ആലപ്പുഴ: ഉപ്പുവെള്ള ഭീഷണിക്ക് പുറമെ മുഞ്ഞബാധയും വ്യാപകമായതോടെ കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായി. ശക്തമായ മഴ അടുത്ത ദിവസങ്ങളിലുണ്ടായില്ലെങ്കില് വ്യാപക കൃഷിനാശമായിരിക്കും ഫലം.
ജില്ലയിലെ പതിനായിരത്തോളം ഏക്കറിലെ നെല്‍കൃഷിയാണ് ഓരുവെള്ള ഭീഷണി നേരിടുന്നത്. തെക്കു നിന്നും വടക്കു നിന്നും ഒരേപോലെ ഉപ്പുവെള്ളം കയറുകയാണ്. പത്ത് ദിവസത്തോളമായി വെള്ളം കെട്ടിനിന്നതോടെ വെള്ളത്തിലും മണ്ണിലും പുളിരസത്തിന്റെ അളവ് വര്‍ധിച്ചിരിക്കുകയാണ്. എച്ച് ബ്ലോക്ക്, മൂലേ ആറായിരം, കിഴക്കേ ആറായിരം, ഇരുപത്തിനാലായിരം തുടങ്ങിയ കായല്‍ നിലങ്ങളില്‍ വെള്ളം കയറ്റാത്തതിനാല്‍ ചെടികള്‍ കരിഞ്ഞുതുടങ്ങി. നെല്‍ച്ചെടിക്ക് ധാരാളം വെള്ളം കയറ്റിയിറക്കേണ്ട സമയമാണിത്. പക്ഷേ, കായല്‍ നിലത്തിന് പുറത്തുള്ള വെള്ളത്തില്‍ മൂന്ന് മുതല്‍ നാല് ശതമാനം വരെ ഉപ്പുവെള്ളമായതിനാല്‍ വെള്ളം കയറ്റാന്‍ സാധിക്കുന്നില്ല.
തണ്ണീര്‍മുക്കം ബണ്ട് ഉള്‍പ്പെടെയുള്ള ഓരുമുട്ടുകള്‍ യഥാസമയം അടയ്ക്കാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. തണ്ണീര്‍മുക്കം ബണ്ട്, കായംകുളം, തൃക്കുന്നപ്പുഴ പൊഴികളും ഉള്‍പ്പെടെ ആലപ്പുഴ ജില്ലയില്‍ മാത്രം അഞ്ഞൂറോളം ഓരുമുട്ടുകളുണ്ട്. കോട്ടയം ജില്ലയില്‍ കരിയാര്‍, കെവി കനാല്‍ തുടങ്ങി ഇരുപതോളം ഓരുമുട്ടുകളുമുണ്ട്. ഇവയില്‍ ബഹുഭൂരിപക്ഷവും ഇതുവരെ അടച്ചിട്ടില്ല. വൃശ്ചികത്തിലെ തിരുവാതിര ഞാറ്റുവേല ദിവസം തണ്ണീര്‍മുക്കം ബണ്ടിലെ ഷട്ടറുകള്‍ താഴ്ത്തിയിരുന്നുവെങ്കില്‍ ഓരുവെള്ളം കയറുന്നത് തടയാന്‍ സാധിക്കുമായിരുന്നു. വൃശ്ചിക വേലിയേറ്റത്തിന് ശേഷം കായലുകളില്‍ ജലനിരപ്പ് താഴ്ന്ന സമയം ഷട്ടര്‍ താഴ്ത്തിയപ്പോള്‍ ഓരുവെള്ളം ഇരച്ചുകയറിയതാണ് ഉപ്പുവെള്ള ഭീഷണി ഉണ്ടാകാന്‍ കാരണം.
തുലാവര്‍ഷം പ്രതീക്ഷിച്ചതിലും മുപ്പത് ശതമാനം കുറഞ്ഞതോടെ ജലാശയങ്ങളിലെ ജലനിരപ്പും കുറഞ്ഞു. ഉപ്പുവെള്ളം കെട്ടിനില്‍ക്കുന്നത് നാളികേരം, പച്ചക്കറി തുടങ്ങിയ കരകൃഷിക്കും ദോഷമായിട്ടുണ്ട്.
രണ്ടാംകൃഷിയുടെ വിത ആരംഭിക്കും മുന്‍പ് തന്നെ കായല്‍ നിലങ്ങളില്‍ മട വീണത് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു. ഇപ്പോള്‍ ഉപ്പുവെള്ള ഭീഷണിയും. ഇതിനിടെയാണ് 60-65 ദിവസം പ്രായമായ പാടശേഖരങ്ങളില്‍ മുഞ്ഞബാധ വ്യാപകമായത്. പാടങ്ങളില്‍ ഒരേസമയം കീടനാശിനി പ്രയോഗിച്ചാല്‍ മാത്രമേ മുഞ്ഞബാധയെ പ്രതിരോധിക്കാന്‍ കഴിയുകയുള്ളൂ. അതിനിടെ ഉപ്പുവെള്ളം കയറി കുട്ടനാട്ടില്‍ കൃഷി നശിച്ചില്ലെന്ന കൃഷി വകുപ്പിന്റെ റിപ്പോര്‍ട്ടും കര്‍ഷകര്‍ക്ക് ഇരട്ടി പ്രഹരമായി. ഉപ്പുവെള്ളം വന്‍തോതില്‍ നാശമുണ്ടാക്കുന്ന നിലയിലേക്ക് കയറിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത്രയും കടുത്ത പ്രതിസന്ധി കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് നേരിടേണ്ടി വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: