തിരുവനന്തപുരം: മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രജീവനക്കാരുടെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കമ്മീഷനെ നിയമിക്കുമെന്ന് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. തിരുവനന്തപുരം ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍, ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രജീവനക്കാരുടെ വിവിധ സംഘടനാപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ക്ഷേത്രജീവനക്കാരുടെ നിയമനം, നിയമനമാനദണ്ഡങ്ങള്, നിയമനരീതി, ശംബള സ്കെയിലുകള്‍, പ്രൊബേഷന്‍, പ്രൊമോഷന്, അവധി, ഉത്തരവാദിത്തങ്ങള്‍, അച്ചടക്കം, ഉപക്ഷേത്രങ്ങളിലെയും ഗ്രൂപ്പ് ക്ഷേത്രങ്ങളിലെയും നിയമനങ്ങള്‍ എന്നിവയ്ക്കെല്ലാം വ്യക്തമായ ചട്ടങ്ങള്‍ ഉണ്ടാകെണ്ടതും അവ കാലോചിതമായി പരിഷ്ക്കരിക്കേണ്ടതും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
ജീവനക്കാരുടെ ശമ്പളഘടന തസ്തികയുടെ അടിസ്ഥാനത്തില്‍ ഗ്രേഡ് നോക്കാതെ നിശ്ചയിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ശംബളസ്കെയിലുകള് ബോര്‍ഡിനുകീഴിലുള്ള എല്ലാ ക്ഷേത്ര ജീവനക്കാര്‍ക്കും ബാധകമാക്കാനും പ്രതിമാസശംബളം മുടക്കംകൂടാതെ ലഭ്യമാക്കാനും നടപടി സ്വീകരിക്കും ശംബളപരിഷ്ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കും. പെന്ഷന് വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും അതില്‍ തീരുമാനമാകുംവരെ ഇടക്കാലാശ്വാസം നല്കാന് ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കും. ക്ഷേത്രങ്ങളുടെ ഗ്രേഡ് ഉയര്‍ത്തുന്ന കാര്യത്തിലും വിശദമായ പഠനം നടത്തുമെന്നും മന്ത്രി അറിയിച്ചു.
ദേവസ്വംവകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ.സി.വിജയകുമാര്‍ ബോര്‍ഡ് കമ്മീഷണര്‍ കെ.ചന്ദ്രന്, ഡെപ്യൂട്ടി കമ്മീഷണര്‍ പി.ശ്രീധരന്, ദേവസ്വം സ്റ്റാഫ് യൂണിയന് (ഐഎന്‍ടിയുസി) പ്രസിഡന്റ് കെ.സുരേന്ദ്രന്, മലബാര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഗ്രസ് പ്രതിനിതി വി.മധുസൂദനന് കാടാമ്പുഴ, മലബാര്‍ ടെമ്പിള്‍സ് എംപ്ലോയീസ് അസോസിയേഷന് ചെയര്മാന് കെ.സി.രാധാകൃഷ്ണന്, എംപ്ലോയീസ് യൂണയന് (സിഐടിയു) സെക്രട്ടറി എ.വേണുഗോപാല്‍, പെന്‍ഷനേഴ്സ് അസോസിയേഷന് സെക്രട്ടറി കെ.എം.വിഷ്ണു നമ്പീശന് മുതലായവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: