ന്യൂദല്‍ഹി: സ്വാതന്ത്ര്യം ലഭിച്ച് 65 വര്‍ഷങ്ങള്‍ക്ക് ശേഷവും നിസ്സഹായരായ സ്ത്രീകള്‍ മര്ദ്ദിക്കപ്പെടുന്നുവെന്ന് സുപ്രീംകോടതി. കഴിഞ്ഞമാസം പഞ്ചാബില്‍ രണ്ട് പോലീസുകാര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ മര്‍ദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.
സംഭവത്തില്‍ കോടതി സ്വന്തം താല്‍പ്പര്യപ്രകാരം ഇടപെടുകയായിരുന്നു. പാട്നയില്‍ സമരം നടത്തിയ അധ്യാപികമാരെ പോലീസ് മര്‍ദ്ദിച്ച സംഭവവും കോടതി ഗൗരവമായി കണ്ടിരുന്നു. ഇതേത്തുടര്‍ന്ന് ബീഹാറിലെയും പഞ്ചാബിലെയും ചീഫ് സെക്രട്ടറിമാര്‍ക്കും പോലീസ് മേധാവികള്‍ക്കും വിശദീകരണം ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
അമൃത്സറില് ഒരു സ്ത്രീയെ രണ്ട് പോലീസുകാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ വിശദീകരണം തേടിയ സുപ്രീംകോടതി ഇത്രമാത്രം മര്‍ദ്ദിക്കാന്‍ അവര്‍ ഭീകരവാദിയാണോയെന്ന് ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ജോലി സംബന്ധമായ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധസമരം നടത്തിയ അധ്യാപികമാരെ പോലീസ് മര്‍ദ്ദിച്ച സംഭവത്തിലും കോടതി അതൃപ്തി അറിയിച്ചു. ദൃശ്യങ്ങള്‍ ഞെട്ടല്‍ ഉണ്ടാക്കുന്നവയാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നല്കിയ സത്യവാങ്മൂലം സ്വീകാര്യമല്ലെന്നും കോടതി പറഞ്ഞു. സംഭവത്തില്‍ എത്ര അധ്യാപികമാര്‍ക്ക് പരിക്ക് പറ്റിയെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കണമെന്നും കോടതി ബീഹാര്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല എന്നായിരുന്നു സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം.
പോലീസ് സേനയുടെ റിക്രൂട്ട്മെന്റിലെ തകരാറാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് വിമര്‍ശിച്ച കോടതി 2006ലെ ഉത്തരവ് പ്രകാരം പോലീസ് പരിഷ്കരണ നടപടികളില്‍ സ്വീകരിച്ചിട്ടുള്ള കാര്യങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം നല്കാന് എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്കി. എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കണമെന്നും ഇല്ലെങ്കില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കോടതിയിലേക്ക് വിളിപ്പിക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേസില്‍ വ്യാഴാഴ്ച കോടതി കൂടുതല്‍ വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: