ഗുവാഹതി: രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആസാമിലെ ബജ്രാങ്ങ് ദള്‍ ജില്ലയില്‍ ഇന്നലെ പ്രഖ്യാപിച്ച ബന്ദ് പൂര്‍ണമായിരുന്നു. അതേസമയം, സംസ്ഥാനത്തെ പല ഭാഗങ്ങളിലും അക്രമം തുടരുകയാണ്. ഞായറാഴ്ച്ചയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ലോവര്‍ ആസാമിലെ സ്ഥിതിഗതികള്‍ ശാന്തമാക്കണമെന്നും ക്രമസമാധാനം നിയന്ത്രണവിധേയമാക്കണമെന്നുമാവശ്യപ്പെട്ട് ആറ് മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി കത്തെഴുതി. കഴിഞ്ഞദിവസമുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര് കൂടി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
പ്രദേശത്ത് 23 കമ്പനി അര്‍ദ്ധസൈനിക വിഭാഗത്തെയും പോലീസിനേയും വിന്യസിച്ചിട്ടുണ്ട്. അക്രമങ്ങള്‍ സൃഷ്ടിക്കുന്നവരെ വെടിവെക്കാന്‍ ഗൊഗോയി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2.39 ലക്ഷം പേര് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയാണ്. കൊക്രജാര്‍ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എ പ്രദീപ് ബ്രഹ്മയെ ആസാം കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് അനിശ്ചിതകാല ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘര്‍ഷ ബാധിത മേഖലകളില്‍ വിവിധ പാര്‍ട്ടി സമിതികള്‍ ഇന്നലെ സന്ദര്‍ശനം നടത്തി. ഒരു മാസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ 90 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞമാസം 20 നാണ് ആസാമില്‍ ബോഡോലാന്റും ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അനധികൃത കുടിയേറ്റമാണ് ആസാമിലെ പ്രശ്നങ്ങള്‍ക്കു കാരണമെന്നാണ് ഭൂരിഭാഗം പേരുടേയും അഭിപ്രായം. എന്നാല്‍ ഇത് മറച്ച് വെച്ച് ഗൊഗോയി സര്‍ക്കാര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം നടത്തുകയാണ് ചെയ്യുന്നത്.
ആസാം കലാപത്തിന്റെ പശ്ചാത്തലത്തില്‍ വ്യാജ ഭീഷണി സന്ദേശങ്ങള്‍ അയച്ചതിന്റെ പേരില്‍ ബംഗളൂരുവില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആസാമിലേക്ക് പോയവര്‍ മടങ്ങിവരണമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്ത് പൂര്‍ണ സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മടങ്ങി വരണമെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: