ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഹര്‍ത്താലിനോടനുബന്ധിച്ച് സിപിഎം വ്യാപക അക്രമം അഴിച്ചുവിട്ടു. ചെട്ടികുളങ്ങരയില്‍ ആര്‍എസ്എസ് കാട്ടുവള്ളി മണ്ഡല് കാര്യവാഹിന് വെട്ടേറ്റു. ഈരേഴ വടക്ക് തറയില്‍ മഹേഷ്.എം.കുമാറി (26)നാണ് വെട്ടേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് കടവൂരില്‍ ഗുരുദക്ഷിണ സമ്പര്‍ക്കം കഴിഞ്ഞ് മടങ്ങവെയാണ് മഹേഷിനെ അക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി വെട്ടേറ്റ മഹേഷിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം നേതാവും വാര്‍ഡു മെമ്പറുമായ അഡ്വ.സജി, ഇയാളുടെ സഹോദരന് കടവൂര്‍ പ്രകാശ്, പുഷ്പരാജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. അക്രമത്തില്‍ പ്രതിഷേധിച്ച് മാവേലിക്കരയില്‍ ഇന്ന് സംഘപരിവാര്‍ ഹര്‍ത്താല്‍ ആചരിക്കും.
ആലപ്പുഴ ഡിസിസി ഓഫീസ് ആറംഗ സംഘം അടിച്ച് തകര്‍ത്തു. ഡിസിസി പ്രസിഡന്റിന്റെ വാഹനം ഉള്‍പ്പെടെ മൂന്ന് സ്കൂട്ടറുകള് തകര്‍ത്തു. ജില്ലയിലെ മിക്ക കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസുകള്‍ക്ക് നേരെയും അക്രമം നടന്നു. ഇന്നലെ പുലര്‍ച്ചെ 5.30ന് വഴിച്ചേരി വൈഎംസിഎ പാലത്തിന് സമീപം കെഎസ്ആര്‍ടിസിയുടെ തിരുവല്ല-ബംഗളൂരു സൂപ്പര്‍ ഡീലക്സ് ബസിന്റെ ചില്ല് ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തു. കായംകുളം നഗരത്തില്‍ സിപിഎം നടത്തിയ പ്രകടനത്തില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: