അയര്‍ക്കുന്നം: സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം യുവാവ് ഗുരുതരാവസ്ഥയില്‍ തിരുവഞ്ചൂര്‍ ഉഷാനിവാസില്‍ സുനില്‍കുമാര്‍ പി.കെ. (41) ആണ് ചികിത്സാ പിഴവ് മൂലം കഷ്ടത അനുഭവിക്കുന്നത്. കഴിഞ്ഞ 5ന് ഉച്ചയോടെ ഛര്‍ദ്ദിയും തലകറക്കവും മൂലമാണ് സുനില്‍കുമാര്‍ അയര്‍ക്കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ചികിത്സയുടെ ഭാഗമായി ട്രിപ്പിട്ടു.
അസുഖം മാറിയതിനെ തുടര്‍ന്ന് വൈകുന്നേരം ഡിസ്ചാര്‍ജ് ചെയ്തു. ട്രിപ്പുകുത്തിയ കൈ രാത്രിമുതല്‍ വേദനിക്കാന്‍ തുടങ്ങി. രാവിലെ നീരുവച്ചു വീര്‍ത്തു. അസഹ്യമായ വേദനയും. ഇതേതുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ സുനിലിനെ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി അയച്ചു.
നീരുവന്ന വീര്‍ത്ത കൈ ശസ്ത്രക്രിയക്കു വിധേയമാക്കി. മൂന്നുദിവസം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വാര്‍ഡിലെ തിരക്കുമൂലം ഡിസ്ചാര്‍ജ് വാങ്ങിപോന്ന സുനില്‍കുമാര്‍ അയര്‍ക്കുന്നത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സാ പിഴവാണ് സംഭവത്തിന് കാരണമെന്ന് സുനില്‍കുമാറിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നു.
ഈ സ്വകാര്യ ആശുപത്രിക്കെതിരെ ഒട്ടേറെ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രസവം നിര്‍ത്തുന്നതിനായി ശസ്ത്രക്രിയക്കു വിധേയമാക്കിയ തിരുവഞ്ചൂര്‍ സ്വദേശിയായ യുവതി ഇന്നും ചലനശേഷി നഷ്ടപ്പെട്ട നിലയിലാണ്. ഈ ആശുപത്രിയില്‍ ഇതേ ശസ്ത്രക്രിയക്കു വിധേയമാക്കിയ തിരുവഞ്ചൂര്‍ കുരിശുപള്ളി സ്വദേശിയായ യുവതി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലെ വിദഗ്ദ്ധ ചികിത്സയ്ക്കു ശേഷമാണ് അപകടനില തരണം ചെയ്തത്. ആശുപത്രിക്കെതിരെ പരാതി നല്കാന് തയ്യാറെടുക്കുകയാണ് സുനില്‍കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: