര്യന്റെ കോപജ്വാലയില്‍ വെന്തുരുകാന്‍ തുടങ്ങി. അടച്ചിട്ടിരുന്ന ജനാലകള്‍ തുറന്നു. കാറ്റും വെളിച്ചവും കടക്കട്ടെയെന്ന് കരുതി. പക്ഷെ അറവുശാലയില്‍ നിന്നുയരുന്ന ദുര്‍ഗന്ധം അസഹനീയം. ഇക്കാലത്ത് കാറ്റും വെളിച്ചവും ദുഃഖമാണുണ്ണീയെന്നാരോ കാതിലോതി. ജനാലകള്‍ കൊട്ടിയടച്ച് ബാഗുമായി വീട്ടിലേക്ക് പോകാനിറങ്ങി. മങ്ങിയ കാഴ്ചകള്‍ വ്യക്തമാകാന്‍ കണ്ണടയും ധരിച്ചു.
ചായ കുടിയ്ക്കാനൊരു മോഹം. തട്ടുകടയെ ശരണംപ്രാപിയ്ക്കാന് തീരുമാനിച്ചു. ഓടയില്‍നിന്നും വമിക്കുന്ന നാറ്റം മൂലം മൂക്കുപൊത്തി, മോഹം മനസ്സിലൊതുക്കി റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു. ട്രെയിന്‍ വരാന്‍ ഏതാനും നിമിഷം ബാക്കിയുണ്ട്. സ്വസ്ഥമായി ഇരിയ്ക്കാമെന്ന് വിചാരിച്ച് മുന്നോട്ട് നടക്കുമ്പോള്‍ റെയില്‍വേ പാളത്തില്‍ കുമിഞ്ഞുകൂടിയ അമേദ്യത്തില്നിന്നുയരുന്ന നാറ്റം.
ഒരുവിധത്തില്‍ ആലപ്പുഴ ചെന്നൈ ട്രെയിനില്‍ കയറിപ്പറ്റി. മദ്യവും പാന്‍പരാഗും കഴിച്ച യുവാക്കളില്നിന്നുയരുന്ന ദുര്‍ഗന്ധം സഹിക്കവയ്യ. അകത്തേയ്ക്ക് കയറിനിന്നു. അവിടെ അതിനേക്കാള്‍ രൂക്ഷമായ നാറ്റം. യഹോവയില്‍ വിശ്വസിച്ചില്ലെങ്കില്‍ നിത്യനരകമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന യഹോവസാക്ഷിയുടെ നാറ്റം. അല്‍പ്പം ശുദ്ധവായുവിനുവേണ്ടി വാതിലിനരികിലെത്തി തല പുറത്തേയ്ക്കിട്ടു. ട്രെയിന്‍ കളമശ്ശേരിയില്‍ എത്തിയിരിക്കുന്നു. അവിടത്തെ മാലിന്യ കൂമ്പാരത്തില്‍ നിന്നുയരുന്ന നാറ്റം നാസാരന്ധ്രങ്ങളെയും തുളച്ചു കയറുന്നു. ആലുവയില്‍ ഇറങ്ങി ബൈക്കുമെടുത്ത് വീട്ടിലേക്ക് പോകവെ നാഷണല്‍ ഹൈവേയില്‍ ട്രാഫിക് പോലീസിന്റെ പരിശോധന. അവിടെ അഴിമതിയുടെ ദുര്‍ഗന്ധം.
വീട്ടിലെത്തി. നാറ്റമെല്ലാം മാറാനായി കുളിച്ച് വെടിപ്പായി. മനസ്സിനൊരു ഉന്മേഷം കിട്ടാനായി ടിവി ഓണ്‍ ചെയ്തു. ഇന്നത്തെ വാര്‍ത്തകള്‍ എന്തൊക്കെയെന്നറിയാന്‍ വാര്‍ത്താ ചാനല്‍ വച്ചു. പി.സി.ജോര്‍ജിന്റെ വായില്നിന്നുയര്ന്ന വാക്കുകളുടെ പുളിച്ചമണം. എന്റര്‍ടെയിന്‍മെന്റ് ചാനലിലേക്ക് മാറ്റി. പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പടയെന്ന അവസ്ഥയിലായി ഞാന്‍. പിഞ്ചുകുട്ടികളെക്കൊണ്ട് ചന്തികുലുക്കിച്ച് നടത്തുന്ന ആഭാസം. “മോളൂ, യു ആര് ബ്യൂട്ടിഫുള്‍ ആന്റ് സെക്സി ഈവണ്‍. ലെറ്റ് മീ സീ യുവര്‍ ഹിപ്പ് മൂവ്മെന്റ്സ് വണ്‍ എഗ്യന്.” മാസ്റ്ററുടെ ഈ കമന്റ് കേട്ടപ്പോള്‍ ഓക്കാനം. വീണ്ടും ചാനല്‍ മാറ്റം. ആ ചാനലില്‍ രഞ്ജിനി ഹരിദാസും കൂട്ടരും ചേര്‍ന്ന് തീര്‍ത്ത മലയാള ഭാഷയുടെ പട്ടടയില്നിന്നുയരുന്ന രൂക്ഷമായ ദുര്‍ഗന്ധം. അമ്മേ മതിയായി. ടിവി ഓഫ് ചെയ്തു. അകത്ത് പൂജാമുറിയില്‍നിന്നും കുഞ്ഞിന്റെ സന്ധ്യാവന്ദനം. ഈ നരകത്തീന്നെന്നെ കരകേറ്റീടണം…
ആര്.വി. ജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: