ഗുരുവായൂര്‍: പതിനാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം മലയാളസിനിമയിലെ ഒളിമങ്ങാത്ത താരം മഞ്ജുവാരിയര്‍, ചിലങ്കയണിഞ്ഞ് കാര്‍മുകില്‍ വര്‍ണ്ണന്റെ തിരുമുറ്റത്ത് നിറഞ്ഞാടിയപ്പോള്‍ തിങ്ങിനിറഞ്ഞ പുരുഷാരത്തിന് ഹര്‍ഷാരവം. നവരാത്രി നൃത്തോത്സവത്തോടനുബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വത്തിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഗുരുവായൂരില്‍ നൃത്തപരിപാടിക്കായി എത്തിയതായിരുന്നു, മഞ്ജുവാരിയരും കുടുംബവും.
നീണ്ട ഇടവേളക്ക് ശേഷം കണ്ണന്റെ മുന്നിലെത്തിയ നര്‍ത്തകിയും നടിയുമായ മഞ്ജു, ഒരുമണിക്കൂറിലേറെ സമയം അഴകായ്, നിറമായി പെയ്തൊഴിഞ്ഞപ്പോള്, കണ്ടുനിന്ന ആസ്വാദകവൃന്ദം പരിസരം മറന്ന് ആനന്ദലഹരിയിലമരുകയായിരുന്നു. പാരമ്പര്യരീതിയില്‍ രാഗമാലികയില്‍ ആദിതാളത്തില്‍ ഓം നമ:ശിവായ എന്ന സ്തുതിയോടെയുള്ള പുഷ്പാജ്ഞലിയോടേയായിരുന്നു മഞ്ജുവാരിയര്‍ താളംചവിട്ടിതുടങ്ങിയത്. തുടര്‍ന്ന് രാഗമാലികയില്‍ ആദിതാളത്തില്‍ നാരായണീയത്തിലെ അഗ്രേ പശ്യാമിയും, പദമായി വൃന്ദാവന സാരംഗി രാഗത്തില്‍ ആദിതാളത്തില്‍ സ്വാതിതിരുനാള്‍ കൃതിയാടി. ധനശ്രി രാഗത്തില്‍ ആദിതാളത്തില്‍ തില്ലാനയോടേയായിരുന്നു നൃത്ത പരിപാടിക്ക് തിരശ്ശീല താഴ്ന്നത്.
നൃത്തോത്സവം കാണാന്‍ മഞ്ജുവാരിയരുടെ അമ്മ ഗിരിജ, അച്ഛന് മാധവന്, സിനിമാതാരവും, സഹോദരനുമായ മധു വാരിയര്‍, ഭാര്യ സബിത തുടങ്ങിയവരും, മലയാള സിനിമ സംവിധായകരായ സത്യന് അന്തിക്കാട്, രഞ്ജിത്, സിനിമാതാരങ്ങളായ കെ.പി.എ.സി ലളിത, പൂര്‍ണ്ണിമ ഇന്ദ്രജിത് എന്നിവരും എത്തിയിരുന്നു.
ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ ആര്.കെ. ജയരാജിന്റേയും, സി.ഐ: കെ.ജി. സുരേഷിന്റേയും നേതൃത്വത്തില്‍ നേരത്തേതന്നെ വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു. ഗീത പത്മകുമാര്‍ (നട്ടുവാങ്കം), തൃശ്ശൂര്‍ ഗോപി (വായ് പാട്ട്), പറവൂര്‍ ഹരി (മൃദംഗം), മുരളി നാരായണന് (ഓടക്കുഴല്‍), മുരളീകൃഷ്ണ (വീണ) എന്നിവര്‍ പക്കമേളമൊരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: