തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍കവര്‍ച്ച നടത്തി മുങ്ങി പൂനെയില്‍ കസ്റ്റഡിയിലായ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ പോലീസ് തിരുവനന്തപുരത്തെത്തിച്ചു. മുംബൈ- തിരുവനന്തപുരം വിമാനത്തിലാണ് രാവിലെ ഒന്‍പതു മണിയോടെ ബണ്ടിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്. ഉടന്‍ തന്നെ എ.ആര് ക്യാമ്പില്‍ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയി.
ഹരിഹര വര്‍മ കൊലക്കേസ് ഉള്‍പ്പെടെയുള്ള പ്രമാദമായ പല കേസുകളും തെളിയിച്ച പോലീസ് ഉദ്യോഗസ്ഥരാണ് ബണ്ടിയെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യല്‍ നടക്കുന്ന എ.ആര് ക്യാംപിന് മുന്നില്‍ വന്‍ സുരക്ഷാ സന്നാഹമാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ബണ്ടിയെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കിയേക്കും. ബണ്ടിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.
എയര്‍ഇന്ത്യയുടെ എഐ 667 വിമാനത്തിലാണ് മുംബൈയില്‍ നിന്നും ബണ്ടി ചോറിനെ തിരുവനന്തപുരത്ത് എത്തിച്ചത്. വിമാനത്താവളത്തില്‍ ബണ്ടിയെ കാണാന്‍ ജനങ്ങള്‍ തിക്കി തിരക്കി. ഏറെ പണിപ്പെട്ടാണ് പോലീസ് ഇയാളെ പുറത്തെത്തിച്ച് തയാറാക്കി നിര്‍ത്തിയിരുന്ന വാഹനത്തില്‍ കയറ്റിയത്. വിമാനത്താവളത്തിന് പുറത്തേക്ക് എത്തുമ്പോഴും ആള്‍ക്കൂട്ടത്തെ കാണുമ്പോഴും ബണ്ടി അക്ഷോഭ്യനായിരുന്നു.
വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. ഇന്നലെയാണ് പൂനെ പൊലീസ് ബണ്ടിയെ കേരള പൊലീസിന് കൈമാറിയത്. തിരുവനന്തപുരത്ത് മോഷണം നടത്തിയത് താനാണെന്ന് കഴിഞ്ഞ ദിവസം ബണ്ടി ചോര്‍ സമ്മതിച്ചിരുന്നു. കേരളാ പോലീസിന്റെ ചോദ്യംചെയ്യലിനിടെയാണ് കുറ്റസമ്മതം.
ബണ്ടി ചോര്‍ മോഷ്ടിച്ച ലാപ്ടോപും മൊബൈല്‍ ഫോണും ഇന്നലെ തിരുവനന്തപുരത്തെ മുട്ടടയില്‍ നിന്നും കണ്ടെടുത്തിരുന്നു. ശനിയാഴ്ച്ചയാണ് ബണ്ടി ചോര്‍ പൂനെയില്‍ പിടിയിലായത്. പൂനെയിലെ സായ് എക്സിക്യൂട്ടീവ് ഹോട്ടലില്‍ നിന്ന് മഹാരാഷ്ട്ര പോലീസാണ് ബണ്ടി ചോറിനെ പിടികൂടിയത്. തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം മഹാരാഷ്ട്രയിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. എപിസി 151 വകുപ്പ് പ്രകാരമാണ് ബണ്ടിയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
പട്ടത്തെ വിദേശമലയാളിയുടെ വീട്ടില്‍ വീട്ടില്‍ നിന്നും ജനുവരി 21നാണ് ബണ്ടിച്ചോര്‍ മോഷണം നടത്തിയത്. റിമോട്ട് കണ്ട്രോള് ഗേറ്റ്, ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, നിരീക്ഷണ ക്യാമറകള്‍ എന്നിവയുടെ സഹായത്തോടെ വന്‍ സുരക്ഷാ കവചം തീര്‍ത്തിരുന്ന വീട്ടില്‍ നിന്നു ഹൈടെക് രീതിയിലാണ് ഇയാള്‍ മോഷണം നടത്തിയത്. വീട്ടില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ചിത്രത്തില്‍ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: