ലക്നൗ: കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗിനെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുമെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി യുവ വിഭാഗമായ ഭാരതീയ ജനതാ യുവമോര്‍ച്ച . സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പരാതി നല്‍കാനാണ് യുവമോര്‍ച്ചയുടെ തീരുമാനം. പ്രധാനമന്ത്രിക്കെതിരെയുള്ള ആരോപണത്തില്‍ യുപിഎ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു കടുത്ത തീരുമാനമെടുക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ഹരീഷ് ദ്വിവേദി പറഞ്ഞു. കല്‍ക്കരി അഴിമതിയില്‍ പ്രധാനമന്ത്രിക്ക് വ്യക്തമായ പങ്കുണ്ടെന്ന് ബോധ്യമായതിനാലാണ് ഔദ്യോഗികമായി പരാതി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 20 നാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ പരാതി നല്‍കുന്നത്. മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കൊപ്പമായിരിക്കും പരാതി നല്കാന് ഇവര്‍ പോലീസ് സ്റ്റേഷനുകളിലെത്തുന്നത്. കല്‍ക്കരി ഇടപാടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജി വയ്ക്കണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റിനകത്തും പുറത്തും ഈ ആവശ്യം ഉന്നയിച്ച് പാര്‍ട്ടി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പാര്‍ട്ടി വക്താക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: