തിരുവനന്തപുരം: ബന്ധുവിന് ഭൂമിദാനം ചെയ്തതിനെതുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഉള്‍പ്പെട്ട കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥനു മേല്‍ സംസ്ഥാന വിവരാവകാശ കമ്മിഷന് അംഗവും മുന്‍ ഡിഐജിയുമായ കെ. നടരാജന് സമ്മര്‍ദ്ദം ചെലുത്തിയസംഭവം വിവാദമാകുന്നു. നടരാജന് ഡിവൈഎസ്പിയുമായി നടത്തിയ സംഭാഷണങ്ങളുടെ ഓഡിയോ സിഡിയും ഉള്‍പ്പെടുത്തി ഉത്തരമേഖലാ വിജിലന്‍സ് എസ്പി നല്കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. തെളിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രസ്താവിക്കുകയും ചെയ്തു.
നടരാജന്റെ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ ബിഎസ്എന്‍എല്ലില്‍ നിന്നു ശേഖരിക്കാനും വിജിലന്‍സ് തീരുമാനിച്ചു. ഭൂമിദാനക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി വി.ജി. കുഞ്ഞനെ സ്വാധീനിക്കാന്‍ നടരാജന് ശ്രമിച്ചതായാണ് ആക്ഷേപം. കഴിഞ്ഞ മാര്‍ച്ച് 31നു ശേഷം കുഞ്ഞനെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന നടരാജന്, എഫ്ഐആര്‍ സമര്‍പ്പിക്കുമ്പോള്‍ വി.എസ്. അച്യുതാനന്ദനെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം.
കഴിഞ്ഞ മാസം 19നും നടരാജന് ഇതേ ആവശ്യം ഉന്നയിച്ചു വിളിച്ചപ്പോള്‍ കുഞ്ഞന്‍ ഫോണ്‍ സംഭാഷണം മൊബെയിലില്‍ റെക്കോര്‍ഡ് ചെയ്തു. ആരുടെയും നിര്‍ദേശപ്രകാരമല്ല താനിതു പറയുന്നതെന്നും, വി.എസ്. സ്ഥിരം അഴിമതിക്കാരനല്ലെന്ന പരിഗണന നല്‍കണമെന്നുമെല്ലാം നടരാജന് ഇതില്‍ പറയുന്നുണ്ട്.
നടരാജന് ഉപയോഗിക്കുന്ന മൊബെയില്‍ ഫോണില്‍ നിന്നുള്ള വിളികളുടെ വിശദാംശങ്ങള്‍ അന്വേഷണത്തിന് അത്യാവശ്യമാണെന്നു വ്യക്തമാക്കിയാണ് എസ്പി: ഹബീബ് റഹ്മാന് വിജിലന്‍സ് ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് കൈമാറിയത്. മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ ഇടപെടാന്‍ നടരാജന് നടത്തുന്ന ശ്രമങ്ങള്‍ അധാര്‍മികവും നിയന്ത്രിക്കപ്പെടേണ്ടതുമാണെന്നു കഴിഞ്ഞ നാലിന് എഴുതിയ കത്തില്‍ എസ്പി പറയുന്നു. കാസര്‍കോട് കേസില്‍ അന്വേഷണം നടത്തുന്ന ഡിവൈഎസ്പിയെ സ്വാധീനിക്കാനുള്ള ശ്രമം നേരത്തെയും നടന്നിരുന്നു. വിജിലന്‍സ് ആസ്ഥാനത്തു നിന്ന് കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ ചോര്‍ത്താനും ശ്രമം നടന്നിട്ടുണ്ട്.
അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ വിഎസ്സാണ് ഒന്നാംപ്രതി. മുന്‍മന്ത്രി കെ.പി. രാജേന്ദ്രന്, ഐഎഎസ് ഉദ്യോഗസ്ഥരായ ഷീല തോമസ്, ആനന്ദ് സിങ്, മുന്‍ കലക്ടര്‍ എന്‍.എ. കൃഷ്ണന്‍കുട്ടി, വി.എസിന്റെ ബന്ധു ടി.കെ. സോമന്, വി.എസിന്റെ പിഎ: എ. സുരേഷ് എന്നിവരാണു മറ്റു പ്രതികള്‍. മുന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കെ.ആര്. മുരളീധരനെ കേസില്‍ മാപ്പുസാക്ഷിയാക്കി.
കേസ് തെളിഞ്ഞാല്‍
നടപടിയെന്ന് ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് ഉള്‍പ്പെട്ട ഭൂമിദാനകേസ് അട്ടിമറിക്കാന്‍ സംസ്ഥാന വിവരാവകാശ കമ്മീഷന് അംഗം കെ. നടരാജന് സമ്മര്‍ദ്ദം ചെലുത്തിയതായുള്ള ആരോപണത്തെക്കുറിച്ചുള്ള നിജസ്ഥിതി പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തമാക്കി. പരിശോധനയില്‍ അദ്ദേഹം പരിധി വിട്ട് ഇടപെട്ടതായി കണ്ടെത്തിയാല്‍ നിയമനടപടി കൈക്കൊള്ളുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോടതിയുടെ പരിധിയില്‍ കിടക്കുന്ന കാര്യമായതിനാല്‍ അക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ പരിമിതിയുണ്ട്. ഒരു കേസ് തേച്ച്മാച്ച് കളയാനോ സ്വാധീനപ്പെടുത്തി കീഴ്പ്പെടുത്താനോ കഴിയില്ല. അന്വേഷണത്തില്‍ ഇടപെടാന്‍ ഒരു വ്യക്തിക്കും അവകാശമില്ല.
വി.എസിനെതിരായ ഭൂമിദാനക്കേസ് റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കാന്‍ കാലതാമസമുണ്ടായിട്ടില്ല. തെന്റ ഓഫീസ് ഈ വിഷയത്തില്‍ കാലതാമസവുമുണ്ടാക്കിയിട്ടുമില്ല. ചാരക്കേസുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.എല്‍.എയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അദ്ദേഹവുമായി ഇതുസംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കും. പൊലീസിലും സര്‍ക്കാറിലും നിശ്ചിത അധികാര ശ്രേണിയുണ്ട്. പൊലീസില്‍ ഡി.ജി.പിയും അതിന് മുകളില്‍ ആഭ്യന്തരമന്ത്രിയും എന്ന പോലെ സര്‍ക്കാരില്‍ മന്ത്രിമാരും അവര്‍ക്ക് മുകളില്‍ മുഖ്യമന്ത്രിയുമുണ്ട്. എന്നാല്‍ ആ സംവിധാനത്തെ ഉലയ്ക്കുന്ന നടപടിയുണ്ടാകരുത്. ചില ആളുകള്‍ അങ്ങനെ സൂചിപ്പിച്ചുവെന്ന് തന്നെ കരുതിക്കോളൂ. ഐ.പി.എസ് സെലക്ഷന് പട്ടിക കേന്ദ്രത്തിലേക്ക് അയക്കാന്‍ കാലതാമസം വരുത്തിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: