ന്യൂദല്‍ഹി: രാജ്യ തലസ്ഥാനമായ ദല്‍ഹിയിലെ ഉദ്യോഗസ്ഥരായ സ്ത്രീകള്‍ തോക്ക് ഉപയോഗിക്കുവാനുള്ള ലൈസന്‍സ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ദല്‍ഹിയിലെ ഉന്നത പോലീസ് വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിറ്റിയിലെ നിയമങ്ങളുടെ അഭാവമാണ് ഇത്തരത്തിലൊരു പ്രവണതക്ക് പിന്നിലുള്ളതെന്ന് ചില ഉദ്യോഗസ്ഥരെങ്കിലും പറയുന്നുണ്ടെങ്കിലും സ്വയം രക്ഷക്കായാണ് ഭൂരിഭാഗം സ്ത്രീകളും ലൈസന്‍സ് നേടാന്‍ ശ്രമിക്കുന്നതെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ അവകാശവാദം.
തോക്ക് കൈവശംവെക്കുവാനുള്ള ലൈസന്‍സിനുവേണ്ടി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടക്ക് 900 അപേക്ഷകളാണ് ദല്‍ഹി പോലീസിന് ലഭിച്ചത്.2010 ല്‍ 320 അപേക്ഷകളും 2011 ല്‍ 500 അപേക്ഷകളുമാണ് ലഭിച്ചത്. മുന്‍ കാലങ്ങളില്‍ സ്ത്രീകളുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു സമീപനം ഇല്ലായിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെയുള്ള അക്രമസംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതാണ് ഇത്തരമൊരു സമീപനത്തിലേക്ക് നീങ്ങാന്‍ ഇവരെ പ്രേരിപ്പിക്കുന്നതെന്നും സ്വയം പ്രതിരോധിക്കാനാണിതെന്നും ലൈസന്‍സ് വകുപ്പില ഉദ്യോഗസ്ഥന് പറഞ്ഞു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അപേക്ഷകളില്‍ 20-22 ശതമാനവും അപേക്ഷകള്‍ നല്‍കിയിരിക്കുന്നത് സ്ത്രീകളാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2010 ല്‍ 27 ലൈസന്‍സുകള്‍ സ്ത്രീകള്‍ക്ക് നല്കി. 2011 ല്‍ 33 പേര്‍ക്ക് ലൈസന്‍സ് ലഭിച്ചു. ഇതില്‍ 12 പേരും സ്വയം പ്രതിരോധമാണ് ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഈ വര്‍ഷം ജൂലൈ വരെ അഞ്ച് പേര്‍ക്ക് ലൈസന്‍സ് നല്കി.വ്യക്തിപരമായ ഭീഷണിയും സ്വയരക്ഷയുമാണ് ഇവര്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍. 2010-2011 കാലയളവില്‍ ഏതാണ്ട് 600 ഓളം അപേക്ഷകളാണ് തള്ളിക്കളഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യസഭാ എംപി രേണുക ചൗധരിക്ക് തോക്ക് ഉപയോഗിക്കുവാനുള്ള ലൈസന്‍സുണ്ട്. സ്ത്രീകള്‍ക്ക് പുരുഷനെക്കാളും അത്യാവശ്യം തോക്കാണ് വേണ്ടതെന്ന് അടുത്തിടെ രേണുക ചൗധരി പറഞ്ഞിരുന്നു.
തോക്ക് കൈവശം വെക്കുന്നതിനെ ഇന്ത്യയെ പോലൊരു രാജ്യം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പാശ്ചാത്യ രാഷ്ട്രങ്ങള്‍ മാത്രമാണ് ഇതിനെ പിന്തുണക്കുന്നതെന്നും വളരെ ശ്രദ്ധയോടെയാണ് ഓരോരുത്തര്‍ക്കും ലൈസന്‍സുകള്‍ നല്‍കിവരുന്നതെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.രാത്രി കാലങ്ങളില്‍ സ്ത്രീകള്‍ പുറത്ത് യാത്രചെയ്യുന്നുണ്ടോയെന്നും അക്രമ ബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നുണ്ടോയെന്നും അന്വേഷിച്ചിട്ടാണ് ഇവര്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: