ന്യൂദല്‍ഹി: മുന്‍പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ സന്ദര്‍ശിക്കാന്‍ സമതാപാര്‍ട്ടി മുന്‍ അധ്യക്ഷ ജയാ ജറ്റ്ലിക്ക് സുപ്രീംകോടതിയുടെ അനുമതി. ജസ്റ്റിസ് പി.സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ജയാ ജറ്റ്ലിക്ക് അള്‍ഷിമേഴ്സ് ബാധിതനായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്. രണ്ടാഴ്ചയിലൊരിക്കല്‍ പതിനഞ്ച് മിനിട്ട് നേരം ജോര്‍ജ് ഫെര്‍ണാണ്ടസിനെ സന്ദര്‍ശിക്കാനാണ് കോടതി അനുമതി നല്‍കിയത്. ഫെര്‍ണാണ്ടസിനെ സന്ദര്‍ശിക്കുന്നതിന് ദല്‍ഹി ഹൈക്കോടതി അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് ജയാ ജറ്റ്ലി സുപ്രീംകോടതിയെ സമീപിച്ചത്. ഫെര്‍ണാണ്ടസുമായി അടുത്ത ബന്ധമുണ്ടായിരുന്ന ജയാ ജറ്റ്ലിക്ക് അനാരോഗ്യാവസ്ഥയില്‍ കഴിയുന്ന ഫെര്‍ണാണ്ടസിനെ കാണുന്നതിന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍, കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി ജോര്‍ജ്ജ് ഫെര്‍ണാണ്ടസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് താനെന്നും രോഗിയായ ഫോര്ണാണ്ടസിന് തന്നില്‍ നിന്ന് സഹായം ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടി ജയ കോടതിയെ സമീപിക്കുകയായിരുന്നു. അടുത്ത സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടത്താനുള്ള ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ മനുഷ്യാവകാശം നിഷേധിക്കപ്പെടരുതെന്നും ജയാ ജറ്റ്ലി സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. മുന്‍ കേന്ദ്രമന്ത്രി കൂടിയായ ജോര്‍ജ് ഫെര്‍ണാണ്ടസിനെ സന്ദര്‍ശിക്കാന്‍ ജയാ ജറ്റ്ലിക്ക് നിയമപരമായ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജയയുടെ ഹര്‍ജി തള്ളിയത്. ഇതേതുടര്‍ന്നാണ് അവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: