കറുകച്ചാല്‍: നിന്നു തിരിയാന്‍ ഇടമില്ലാത്ത കറുകച്ചാല്‍ ബസ് സ്റ്റാന്റില്‍ സ്വകാര്യവാഹനപാര്ക്കിംഗ് ഇതുകാരണം ബസ് കാത്തുനില്ക്കുന്ന യാത്രക്കാര്‍ക്കും സ്റ്റാന്റിന്റിലേക്ക് കയറുന്ന ബസുകകള്ക്കും തടസമാകുന്നു. യാത്രക്കാരുടെ ഇടയിലേക്ക് ബസുകള്‍ അതിവേഗത്തില്‍ കടന്നു വരുന്നത് അപകടത്തിനും വഴിയൊരുക്കുന്നു. യാത്രക്കാര്‍ക്ക് വെയിലും, മഴയും ഏല്‍ക്കാതിരിക്കാന്‍ നിര്‍മ്മിച്ച വെയ്റ്റിംഗ് ഷെഡ്ഡിലും ഇരുചക്രവാഹനത്തിന്റെ നിരതന്നെയാണ്. അതുകൊണ്ട് പലരും സ്റ്റാന്റിനു നടുവിലേക്ക് മാറിനില്‍ക്കേണ്ടതായി വരുന്നു. ഇവിടെ പാര്‍ക്കുചെയ്യുന്ന സ്വകാര്യവാഹനങ്ങള്‍ സ്റ്റാന്റിനു നടുവിലൂടെ അമിതവേഗത്തില്‍ പോകുന്നത് യാത്രകാര്‍ക്കും ഭീഷണിയാണ്.
ഷോപ്പിംഗിനും മറ്റും എത്തുന്നവരുടെ വാഹനങ്ങളാണ് അധികവും. വാഹനങ്ങള്‍ മറ്റെവിടെയും പാര്ക്കുചെയ്യാന് നിവര്‍ത്തിയില്ലാത്തതാണ് സ്റ്റാന്റു കൈയ്യടക്കി പാര്ക്കുചെയ്യാന് പ്രേരിപ്പിക്കുന്നത്. കവലയിലും ഇത്തരം പാര്‍ക്കിംഗ് ഉണ്ട്. ഇതുകാരണം മല്ലപ്പള്ളി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് വാഴൂര്‍ റോഡില്‍ പ്രവേശിക്കാന്‍ ബുദ്ധിമുട്ടാകുന്നു. കവലയിലും ബസ്സ്റ്റാന്റിനു മുമ്പിലും അനധികൃതപാര്ക്കിംഗിനോടൊപ്പം വ്യാപാരസ്ഥാപനങ്ങളുടെ പരസ്യബോര്‍ഡുകളും റോഡിലേക്ക് ഇറക്കിയാണ് വച്ചിരിക്കുന്നത്. ഇതുകാരണം കാല്‍നടക്കാര്‍ക്കും കടന്നുപോകുവാന്‍ പ്രയാസമാണ്. അനധികൃതപാര്‍ക്കിംഗും റോഡില്‍ കയറ്റിവച്ചിരിക്കുന്ന പരസ്യബോര്‍ഡുകളും നിരോധിക്കണമെന്നാണ് നാട്ടുകാരും യാത്രക്കാരും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: