ഉടല്വേദനയാല് സഹനത്തിന്റെ കണ്ണീരുപ്പുനനഞ്ഞ ദുഃഖ വെള്ളി വീണ്ടും. ത്യാഗത്തില്‍ കുളിച്ചു തോര്‍ത്തി കാരുണ്യത്തിന്റെ ഈറനുടുത്ത ഒരോര്‍മ്മ രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറവും മനുഷ്യമനസ്സില്‍ ആണിയടിച്ചപോലെ ഇപ്പോഴും തറയുന്നു. കുരിശാരോഹണത്തിലൂടെ മനുഷ്യനെ മോചിപ്പിക്കാമെന്ന് വിശ്വസിച്ച യേശുവിന്റെ സ്നേഹബലിക്കു മുന്നില്‍ വ്യാകുല പ്രാര്‍ത്ഥനയാല്‍ ലോകം തലകുനിക്കുന്നു.
ആഹ്ലാദത്തിന് മുമ്പുള്ള ദുഃഖപരീക്ഷകളുടെ സങ്കടവിധിയാണ് ദുഃഖവെള്ളി. വന്‍ കരച്ചിലൊടുവില് തീവ്രച്ചിരിയുയരുന്നതിന്റെ വൈരുദ്ധ്യ ദര്‍ശനം. കുരിശുമരണത്തിന്റെ മൂന്നാം നാളുള്ള ഉയിര്‍പ്പിന്റെ ഈസ്റ്റര്‍ ആനന്ദ സൂചന അതാണ്. മനുഷ്യനായി മരിച്ച് ദൈവമായി ഉയിര്‍ക്കുകയായിരുന്നു ക്രിസ്തു. ക്ഷമിക്കുന്ന സ്നേഹത്താല്‍ മനുഷ്യന് ദൈവമാകാമെന്ന് കാണിക്കുകയായിരുന്നു അദ്ദേഹം. വലുതാകാന്‍ എത്ര ചെറുതാകണമെന്ന് ക്രിസ്തു പഠിപ്പിച്ചു. ശത്രുവിനെപ്പോലും സ്നേഹിക്കാന്‍ ഉപദേശിച്ചു. വാക്ക് കര്‍മമാക്കി. സത്യം കൊണ്ട് സ്വതന്ത്രനായി. ചുങ്കക്കാര്‍ക്ക് നേരെ ചാട്ടാവാര്വീശി. ദൈവസൃഷ്ടിയില്‍ ഉന്നതനായ മനുഷ്യനെ സ്നേഹപാഠത്താല് ഉത്തമനാക്കുകയായിരുന്നു ക്രിസ്തു.
വെളിച്ചത്തിന്റെ പോരാളി എന്നും ഒറ്റയാനായിരിക്കുമെന്നാണ് ക്രിസ്തുപാഠം. ലോകം പരിഹസിച്ചു. കല്ലെറിഞ്ഞു. ശിഷ്യന്മാര് പോലും സംശയിച്ചു. തള്ളിപ്പറഞ്ഞു. സ്വന്തം വിശ്വാസത്തില്‍ ജീവിച്ചും മരിച്ചും അദ്ദേഹം ലോകത്തെ അമ്പരപ്പിച്ചു. വിശ്വാസത്തോടെ പറഞ്ഞാല്‍ മലപോലും മാറുമെന്ന് പറഞ്ഞ് സ്വയം കണ്ടെത്തലിനെ ഊട്ടിഉറപ്പിക്കുകയായിരുന്നു ക്രിസ്തു. സ്നേഹം വഴിയും സത്യം ലക്ഷ്യവുമാക്കി പാപിക്ക് പറുദീസയും ദരിദ്രന് സാമ്രാജ്യവും വാഗ്ദാനം നല്കിയ കഠിനയാത്ര.
ക്രിസ്ത്വനുഭവം ഉള്ളവനാണ് ക്രിസ്ത്യാനി. അല്ലാത്തവന് ക്രിസ്തുവിനെ പീഡിപ്പിക്കുന്ന ക്രിസ്ത്യാനിയാണ്. ഇത്തരമൊരു പ്രതിസന്ധി പലരും അനുഭവിക്കുന്നുണ്ട്. പൗലോസ് അപ്പോസ്തലന് താന്‍ പീഡിപ്പിച്ച ക്രിസ്തുവെന്ന് വേദനയോടെ തിരിച്ചറിയുന്നുണ്ട്. ഇത്തരം തിരിച്ചറിയല്‍ സങ്കടങ്ങളാണ് പ്രതിസന്ധികളെ ഒഴിവാക്കുന്നത്. കുമ്പസാരിക്കേണ്ടത് സ്വന്തം ആത്മാവിലാണ്. ക്രിസ്തുവാകാന്‍ കുരിശു ചുമക്കേണ്ട. കുറഞ്ഞപക്ഷം ആരെയും ദ്രോഹിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുക. മനസ്സിനെ അള്‍ത്താരയാക്കുന്ന പ്രാര്‍ത്ഥനയാണത്. ക്രിസ്തു പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്നുണ്ട്; സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഭാഷയില്‍.
കസന്ത്സാക്കീസിന്റെ സെന്റ് ഫ്രാന്‍സിസില്‍ വഴിയോരത്തുകണ്ട കുഷ്ഠരോഗിയെ ഫ്രാന്‍സിസ് ആലിംഗനം ചെയ്യുമ്പോള്‍ അയാള്‍ ക്രിസ്തുവായി മാറുന്നത് കാണാം. സ്നേഹാലിംഗനത്തില്‍ മാറിപ്പോകുന്ന ക്രിസ്തുവാണ് മനുഷ്യന്. നിങ്ങള്‍ സ്നേഹപൂര്‍വം വഴിയിലൂടെ കൈവീശി നടക്കുമ്പോള്‍ ഒരു ഹൃദയം കൈവിരലില്‍ സ്പര്‍ശിക്കുമെന്ന് പറഞ്ഞത് സെന്റ്.അഗസ്റ്റിനാണെന്ന് തോന്നുന്നു. സ്നേഹത്തിന്റെ ഒരു വാക്കിലോ നോക്കിലോ ലോകം മറ്റൊന്നാകും. അപ്പോള്‍ സമാധാനത്തിന്റെ കുന്തിരിക്കവും മീറയും പുകയും. ഉള്ളതിന്റെ കനത്തിന് പകരം ഇല്ലായ്മകളുടെ തൂവല്‍ ഭാരത്തിലാണ് ദൈവത്തെ അറിയുക. സ്വന്തം വീടും കുടുംബവും വസ്ത്രവും അന്നവും പോലുമില്ലാത്ത താനാണ് മറ്റാരേക്കാള്‍ ദൈവത്തെ പ്രാര്‍ത്ഥിക്കാന്‍ യോഗ്യനെന്ന് സെന്റ് ഫ്രാന്‍സിസിലെ തന്നെ കഥാപാത്രമായ ലിയോ പറയുന്നുണ്ട്. സ്വയം ദരിദ്രമാകുന്ന ശൂന്യതയിലെ ആത്മീയതയിലാണ് യഥാര്‍ത്ഥ ക്രിസ്ത്വനുഭവം.
അടുത്തുനില്ക്കുന്ന സഹോദരനെ കാണാത്തവന് സ്വര്‍ഗം സമീപസ്ഥമല്ലെന്ന് ക്രിസ്തു പറഞ്ഞു. ആചാരങ്ങളും ആഘോഷങ്ങളും കഴിയുമ്പോള്‍ ക്രിസ്തുവിന് നേരെയും നാം കണ്ണടക്കുന്നു. കാണരുതാത്തതുമാത്രം കണ്ടുശീലിച്ചതുകൊണ്ടാവണം കണ്ണ് കാണാതിരിക്കാന്‍ കൂടിയുള്ളതാണെന്ന് ദാവീദ് രാജാവ് പറഞ്ഞത്. ശരിയായിക്കാണാന്‍ ഇരുട്ടുകൊണ്ട് കണ്ണുകഴുകണമെന്ന് തോമസ് മാന്‍ പറഞ്ഞതില്‍ വലിയ അര്‍ത്ഥങ്ങളുണ്ട്.
കമ്പോള സ്വപ്നങ്ങളുടെ ഉടയാട ചുറ്റി സ്പീഡ് ഗവേണില്ലാതെ പായുന്നതിനിടയില്‍ സ്വയമറിയാതെ ട്രാഫിക് ജാമിലാവുകയാണ് നാം. സൗകര്യങ്ങളുടെ സന്തോഷങ്ങളില്‍ ലോകം വലുതാകുമ്പോള്‍ മനസ്സ് ചെറുതാവുകയാണ്. ഇത്തരം മനസിലേക്കാണ് പുതിയ മനുഷ്യബോധ്യങ്ങളുമായി രക്തസ്നാനം ചെയ്ത വിലാപത്തിന്റെ മാറ്റൊലിയായി ദുഃഖവെള്ളി കടന്നുവരുന്നത്.
സേവ്യര്‍ ജെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: