മുംബൈ: എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ച സംഘടനാ തെരഞ്ഞെടുപ്പും യൂത്ത് കോണ്‍ഗ്രസ് അംഗത്വവും പൂര്‍ണ പരാജയം. യൂത്ത് കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും ഒരു പ്രവര്‍ത്തകരും തയ്യാറാകുന്നില്ലെന്നും മുംബൈയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. അടുത്തമാസം തെരഞ്ഞെടുപ്പ് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്ക് ഇതുവരെ ഒരു മത്സരാര്‍ത്ഥിപോലും ഇല്ല. തെരഞ്ഞെടുപ്പിന്റെ തീയതിയും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസിന്റെ ലോക്സഭാ റിട്ടേണിംഗ് ഓഫീസര്‍ ബി.എം.സന്ദീപ് പറഞ്ഞു.
മുംബൈയിലേതിന് സമാനമായ സ്ഥിതിവിശേഷം തന്നെയാണ് മറ്റു സംസ്ഥാനങ്ങളിലുള്ളതെന്നും മധ്യപ്രദേശില്‍ നടന്ന യൂത്ത് കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ തന്നെ പരാജയത്തിന്റെ ആദ്യഘട്ടം വ്യക്തമായതാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധി യൂത്ത് കോണ്‍ഗ്രസിനുവേണ്ടി ഒന്നുംതന്നെ ചെയ്യുന്നില്ലെന്ന പരാതി നേരത്തെ മുതല്ക്കേ പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നും ഉയര്‍ന്നുവന്നിരുന്നു. മധ്യപ്രദേശില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ ഒന്നടങ്കം ഈ ആവശ്യം തന്നെയാണ് ഉന്നയിച്ചത്. രാഹുല്‍ ഉണരൂ. തങ്ങള്‍ക്കുവേണ്ടി പോരാടൂ എന്നാണ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതില്‍നിന്നുതന്നെ രാഹുല്‍ മുന്നോട്ടുവെച്ച പ്രത്യയശാസ്ത്രങ്ങള്‍ പരാജയപ്പെട്ടുവെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും സന്ദീപ് പറഞ്ഞു.
തമിഴ്നാട്ടില്‍ കഴിഞ്ഞകൊല്ലം 15 ലക്ഷം പേരാണ് യൂത്ത് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. എന്നാല്‍ ഇക്കൊല്ലം 1.5 ലക്ഷം പേര് മാത്രമാണ് അംഗത്വമെടുത്തതെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: