തൃശൂര്‍ : അക്രമവും അഴിമതിയും അസാന്മാര്ഗിക പ്രവണതകളും കൊണ്ട് കലുഷിതമായ കേരളീയാന്തരീക്ഷത്തില്‍ ഒരു പുതിയ നവോത്ഥാന പ്രക്രിയക്ക് തയ്യാറെടുക്കണമെന്ന് വിവേകാനന്ദ കേന്ദ്രം അദ്ധ്യക്ഷനും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ പി.പരമേശ്വരന് അഭിപ്രായപ്പെട്ടു. പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠത്തില്‍ സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷസമിതി സംഘടിപ്പിച്ച സംസ്ഥാന പഠനശിബിരത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളം ഒരു ഭ്രാന്താലയമെന്ന സ്വാമിജിയുടെ വിഖ്യാതമായ വിലയിരുത്തലിന് ഇന്നും പ്രസക്തിയുണ്ട്. ജാതിവിവേചനം ഇല്ലാതാക്കിയെങ്കിലും സാമൂഹ്യ അനാചാരങ്ങള്‍ പുതിയ രൂപത്തില്‍ നിഴലിക്കുന്നുണ്ട്. സ്വാമിജിയുടെ ജന്മശതാബ്ദികാലഘട്ടം ഭാരതം പരാജയഭാവത്തില് മുഖം കുനിച്ചിരുന്നുവെങ്കില് 150-ാം വാര്‍ഷിക കാലഘട്ടത്തില്‍ അഭിമാനിയായ ഭാരതത്തെയാണ് ലോകം കാണുന്നത്. വിവേകാനന്ദ ദര്‍ശനം കൂടുതലായി കേരളത്തില്‍ പ്രചരിക്കാതിരുന്നത് ഭൗദ്ധികാധിഷ്ഠിത സംഘടനകളുടെ പ്രവര്‍ത്തനം മൂലമാണ്. അതില്‍ നിന്നും തിരിച്ചുവരേണ്ടത് അനിവാര്യമാണ്. വിവേകാനന്ദ സ്വാമികളുടെ 150-ാം ജന്മശതാബ്ദി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ബോധപൂര്‍വം മറക്കുന്നത് സാമിജിയുടെ ദര്‍ശനങ്ങള്‍ യുവാക്കള്‍ ഉള്‍ക്കൊണ്ടാല്‍ ദേശീയ ധാരയിലേക്ക് അവര്‍ കടന്നുവരും എന്നുള്ളതുകൊണ്ടാണ്. എന്ത് പ്രശ്നങ്ങളുണ്ടായാലും അതിനെ നേരിടാന്‍ യുവാക്കള്‍ക്ക് മാനസിക ശേഷി ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്നുവര്‍ഷത്തെ വിപുലമായ പ്രവര്‍ത്തനങ്ങളാണ് 150-ാം ജയന്തിയോടനുബന്ധിച്ച് ദേശീയതലത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 2013-14 വര്‍ഷത്തില്‍ ഒട്ടേറെ കര്‍മപരിപാടികള്‍ ആവിഷ്കരിക്കും. ‘ഭാരതമെ ഉണരൂ ലോകത്തെ പ്രബുദ്ധമാക്കൂ’ എന്ന സന്ദേശം പ്രചരിപ്പിച്ച് അഞ്ച് മേഖലകളിലായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ സംസ്ഥാനതല ശിബിരം നടക്കുന്നത്. ഇതില്‍ സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. പഠനശിബിരം പുറനാട്ടുകര ശ്രീരാമകൃഷ്ണമഠത്തിന്റെ അദ്ധ്യക്ഷന്‍ സ്വാമി വ്യോമാതീതാനന്ദ ഉദ്ഘാടനം ചെയ്തു. പി.എന്‍.ഈശ്വരന് സ്വാഗതം പറഞ്ഞു.
തുടര്‍ന്ന് വിവേകാനന്ദ കേന്ദ്രം ഉപാദ്ധ്യക്ഷ നിവേദിത, എസ്.സേതുമാധവന്, എ.കെ.ശ്രീധരന്, സ്ഥാണുമാലയന്‍, ഡോ.ലക്ഷ്മീകുമാരി, കെ.നന്ദകുമാര്‍, കാ.ഭാ.സുരേന്ദ്രന്, വി.കെ.രാജമോഹന്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് ജെ.നന്ദകുമാര്‍, എന്‍.സി.ടി.രാജഗോപാല്‍, രാമനുണ്ണി, ആര്.സഞ്ജയന്, പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍, അഡ്വ. സി.കെ.സജിനാരായണന്‍ എന്നിവര്‍ ക്ലാസെടുക്കും. ശാരദാമഠം അദ്ധ്യക്ഷ പ്രവ്രാജിക അജയപ്രാണാമാതാജി സമാപനസന്ദേശം നല്‍കും. ഇന്നലെ വനവാസി ക്ഷേമം, ഗ്രാമവികസനം, വിവേകാനന്ദ ദര്‍ശനം, വിവേകാനന്ദ സാഹിത്യം എന്നിവയെക്കുറിച്ചും ക്ലാസുകളെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: