ന്യൂദല്‍ഹി: ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ എന്‍.ഡി.എ ചെയര്മാന് എല്‍.കെ അദ്വാനിയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും രംഗത്ത്. കല്‍ക്കരിപാട അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് അദ്വാനി പറഞ്ഞു.
എന്നാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ തെറ്റുപറ്റിയതായും അദ്വാനി പറഞ്ഞു. കല്‍ക്കരി അഴിമതിയില്‍ ആറ് ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഇതേ ദിവസം തന്നെയാണ് വിദേശനിക്ഷേപം അനുവദിക്കാന്‍ തീരുമാനമെടുത്തതെന്നും അദ്വാനി ചൂണ്ടിക്കാട്ടി.
ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര തീരുമാനം ആഭ്യന്തര നിര്‍മാതാക്കളെയും കച്ചവടക്കാരെയും ദോഷകരമായി ബാധിക്കുന്നതും തൊഴില്‍ നഷ്ടമുണ്ടാക്കുന്നതുമാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി എന്താണ് ഇങ്ങനെയെല്ലാം ചെയ്യുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ചെറുകിട വ്യാപാരികള്‍ കട പൂട്ടി വീട്ടിലിരിക്കേണ്ടി വരും. ലോകത്ത് മറ്റിടങ്ങളില്‍ നിന്നുള്ള വിലകുറഞ്ഞ സാധനങ്ങള്‍ ഇന്ത്യയില്‍ വമ്പന്മാര് കൊണ്ടുവന്നിടും. ഇന്ത്യയിലെ നിര്‍മ്മാണമേഖലയെയും തൊഴിലാളികളെയും അത് ദുരിതത്തിലാക്കും. അവര്‍ ജീവിക്കാന്‍ ബുദ്ധിമുട്ടും.
ലക്ഷക്കണക്കിന് യുവജനങ്ങള്‍ക്ക് വന്‍തോതില്‍ തൊഴിലവസര നഷ്ടവും ഉണ്ടാകും. അവര്‍ തകര്‍ന്നു പോകുമെന്നും മോഡി പ്രചരണ പര്യടനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: