തിരുവനന്തപുരം: മഹാരാഷ്ട്രയിലെ പൂനെയില്‍ അറസ്റ്റിലായ അന്തര്‍ സംസ്ഥാന മോഷ്ടാവ് ബണ്ടി ചോറിനെ കേരളാ പോലീസിനു വിട്ടുകിട്ടാന്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു.
ജനുവരി 21-ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് വന്‍ സുരക്ഷാ സംവിധാനമുള്ള വിദേശ മലയാളിയുടെ വീട്ടില്‍ നടത്തിയ കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗിനെ പൂനെ പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. കേരളത്തിലെ കേസുമായി ബന്ധപ്പെട്ടു തന്നെയാണ് ബണ്ടി ചോറിനെ അറസ്റ്റുചെയ്തതെന്നും തിരവഞ്ചൂര്‍ പറഞ്ഞു.
ബണ്ടി ചോറിനെ അറസ്റ്റു ചെയ്തിരിക്കുന്നതു പൂനെ പോലീസ് ആയതിനാല്‍ കേരളത്തിനു ഇയാളെ വിട്ടുകിട്ടണമെങ്കില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി പറഞ്ഞു. ഇന്നലെ രാത്രി പൂനെയിലെ ഒരു ഹോട്ടലില്‍ വച്ചാണ് ബണ്ടി ചോര്‍ പൊലീസ് പിടിയിലായത്. ഹോട്ടലില്‍ മുറിയെടുക്കാന്‍ ചെന്നപ്പോള്‍ മലയാളിയായ ഹോട്ടല്‍ ജീവനക്കാരന് ബണ്ടിയെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് കേരള പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം മാള്ടാക്കാ ചൗക്കിലെ ഹോട്ടല്‍ സായി എക്സിക്യൂട്ടീവ് എന്ന ഹോട്ടലില്‍ നിന്ന് പൂനെ പൊലീസാണ് ബണ്ടിയെ അറസ്റ്റ് ചെയ്തത്.
മഹാരാഷ്ട്രയില്‍ ബണ്ടിക്കെതിരെ കേസുകളൊന്നും ഇല്ലാത്തതിനാല്‍ പൂനെ പോലീസ് ഇയാളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കരുതല്‍ തടങ്കലിലുള്ള ഒരു പ്രതിയെ മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് ആവശ്യപ്പെടുകയാണെങ്കില് വിട്ടു നല്‍കാവുന്നതാണ്. കരുതല്‍ തടങ്കലിലാണെങ്കിലും ബണ്ടിയുടെ സ്വഭാവരീതി കണക്കിലെടുത്ത് വിലങ്ങണിയിച്ചാണ് പൂനെ പോലീസ് ഇയാളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
ഒരു ആഡംബര കാറിന് പുറമേ ഒരു ലക്ഷം വില വരുന്ന ലാപ്ടോപ്പും 40,000 രൂപ വില വരുന്ന ഒരു മൊബെയില്‍ ഫോണും, 15,000 രൂപ വില വരുന്ന മറ്റൊരു മൊബെയില്‍ ഫോണും, അര പവന്റെ മോതിരവും രണ്ടായിരം രൂപയുമാണ് തിരുവന്തപുരത്തു നിന്നു ബണ്ടി ചോര്‍ കവര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: