മുംബൈ: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ നേതാവ് രാജ് താക്കറെയുടെ വിവാദ പ്രസ്താവന പൂര്‍ണ്ണമായും പരിശോധിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്.ആര്.പാട്ടീല്‍. പൂര്‍ണ്ണമായും റെക്കോഡ് ചെയ്ത താക്കറെയുടെ പ്രസംഗം ഓരോ വാക്കുകളും ശ്രദ്ധിച്ച് കേള്‍ക്കുമെന്നും വിവാദപരാമര്ശമുണ്ടെങ്കില് നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി. മുംബൈയിലെ ബീഹാറികളെ നുഴഞ്ഞു കയറ്റക്കാരായി മുദ്രകുത്തി പുറത്താക്കുമെന്ന താക്കറെയുടെ പ്രസ്താവനയാണ് വിവാദമായത്. ആസാം കലാപവുമായി ബന്ധപ്പെട്ട് മുംബൈയില്‍ നടന്ന സംഘര്‍ഷത്തില്‍ ബീഹാറി സ്വദേശിയെ മഹരാഷ്ട്ര സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത നടപടിയെ ബീഹാര്‍ ചീഫ് സെക്രട്ടറി ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് രാജ് താക്കറെ ബീഹാറികളെ നുഴഞ്ഞുകയറ്റക്കാരെന്ന് മുദ്ര കുത്തുമെന്ന പ്രസ്താവന നടത്തിയത്.
ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ താക്കറെയുടെ പ്രസ്താവനയില്‍ കടുത്ത പ്രതിഷേധമറിയിച്ചു. ജനശ്രദ്ധ നേടാന്‍ താക്കറെ വിവാദ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് ഇതിനെ പിന്തുണയ്ക്കുകയാണെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി. ഇതിനിടെ ഹിന്ദി ചാനലുകള്‍ക്കെതിരെയും രാജ് താക്കറെ കടന്നാക്രമണം നടത്തി. മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദി ചാനലുകള്‍ പൂട്ടിക്കുമെന്നായിരുന്നു താക്കറെയുടെ പുതിയ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: