ന്യൂദല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കുന്നതോടെ വില വര്‍ധിപ്പിക്കാനാണു പെട്രോളിയം മന്ത്രാലയത്തിന്റെ നീക്കം. ഡീസലിന് 4.5 രൂപയും പെട്രോളിന് മൂന്ന് രൂപയും കൂടും.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതും ഡീസലിന്റെ അമിത ഉപയോഗവുമാണു വില വര്‍ധിപ്പിക്കാനുള്ള നീക്കത്തിനു പിന്നില്‍. മഴക്കുറവു മൂലമുണ്ടായ വൈദ്യുതി പ്രതിസന്ധി ഡീസല്‍ ഉപയോഗം കുത്തനെ ഉയര്‍ത്തി. ഇതേത്തുടര്‍ന്നു പെട്രോളിയം കമ്പനികള്‍ വില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാരിനു മേല്‍ സമ്മര്‍ദം ശക്തമാക്കിയിരുന്നു.
വര്‍ഷപാദത്തില്‍ നാല്പതിനായിരം കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്നാണു കമ്പനികളുടെ വാദം. അതിനാല്‍ ഡീസലിന്റെ വിലയില്‍ ലിറ്ററിനു നാലു മുതല്‍ അഞ്ചു രൂപ വരെ വര്‍ധിപ്പിക്കണമെന്നും പെട്രോള്‍ വില മൂന്നു രൂപ വരെ വര്‍ധിപ്പിക്കണമെന്നുമാണ് കമ്പനികള്‍ ആവശ്യപ്പെടുന്നത്.
പാചക വാതകത്തിന്റെ വില 50 രൂപ മുതല്‍ 100 രൂപ വരെ വര്‍ധിപ്പിക്കാനും കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വില വര്‍ധിപ്പിക്കുന്നതില്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിക്ക് അനുകൂല സമീപനമാണുള്ളതെന്നാണു സൂചന. അടുത്ത മാസം ആദ്യം വിലവര്‍ധന നിലവില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: