ന്യൂദല്‍ഹി: കല്‍ക്കരി കുംഭകോണം പാര്‍ലമെന്റിനെ ഇളക്കിമറിക്കുമ്പോള്‍ ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന വ്യക്തിയാണ് ഹന്സ്രാജ് ഗംഗാറാം അഹീര്‍. കല്‍ക്കരിബ്ലോക്കുകള്‍ അനുവദച്ചതുമായി ബന്ധപ്പെട്ട അഴിമതി ആദ്യം പുറത്ത് കൊണ്ടുവന്നത് ബിജെപി എംപിയായ അഹിര്‍ ആണ്. സ്വകാര്യ കമ്പനിക്ക് കല്‍ക്കരി ബ്ലോക്ക് അനുവദിച്ചതിലെ അഴിമതി ഏഴ് വര്‍ഷങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം പുറത്തുകൊണ്ടുവന്നത്. ഇതേത്തുടര്‍ന്ന് 142 കല്‍ക്കരി ബ്ലോക്കുകളുടെ അനുമതി റദ്ദാക്കുകയായിരുന്നു.
35 ഓളം കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിക്കുന്നതില്‍ യാതൊരുവിധ ക്ലിയറന്‍സും കൂടാതെയാണ് സ്ക്രീനിങ് കമ്മിറ്റി അപേക്ഷ പരിഗണിച്ചതെന്നാണ് ആദ്യം അദ്ദേഹം കണ്ടെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് അദ്ദേഹം കത്തെഴുതിയിരുന്നു. 138 ഓളം കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ച് നല്കുന്നതില് ക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രാലയത്തിനും അദ്ദേഹം കത്തയച്ചിരുന്നു. 2005 ല്‍ പാര്‍ലമെന്റിന്റെ സ്റ്റാന്റിങ് കമ്മിറ്റിയില്‍ അംഗമായിരുന്നപ്പോള്‍ അഴിമതിയുടെ കണക്കുകള്‍ അഹീര്‍ ചൂണ്ടിക്കാട്ടി. അന്നുമുതല്‍ ആരംഭിച്ചതാണ് കേന്ദ്ര സര്‍ക്കാരിനെതിരായുള്ള അദ്ദേഹത്തിന്റെ പോരാട്ടം.
അഴിമതി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും അദ്ദേഹം കത്തയച്ചിരുന്നു. 2010 ല്‍ എന്‍ ഡി എയുടെ 19 കേന്ദ്ര മന്ത്രിമാര്‍ അഹിറിന് ഈ വിഷയത്തില്‍ പിന്തുണ പ്രഖ്യാപിച്ചു. 2011 ആയപ്പോഴേക്കും ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പ്രശ്നത്തില്‍ ഇടപെടുകയും പാര്‍ട്ടി വക്താവ് പ്രകാശ് ജാദ്വേക്കറിനോട് കല്‍ക്കരി അഴിമതിയെക്കുറിച്ചുള്ള വസ്തുതകള്‍ അന്വേഷിക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. പിന്നീട് കേന്ദ്രത്തിനെതിരായുള്ള അഹിറിന്റെ പോരാട്ടത്തില്‍ ബിജെപിയും പങ്കുചേരുകയായിരുന്നു.
രാജ്യത്തിന്റെ പൊതുമുതല്‍ കൊള്ളയടിക്കുന്നതിനെതിരെയാണ് താന്‍ പോരാടുന്നതെന്ന് അഹീര്‍ പറഞ്ഞു. അഴിമതിക്കെതിരെയുള്ള പോരാട്ടമാണിത്. ഇത് ഇനിയും തുടരും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചന്ദ്രാപൂരില്‍ നിന്നുമാണ് മൂന്ന് തവണ അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയത്. അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര വിജിലന്റസ് കമ്മീഷനും കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിനും അദ്ദേഹം കത്തയച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഇവരുടെ ഭാഗത്തുനിന്നും ഒരു പ്രതികരണവും തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 142 കല്‍ക്കരി ബ്ലോക്കുകള്‍ റദ്ദാക്കിയതിലൂടെ തന്റെ യുദ്ധം വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്മോഹന് സിംഗ് രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിനോട് അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല.
1980 ലാണ് അഹിര്‍ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. കേന്ദ്രത്തിനെതിരായ പ്രക്ഷോഭവുമായി മുമ്പോട്ട് പോകാനാണ് അദ്ദേഹത്തിന്റെ പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: