ഗുവാഹതി: ആസാമില്‍ അടുത്തിടെയുണ്ടായ വര്‍ഗീയ കലാപത്തില്‍ വിദേശ ഇടപെടലുകളുണ്ടോയെന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി തരുണ്‍ ഗോഗോയി അറിയിച്ചു. ചില വിദേശ ശക്തികളുടെ ഇടപെടല്‍ സംഘര്‍ഷത്തിന് കാരണമായിട്ടുണ്ടെന്ന് തുടക്കത്തില്‍ താന്‍ പറഞ്ഞിരുന്നു. ബോഡോ വിഭാഗവും ന്യൂനപക്ഷവും തമ്മിലുള്ള സംഘര്‍ഷം മാത്രമല്ല ഇത്, ഗോഗോയി പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് നേരെ അക്രമമുണ്ടാകുമെന്ന വ്യാജ സന്ദേശത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തുണ്ടായ സംഘര്‍ഷങ്ങളില്‍ വിദേശശക്തികള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഘര്‍ഷത്തിന് പിന്നിലുള്ള വിദേശ ശക്തികളുടെ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കുമെന്നും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും ഗോഗോയി പറഞ്ഞു.
ദുബ്രി ജില്ലയില്‍ കഴിഞ്ഞ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ചില വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഗോഗോയി പറഞ്ഞു. ജില്ലകളിലെ കര്‍ഫ്യൂവില്‍ ഇളവ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത് സൈന്യത്തെ അധികമായി വിന്യസിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങളില്‍ സൈന്യം ഫ്ലാഗ് മാര്‍ച്ചും നടത്തുന്നുണ്ട്.
സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ കുറച്ച് മണിക്കൂറുകളിലായി അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആസാം ഐജിപി എന്‍.ആര്.ബിഷ്ണോയി പറഞ്ഞു.
അതേസമയം, അക്രമ ഭീഷണി ഭയന്ന് ബംഗളൂരുവില്‍നിന്നും പൂനെയില്‍നിന്നും പലായനം ചെയ്ത ആസാമികള്‍ രണ്ട് ട്രെയിനുകളിലായി ഇന്നലെ നാട്ടിലെത്തി. എന്നാല്‍ കര്‍ണാടക സര്‍ക്കാരും കേന്ദ്രസര്‍ക്കാരും മതിയായ സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും നിങ്ങള്‍ മടങ്ങിപ്പോകണമെന്നും ഗോഗോയി പറഞ്ഞു.
കഴിഞ്ഞ മാസം 19 മുതലാണ് ആസാമില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തെത്തുടര്‍ന്ന് ഇതുവരെ 78 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. അനധികൃത കുടിയേറ്റമാണ് സംഘര്‍ഷത്തിന് കാരണമെന്ന് ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ആസാം സംഘര്‍ഷത്തെക്കുറിച്ച് സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. കലാപത്തിന് ഉത്തരവാദികളായവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഒന്നരലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കഴിഞ്ഞ ദിവസം സിബിഐ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: