പാലക്കാട്: നെല്ലിയാമ്പതിഭൂമി തട്ടിപ്പുകേസുകള്‍ സിബിഐക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന വനം മന്ത്രിയുടെ പ്രസ്താവന കേരളാപോലീസിന്റെ വിശ്വാസ്യത തകര്‍ത്തിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം സി.കെ.പത്മനാഭന് പ റഞ്ഞു.
നെല്ലിയാമ്പതി വനഭൂമി സംരക്ഷിക്കുക,പാട്ടക്കാലാവധികഴിഞ്ഞ എസ്റ്റേറ്റുകള്‍ തിരിച്ചുപിടിക്കുക, കയ്യേറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബിജെപി സംസ്ഥാനപ്രസിഡന്റ് വി.മുരളീധരന്റെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെല്ലിയാമ്പതി പ്രശ്നത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയെ ഏല്പിക്കണമെന്നു വനം മന്ത്രി പറഞ്ഞത് കേരളാ പോലീസിനെ വിശ്വാസമില്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാര്‍ ചെറിയതുകയുടെ ലോണിനുവേണ്ടി കഷ്ടപ്പെട്ട് ബാങ്കുകള്‍തോറും നടക്കുമ്പോള്‍ വനഭൂമി കൈയ്യേറി കോടിക്കണക്കിന് രൂപാ വായ്പയെടുത്ത തട്ടിപ്പുകാരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ നിലനില്പിനായുള്ള മാര്‍ച്ചാണ് ബിജെപി നടത്തുന്നതെന്നും, മാര്‍ച്ചിന് എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍ അധ്യക്ഷതവഹിച്ചു.
ഉദ്ഘാടനത്തിനു ശേഷം കരിങ്കുളം, കൊല്ലങ്കോട്, വടവന്നൂര്‍, പുതുനഗരം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കൊടുവായൂരില്‍ നടന്ന സമാപനപൊതുയോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന് പ്രസംഗിച്ചു.
ഇന്ന് രാവിലെ കൊടുവായൂരില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് പെരുവെമ്പ്, കിണാശ്ശേരി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം യാക്കരയില്‍ സമാപിക്കും. ഇവിടെ നടക്കുന്ന സ്വീകരണത്തില്‍ ദേശീയനിര്‍വ്വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് സംസാരിക്കും.
നാളെ രാവിലെ 9ന് യാക്കരയില്‍ നിന്നാരംഭിക്കുന്ന കളക്ടറേറ്റ് മാര്‍ച്ചില്‍ ആയിരക്കണക്കിന് കര്ഷകരുള്പ്പെയുള്ളവര് പങ്കെടുക്കും മാര്‍ച്ച് മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: