ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഹാസ്യാനുകരണം നടത്തിയിരുന്ന ആറ് ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉടന്‍ അടച്ചുപൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതില്‍ ഒരു അക്കൗണ്ടില്‍ ആസാം കലാപത്തെക്കുറിച്ച് നുണപ്രചാരണവും മതവിദ്വേഷപരമായ ചിത്രങ്ങളും അപ്ലോഡ് ചെയ്തതായ് റിപ്പോര്‍ട്ടുകളുണ്ട്. ഓഫീസിനെക്കുറിച്ച് ഹാസ്യാനുകരണം നടത്തുന്ന അക്കൗണ്ടുകള്‍ അടച്ച് പൂട്ടുണമെന്ന നിര്‍ദ്ദേശം നേരത്തെ നല്‍കിയതാണെങ്കിലും ട്വിറ്റര്‍ ഇതുവരെ ഇത് കൈക്കൊണ്ടിരുന്നില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാത്തിതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ആറ് അക്കൗണ്ടുകളും നിര്‍ജ്ജീവമാക്കിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ വ്യാജ മേല്‍വിലാസം സൃഷ്ടിച്ചാണ് ഹാസ്യാനുകരണം നടത്തിയിരുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് @ പി എം ഒ എന്നാണ്. സമാനമായ @ പി എം ഒ ഇന്ത്യ, ഇന്ത്യന്‍ പിഎം, @പി എം ഒ ഇന്ത്യ എന്നീ വ്യാജ അക്കൗണ്ടുകളാണ് നിര്‍ജ്ജീവമാക്കിയത്. ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ട്വിറ്ററിന് നോട്ടീസ് അയച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് പോലുള്ള ഉന്നത സര്‍ക്കാര്‍ ഓഫീസുകളെ ദുരുപയോഗം ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പായാണ് ആറ് ട്വിറ്റര്‍ അക്കൗണ്ടുകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു.
സോഷ്യല്‍ മീഡിയയും സര്‍ക്കാരും തമ്മിലുള്ള പോരാട്ടം ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ സമീപകാലത്താണ് സര്‍ക്കാരിനെതിരെ ഇത്രയധികം പ്രതിഷേധം ഇവര്‍ ശക്തമാക്കിയിരിക്കുന്നത്. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം അതിര് കടന്നപ്പോഴാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നത്.ഗൂഗിളും ഫേസ്ബുക്കും ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അഴിമതി വിരുദ്ധപോരാട്ടങ്ങള്പ്പോലും സര്‍ക്കാരിനുനേരെ നടത്തിയിട്ടുണ്ട്. ഇതിനെതിരെയൊന്നും സര്‍ക്കാര്‍ പ്രതിഷേധമോ പ്രതികാരനടപടികളോ എടുത്തിട്ടില്ല. സര്‍ക്കാരിനെതിരെയുള്ള വിമര്ശനനടപടികളായിട്ടാണ് ഇതിനെകണ്ടിട്ടുള്ളു. എന്നാല്‍ ആസാം കലാപത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ മോശമാക്കാനുള്ള ശ്രമമാണ് സോഷ്യല്‍ മീഡിയകള്‍ ചെയ്യുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയച്ചു. സര്‍ക്കാരിനെ പരിഹസിക്കുന്ന രീതിയിലുള്ളതും, പ്രധാമനമന്ത്രിയുടെ ഓഫീസിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുമുള്ള ഒരു നടപടിക്കും ആരെയും അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനകളും ചിത്രങ്ങളും അപലോഡ് ചെയ്തുള്ള സമീപനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകള്ക്കുള്ളത്. അക്കൗണ്ടുകള്‍ നിര്ജ്ജീവമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാനോ ഈ വിഷയത്തില്‍ ചൊവ്വാഴ്ച്ചവരെ ട്വിറ്റര്‍ യാതൊരു പ്രതികരണവും തന്നില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്നാണ് ആറ് അക്കൗണ്ടുകള്‍ സര്‍ക്കാര്‍ ഇന്നലെ നിര്‍ജ്ജീവമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: