തിരുവനന്തപുരം: എമര്‍ജിങ്ങ് കേരളയുമായി എല്‍ഡിഎഫ് സഹകരിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. വികസനമെന്ന പേരില്‍ ഭൂപരിഷ്കരണം അട്ടിമറിക്കാന്‍ വേണ്ടിയാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതിയെക്കുറിച്ച് യുഡിഎഫ് സര്‍ക്കാര്‍ തെറ്റിദ്ധാരണ പരത്തുകയാണ്. എമര്‍ജിംഗ് കേരളയുടെ വിവരങ്ങള്‍ സുതാര്യമാക്കണം. ഇത് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ജിമ്മിന്റെ മറ്റൊരു പതിപ്പാണ്. എമര്‍ജിങ്ങ് കേരളയുടെ പേരില്‍ പുകമറ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമം. വ്യവസായത്തിന്റെ പേരില്‍ ഭൂമി തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കില്ല. ഭൂമാഫിയയ്ക്കുവേണ്ടി കേരളത്തിലെ തോട്ടങ്ങള്‍ നശിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്്. വികസനത്തിന്റെ പേരില്‍ ഭൂപരിഷ്കരണം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നടത്തുന്ന നീക്കം അനുവദിക്കില്ല. നെല്ലിയാമ്പതി ഉള്‍പ്പടെയുള്ള വനഭൂമി വില്‍ക്കാനുള്ള നീക്കം എമര്‍ജിങ്ങ് കേരളയിലൂടെ നടപ്പാക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി വിവാദങ്ങള്‍ സൃഷ്ടിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണ്. എമര്‍ജിങ്ങ് കേരളയുടെ വെബ്സൈറ്റില്‍ കൃത്യമായ വിവരങ്ങള്‍ പറഞ്ഞിട്ടില്ല. പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അതിനു ശേഷം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ റേഷന്‍ സംവിധാനം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എപിഎല്‍ ബിപിഎല്‍ വ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും കിലോ രണ്ടു രൂപ നിരക്കില്‍ 35 കിലോ അരി വീതം നല്‍കണം. കേന്ദ്രത്തിന്റെ വികലമായ ഭക്ഷ്യനയം തന്നെയാണ് കേരളവും പിന്തുടരുന്നത്. കേരളത്തില്‍ കര്‍ഷകര്‍ക്ക് അര്‍ഹമായ വില നല്കി ധാന്യങ്ങള്‍ സംഭരിക്കണം. ഭക്ഷ്യ സുരക്ഷാ ബില്ലിന്റെ മറവില്‍ ഭക്ഷ്യ സുരക്ഷ അട്ടിമറിക്കുന്നതിനെതിരെ കേരളത്തില്‍ ശക്തമായ പ്രക്ഷോഭമാരംഭിക്കും. സപ്തംബര്‍ 12ന് തിരുവനന്തപുരത്ത് എഫ്സിഐ ഗോഡൗണിലേക്ക് മാര്‍ച്ച് നടത്തും. ജില്ലാകേന്ദ്രങ്ങളിലും സമരം സംഘടിപ്പിക്കുമെന്ന് വൈക്കം വിശ്വന് അറിയിച്ചു.
കണ്ണൂരിലെ ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാരും എണ്ണക്കമ്പിനിയും ചേര്‍ന്ന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: