കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ആയിരത്തില്‍പ്പരം മെഡിക്കല്‍, പാരാ മെഡിക്കല്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ തുടങ്ങിയവര്‍ മന്തുരോഗ നിവാരണ ഗുളികകള്‍ കഴിച്ച് മന്തുരോഗ സമൂഹ ചികിത്സാ പരിപാടിയില്‍ പുതിയൊരു മാതൃകയായി. മാര്‍ച്ച് 12 മുതല്‍ 25 വരെയുള്ള രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന സമഗ്ര മന്തുരോഗ നിവാരണ പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
സമൂഹ ചികിത്സാപദ്ധതിയുടെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍ ഡൈ ഇതൈല്‍ കാര്‍ബാമെസിന്‍ (ഡി.ഇ.സി), ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്യുകയും അവ പൊതുജനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുടെ മുന്നില്‍വച്ചുതന്നെ കഴിക്കേണ്ടതുമാണെന്നാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്. എന്നാല്‍ ഗുളികകളുടെ ഉപയോഗം 40 ശതമാനത്തില്‍ താഴെയാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മന്തുരോഗ നിവാരണം സാധ്യമാകണമെങ്കില്‍ 85 ശതമാനം ആളുകളും വര്‍ഷത്തിലൊരിക്കലെന്ന രീതിയില്‍ അഞ്ചുവര്‍ഷംവരെ മന്തുരോഗ നിവാരണ ഗുളികകള്‍ കഴിക്കണം.
പലപ്പോഴും രോഗം ഇല്ല എന്ന തോന്നലും, ഗുളികളുടെ പാര്‍ശ്വഫലത്തെക്കുറിച്ചുള്ള ഭയവും കാരണം സമൂഹചികിത്സാ പദ്ധതി ഫലപ്രദമാകുന്നില്ല. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ എല്ലാ ജീവനക്കാരും ഗുളികകള്‍ കഴിച്ച് പൊതുജനങ്ങള്‍ക്ക് മാതൃകയായത്.
മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തിന്റെ ഉദ്ഘാടനം സുരേഷ് കുറുപ്പ് എം.എല്‍.എ നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റംലാ ബീവിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കമ്യൂണിറ്റി മെഡിസിന് വിഭാഗം പ്രൊഫസര്‍ . ഡോ. ശോഭ മന്തുരോഗ നിവാരണവും സമൂഹചികിത്സയും എന്ന വിഷയത്തില്‍ ക്ലാസെടുത്തു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ കെ. മഹാദേവന്, സൂപ്രണ്ട് ഡോ. റ്റി.ജി. തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കോളേജ് യൂണിയന് ചെയര്മാന് സരിന് കുമാര്‍ സ്വാഗതവും വൈസ് ചെയര്‍പേഴ്സണ്‍ ജനിമോള് സി. വര്‍ഗീസ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത ആയിരത്തില്‍പ്പരം മെഡിക്കല്‍, പാരാ മെഡിക്കല്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ തുടങ്ങിയവര്‍ മന്തുരോഗ നിവാരണ ഗുളികകള്‍ കഴിച്ച് ജനങ്ങള്‍ക്ക് മാതൃകയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: