തൃശൂര്‍ : ‘തത്വമസി’ എന്ന് എഴുതിയെങ്കിലും സുകുമാര്‍ അഴീക്കോട് ആദ്ധ്യാത്മികാചാ ര്യനായിരുന്നില്ല. അതുകൊണ്ടുതന്നെ ജീവിച്ചിരിക്കെ മരണാനന്തര കര്‍മ്മങ്ങള്‍ സ്വയം ചെയ്തിരുന്നുമില്ല. പക്ഷേ, പ്രസംഗവേദികളില്‍ കയ്യടക്കാന്‍ കൂടിയവരും രോഗക്കിടക്കയില്‍ കണ്ണീരൊഴുക്കാന്‍ ചെന്നവരും മരണാനന്തരം അവകാശം സ്ഥാപിച്ചെടുത്തവരും ഒന്നുമറന്നു, അഴീക്കോടിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന കാര്യം. സാംസ്കാരിക കേരളത്തിന്റെ ശബ്ദമെന്ന് വിശേഷിപ്പിക്കപ്പെട്ട അഴീക്കോട് വിടപറഞ്ഞിട്ട് ഒരു വര്‍ഷം തികഞ്ഞ ഇന്നലെ അദ്ദേഹം താമസിച്ചിരുന്ന എരവിമംഗലത്തെ വീട്ടില്‍ സുഹൃത്തുക്കളും ശിഷ്യരും സംഘടിപ്പിച്ച ചടങ്ങില്‍ ഒരു പ്രദര്‍ശന വസ്തുവായിരുന്നു ചിതാഭസ്മം. ചിതാഭസ്മത്തിന്റെ ഒരു ഭാഗം നേരത്തെ കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് ബന്ധുക്കള്‍ നിമജ്ജനം ചെയ്തിരുന്നു.
എട്ടുമാസത്തോളം ബന്ധുക്കളും, അതിനുശേഷം സര്‍ക്കാരും മാഷ് താമസിച്ചിരുന്ന വീടിന്റെ താക്കോല്‍ കൈവശം വെച്ചിട്ടും അവിടെ സൂക്ഷിച്ചിരുന്ന ചിതാഭസ്മം നിമജ്ജനം ചെയ്യാന്‍ ആരും തയ്യാറായില്ല. മാഷുടെ സ്വത്ത് സംബന്ധിച്ച് മരിച്ച ഉടനെ തര്‍ക്കങ്ങള്‍ ഉയരുകയും പലരും ഇടപെട്ട് ഇതെല്ലാം പരിഹരിക്കുകയും ചെയ്തെങ്കിലും ഇക്കാര്യത്തില്‍ ആരും ഒരു ശുഷ്കാന്തിയും കാണിച്ചില്ല. തത്വമസിയെഴുതിയ ഹിന്ദുജീവിത രീതിയെ തള്ളിപ്പറയാഞ്ഞ അഴീക്കോടിന്റെ ഭൗതികശേഷിപ്പ് ഹൈന്ദവാചാര പ്രകാരമാണെങ്കില്‍ പുണ്യതീര്‍ത്ഥങ്ങളില്‍ നിമജ്ജനം ചെയ്യണമായിരുന്നു. അതല്ല, ഭൗതികവാദ പ്രകാരമാണെങ്കില്‍ എവിടെയെങ്കിലും മറവുചെയ്യണമായിരുന്നു. ഇന്നലെ ഇക്കാര്യം ചിലര്‍ ചൂണ്ടിക്കാട്ടിയിട്ടു പോലും അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത എംപി അടക്കമുള്ളവരെല്ലാം ഒരു നടപടിയും സ്വീകരിക്കാതെയാണ് മടങ്ങിയത്.
പുസ്തകമായിരുന്നു അഴീക്കോടിന്റെ ജീവിത പങ്കാളി. സാംസ്കാരിക കേരളത്തിന്റെ വിലപിടിച്ച സ്വത്തായിരിക്കേണ്ട ആ വന്‍ പുസ്തക ശേഖരവും ഉപയോഗിച്ചിരുന്ന മറ്റു വസ്തുക്കളും അദ്ദേഹം താമസിച്ചിരുന്ന വീട്ടില്‍ ഇന്നു നാശത്തിന്റെ വക്കിലാണ്. പുഴയോട് ചേര്‍ന്ന് കിടക്കുന്ന എരവിമംഗലത്തെ വീടിനുള്ളില്‍ എപ്പോഴും ഈര്‍പ്പം അടിക്കുമെന്നതിനാല്‍ പുസ്തകങ്ങളെല്ലാം വളരെ ശ്രദ്ധയോടെ സൂക്ഷിക്കേണ്ടതാണ്. എന്നാല്‍ ഇതൊന്നും നോക്കാനും കാര്യങ്ങള്‍ ചെയ്യുവാനും ആരുംതന്നെ ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നില്ല. നാലുമാസം മുമ്പ് ബന്ധുക്കളില്‍ നിന്നും വീടിന്റെ താക്കോല്‍ സര്‍ക്കാര്‍ കൈപ്പറ്റി. പക്ഷേ ഇവ സംരക്ഷിക്കാന്‍ സംവിധാനങ്ങളൊന്നുമായില്ല.
ഭൂമിയുടെയും വീടിന്റേയും തുക നല്‍കുന്നത് സംബന്ധിച്ച് ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. 51 ലക്ഷം രൂപ നല്‍കണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാരാകട്ടെ പത്തുലക്ഷം രൂപ നല്‍കിയിട്ടുണ്ട്. ഇത് മതിയെന്നാണ് സര്‍ക്കാരിന്റെ പക്ഷം എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബന്ധുക്കള്‍ തയ്യാറായിട്ടില്ല. അഴീക്കോടിന്റെ സഹോദരിയുടെ രണ്ടുമക്കള്‍, അനുജന്റെ ഭാര്യ, മാഷുടെ സന്തത സഹചാരിയായിരുന്ന സുരേഷ് എന്നിവര്‍ക്ക് അവകാശപ്പെട്ടതാണ് ഭൂമിയും വീടും. എന്നാല്‍ പത്തുലക്ഷം നല്കിയാല് പോരെന്ന നിലപാടിലാണ് ഇവര്‍. അതുകൊണ്ടുതന്നെ ഈ കാര്യത്തില്‍ തീരുമാനമുണ്ടായി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും കാലതാമസമെടുക്കുമെന്ന് തീര്‍ച്ച.
അപ്പോഴേക്കും സാംസ്കാരിക കേരളത്തിന്റെ ശബ്ദസാഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോ.സുകുമാര്‍ അഴീക്കോടിന്റെ വീട്ടിലെ പുസ്തകങ്ങളും ചെരിപ്പുകളും പേനകളും കണ്ണടയുമെല്ലാം നാശമാകുന്നുമെന്ന് തീര്‍ച്ച. അധികൃതര്‍ എങ്ങനെയാണ് ഈ സുപ്രധാന സ്ഥാനത്തെ പരിഗണിക്കുന്നത് എന്നതിനുദാഹരണം ഇതാ-ഇന്നലെ ചടങ്ങ് നടത്താന്‍ തന്നെ ഒന്നര മാസം മുമ്പ് അപേക്ഷ നല്‍കിയിരുന്നു. ആര്‍ഡിഒയുടെ കൈവശമാണ് താക്കോലെങ്കിലും അദ്ദേഹം നേരിട്ടെത്താതെ കീഴ്ജീവനക്കാരനായ വില്ലേജ് ഓഫീസര്‍ വഴിയാണ് സംഘാടകര്‍ക്ക് എത്തിച്ചത്.
>> കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: