തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം അനധികൃത ഗോഡൗണ്‍. ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ കുതിരമാളികയ്ക്കു സമീപമുള്ള അനധികൃത ലോഡ്ജിലാണ് നിയമാനുസൃതമല്ലാതെ വസ്ത്രമുള്‍പ്പെടെയുള്ള സൗധനങ്ങള്‍ സൂക്ഷിക്കാനായി ഗോഡൗണ്‍ സജ്ജീകരിച്ചിരിക്കുന്നത്. ഓണം പ്രമാണിച്ച് അന്യസംസ്ഥാനക്കാരനായ നൂര്‍ മുഹമ്മദാണ് വില്പനയ്ക്കായി സാധനങ്ങള്‍ ഇവിടെ ശേഖരിച്ചിരിക്കുന്നത്.
നൂര്‍ മുഹമ്മദിന്റെ പശ്ചാത്തലം എന്താണെന്നോ എവിടുത്തുകാരനാണെന്നോ ഒന്നും ആര്‍ക്കും അറിയില്ല. ഏതാനും വര്‍ഷങ്ങളായി നൂര്‍ മുഹമ്മദ് ഈ അനധികൃത ലോഡ്ജ് കേന്ദ്രീകരിച്ച് ഇത്തരത്തില്‍ സാധനങ്ങള്‍ ഓണക്കാലത്ത് സൂക്ഷിക്കാറുണ്ടെന്ന് പറയപ്പെടുന്നു. യാതൊരു സുരക്ഷാ പരിശോധനയും കൂടാതെ മാസങ്ങള്‍ക്കു മുമ്പു തന്നെ ഇയാള്‍ ഇവിടെ സാധനങ്ങള്‍ ശേഖരിച്ചു തുടങ്ങിയിരുന്നു. കോര്‍പ്പറേഷനോ മറ്റധികാരികളോ അറിയാതെയാണ് ഈ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്. അതീവ സുരക്ഷാ മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും പരിസരവും സദാ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. എന്നാല്‍ ക്ഷേത്രത്തിനു മുന്നില്‍ കഷ്ടിച്ച് 50 മീറ്റര്‍ മാത്രം അകലത്തില്‍ ഇത്തരമൊരു അനധികൃത ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത് പോലീസ് അറിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരാകട്ടെ സംഭവം അറിഞ്ഞിട്ടും അറിഞ്ഞ മട്ട് കാണിക്കുന്നുമില്ല.
ക്ഷേത്രത്തിനു മുന്നിലെ റോഡില്‍ വാഹനങ്ങള്‍ പോലും കയറ്റാന്‍ പോലീസ് അനുവദിക്കാറില്ല. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള ആരുടെയും വാഹനങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന പോലീസ് രാത്രികാലങ്ങളില്‍ വലിയ ലോറികള്‍ക്ക് ഇവിടെ കടന്നു വരാനുള്ള സൗകര്യം നല്കുന്നു. ഇങ്ങനെ രാത്രിയിലാണ് നൂര്‍ മുഹമ്മദ് വ്യാപാരാവശ്യത്തിനുള്ള സാധനങ്ങള്‍ ഇവിടെ ഇറക്കി സൂക്ഷിക്കുന്നത്. ഈ സംഭവം അറിഞ്ഞില്ലെന്നു പോലീസ് നടിക്കുന്നത് പല സംശയങ്ങള്‍ക്കും കാരണമാകുന്നു. അപകടകരമായ രീതിയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഗോഡൗണ്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് ബിജെപി നഗരസഭാ ലീഡര്‍ പി.അശോക്കുമാര് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച പരാതി അദ്ദേഹം ആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയിട്ടുണ്ട്.
മുമ്പ് സ്വര്‍ണക്കടയുടെ പേരില്‍ കിഴക്കേനടയില്‍ കെട്ടിടമുള്‍പ്പെടെ വസ്തു വാങ്ങിക്കൂട്ടയത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. അന്ന് ശ്രീപാദം കൊട്ടാരമുള്‍പ്പെടെ വാങ്ങാന്‍ നീക്കം നടന്നെങ്കിലും ഭക്തജനങ്ങളുടെയും ഹിന്ദുസംഘടനകളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് നടന്നില്ല. തെക്കേ കോട്ടയ്ക്കു സമീപം കാശ്മീര്‍ സ്വദേശി വസ്തു വാങ്ങി വലിയ കെട്ടിടം പണിത സ്വര്‍ണക്കടയുടെ ബോര്‍ഡു വച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെക്ക് തൊഴിലാളികളടക്കം ആരെങ്കിലും വരികയോ പോവുകയോ ചെയ്യുന്നില്ല. ഈ കെട്ടിടം എടുത്തിരിക്കുന്നത് ജമ്മുകാശ്മീര്‍ മുന്‍മുഖ്യമന്ത്രി ഗുലാം നബി ആസാദിന് ബന്ധമുള്ള ആളാണെന്നും പറയപ്പെടുന്നു. കെട്ടിടം തുറന്നു പ്രവര്‍ത്തിക്കാത്തത് ഏറെ ദുരൂഹത ഉണര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതേ കുറിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കോ പോലീസിനോ യാതൊരു ഉത്കണ്ഠയുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: