കൊല്ലം: പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയെല്ലാം തിരിച്ചെടുത്ത് ഭൂരിഹതരായ പാവങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ആവശ്യപ്പെട്ടു. വനഭൂമിയുടെ അഞ്ച് ശതമാനം ടൂറിസത്തിനു നല്‍കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം ഭൂമാഫിയകളെ സഹായിക്കാനുള്ളതാണ്. ഈ പ്രഖ്യാപനം മൂലം 37,000 ഹെക്ടര്‍ ഭൂമി കൈവശമുള്ള ടാറ്റയ്ക്ക് ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമി കൈവശം വയ്ക്കാനാകും. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയുടെ നേരവകാശികള്‍ ഭൂരഹിതരായ പാവങ്ങളാണ്. അവര്‍ക്ക് കേരളത്തിന്റെ മണ്ണ് കൊടുത്തേ മതിയാകൂ എന്നും വി.എസ്.അച്യുതാനന്ദന് പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ സിപിഎം സംഘടിപ്പിച്ച കളക്ട്രേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
നെല്ലിയാമ്പതിയിലെ പാട്ടക്കാലാവധി തീര്‍ന്ന ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിട്ടുള്ളത്. ഇത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തയ്യാറാകണമെന്നാണ് വനംമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. കോണ്‍ഗ്രസിലെയും യുഡിഎഫിലെയും പ്രമാണിമാര്‍ ഇതിനെതിരെ പറഞ്ഞാലും ഉമ്മന്‍ചാണ്ടി അത് കേട്ടുകൊണ്ടിരുന്നാല്‍ പോരാ. അര്ഥശങ്കയ്ക്കിടയില്ലാത്തവണ്ണമാണ് വനംമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളത്. ഇങ്ങനെയിരിക്കെ എസ്റ്റേറ്റ് ഉടമകളെ കര്‍ഷകരെന്ന് മുദ്രകുത്തുന്ന വിരുതന്മാരും മന്ത്രിമാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സിബിഐ അന്വേഷണം വേണമെന്നും വി.എസ് ആവശ്യപ്പെട്ടു.
മന്‍മോഹന്‍സിംഗിന്റെ കേരള പതിപ്പാണ് ഉമ്മന്‍ചാണ്ടിയെന്ന് വി.എസ് ആരോപിച്ചു. ടുജി സ്പെക്ട്രം, അദര്‍ശ്, കല്‍ക്കരിപാടം, ദല്‍ഹി വിമാനത്താവളത്തിന്റെ സ്ഥലം തട്ടിയെടുക്കല്‍ തുടങ്ങിയവയിലൂടെ കേന്ദ്രസര്‍ക്കാരിനെ അഴിമതിയുടെ കോട്ടയാക്കുകയാണ് മന്‍മോഹന്‍സിംഗ് ചെയ്തതെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ 16 മാസത്തെ ഭരണകാലയളവില്‍ സ്ഥലം മാറ്റത്തിനും സ്ഥിരം നിയമനത്തിനും വരെ കോഴ വാങ്ങുന്ന നിരവധി അഴിമതിക്കഥകള്‍ പുറത്തുവന്നു കഴിഞ്ഞു. പാമോയില്‍ കേസില്‍ പ്രതിയാക്കുമെന്ന് വന്നപ്പോള്‍ ജഡ്ജിമാരെ മാറ്റിയും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും അഴിമതി ആരോപണങ്ങളെ അട്ടിമറിക്കുകയാണ്.
ഉമ്മന്‍ചാണ്ടി ചെയ്തത്. ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല. എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമം നടപ്പിലാക്കിയെങ്കില്‍ അതെല്ലാം അട്ടിമറിച്ച് നികത്തിയെടുത്ത ഭൂമി കരഭൂമിയാക്കാനുള്ള ശ്രമങ്ങള്‍ക്ക് നിയമസംരക്ഷണം നല്‍കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്നും വി.എസ് കുറ്റപ്പെടുത്തി.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.കെ.ഭാസ്കരന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ.രാജഗോപാല്‍ സ്വാഗതം പറഞ്ഞു. പി.കെ.ഗുരുദാസന്, കെ.എന്‍.ബാലഗോപാല്‍ എംപി, കെ.വരദരാജന്, പി.രാജേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: