മനേസര്‍: തൊഴിലാളി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന മാരുതിയുടെ മനേസര്‍ പ്ലാന്റ് വീണ്ടും തുറന്നു. ഹരിയാന പോലീസിന്റെ കനത്ത സുരക്ഷയിലാണ് പ്ലാന്റ് തുറന്നത്. അഞ്ഞൂറു പോലീസുകാരെയാണ് പ്ലാന്റിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. 200 പോലീസുകാര്‍ പ്ലാന്റിനകത്തും 300 പേര് പുറത്തും സുരക്ഷയൊരുക്കും. ഇതിനുപുറമേ വിമുക്തഭടന്മാരെ ഉള്‍പ്പെടെ ഉള്‍പ്പെടുത്തി കമ്പനി സ്വന്തം നിലയിലും സുരക്ഷാസംഘം രൂപീകരിച്ചിട്ടുണ്ട്.
കനത്ത മഴയ്ക്കിടെ ക്യൂ നിന്നാണു തൊഴിലാളികള്‍ പ്ലാന്റിലേക്കു പ്രവേശിച്ചത്. 300 സ്ഥിരം തൊഴിലാളികളെയാണു പ്ലാന്റിനുള്ളിലേക്കു പ്രവേശിപ്പിച്ചത്. പ്ലാന്റിലെ തൊഴിലാളി സംഘര്‍ഷത്തില്‍ ഒരു എച്ച്ആര്‍ മാനേജര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 300 സ്ഥിരം തൊഴിലാളികളെ വെച്ചായിരിക്കും പ്രവര്‍ത്തനം വീണ്ടും ആരംഭിക്കുകയെന്ന് കമ്പനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അടുത്ത മാസം മുതല്‍ കൂടുതല്‍ തൊഴിലാളികളെ ജോലിക്കെടുക്കും.
രാവിലെ 8 മണി മുതല്‍ 4.30 വരെയുള്ള ഷിഫ്റ്റിലാകും ഇന്നുമുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുക. 150 കാറുകള്‍ മാത്രമായിരിക്കും ഇപ്പോള്‍ പ്രതിദിനം പുറത്തിറക്കുക. 1500-1700 കാറുകള്‍ വരെ പുറത്തിറക്കാന്‍ ക്ഷമതയുള്ള പ്ലാന്റാണിത്. ജൂലൈ 18 നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 21 നാണ് പ്ലാന്റ് അടച്ചിടുന്നതായി മാരുതി അറിയിച്ചത്. അടച്ചിട്ട കാലയളവില്‍ ഉല്പാദനനഷ്ടമുള്പ്പെടെ 1400 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: