മധുര: അനധികൃത ഗ്രാനൈറ്റ് ക്വാറിയുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രമന്ത്രി എം.കെ.അഴഗിരിയുടെ മകന് ദുരൈ ദയാനിധി ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. രാജ്യം വിട്ടുപോകാതിരിക്കാന്‍ പോലീസ് സഹായം തേടിയിട്ടുണ്ട്.
ഇവര്‍ രാജ്യം വിട്ടു പോകാന്‍ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു. വിമാനത്താവളത്തില്‍ ഇവരെക്കാണുകയാണെങ്കില് ഉടന്‍ അറിയിക്കണമെന്നും ഇമിഗ്രേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവരില്‍ ചിലര്‍ രാജ്യം വിട്ടുപോയതായും സൂചനയുണ്ട്. ബാക്കിയുള്ളവര്‍ രാജ്യം വിടാന്‍ ശ്രമിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ അധികാരമില്ല. മറിച്ച് ഇതു സംബന്ധിച്ച് ഇമിഗ്രേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്കാന് മാത്രമേ കഴിയൂ എന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു. ദുരൈടയാനിധിയെ കൂടാതെ മഹാരാജന്, നാഗരാജന്, പി.സുരേഷ് കുമാര്‍, പി.സെന്തില്‍ കുമാര്‍, പി.കെ.സെല്‍വരാജ്, വീരസ്വാമി, പെരിയസ്വാമി എന്നിവരും ഗ്രാനൈറ്റ് കമ്പനികളിലെ മറ്റ് നാല് പേരും പ്രതികളാണ്. ഇവരെ പിടികൂടാനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഗ്രാനൈറ്റ് കമ്പനികളുടെ അക്കൗണ്ടും പോലീസ് മരവിപ്പിച്ചിട്ടുണ്ട്. ഈ കമ്പനികളുടെ ബാങ്ക് ഇടപാടുകള്‍ പോലീസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഓഡിറ്റര്‍മാര്‍ ഉടന്‍ പരിശോധിക്കും. ഗ്രാനൈറ്റ് കമ്പനികളുടെ ഓഡിറ്ററുമാരെയും തമിഴ്നാട് ഖാനി വകുപ്പിലെ ചില ഉദ്യോഗസ്ഥരേയും പോലീസ് ചോദ്യം ചെയ്യും.
അനുമതിയില്ലാതെ മണലും ഗ്രാനൈറ്റും ഖാനനം ചെയ്തതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 175 ഗ്രാനൈറ്റ് ക്വാറികളില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. അനധികൃത ഖാനനത്തിലൂടെ സംസ്ഥാനത്തിന് 16,338 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: