കൊച്ചി: ശൃംഗേരി ശാരദാപീഠത്തിന്റെ കീഴിലുള്ള കാലടി ആദിശങ്കരജന്മഭൂമി ക്ഷേത്രത്തില്‍നിന്ന് മോഷ്ടിക്കപ്പെട്ട ചന്ദ്രമൗലീശ്വര മരതകലിംഗം അമേരിക്കയിലെ ആര്‍ട്ട് മ്യൂസിയത്തിലുള്ളതായി സംശയം. രാജ്യാന്തര വിഗ്രഹ ദല്ലാള്‍ യുപി സ്വദേശിയായ സുഭാഷ് കപൂറിനെ മാസങ്ങള്‍ക്ക് മുമ്പ് ജര്‍മ്മനിയില്‍നിന്നും ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിപ്പോള്‍ തമിഴ്നാട്ടില്‍ ജയിലിലാണ്. തമിഴ്നാട്ടിലെ നിരവധി വിഗ്രഹമോഷണങ്ങളെക്കുറിച്ച് ഇയാളില്‍നിന്നും തെളിവുകള്‍ ലഭിച്ചിരുന്നു. അമേരിക്കയിലെ ആര്‍ട്ട് ഗ്യാലറിയില്‍ നിരവധി വിഗ്രഹങ്ങള്‍ കണ്ട ഒരാള്‍ മൊബെയിലില്‍ ചിത്രങ്ങളെടുത്ത് തമിഴ്നാട് ഡിജിപിക്ക് ഇ-മെയിലില്‍ അയച്ചുകൊടുക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് അന്വേഷണം ഈ ദിശയിലേക്ക് നീങ്ങിയത്. തമിഴ്നാട്ടില്‍നിന്നും പതിനെട്ടോളം വിഗ്രഹങ്ങള്‍ മോഷണം പോയിരുന്നു. തമിഴ്നാട്ടിലെ പ്രത്യേക അന്വേഷണസംഘം അമേരിക്കയിലെത്തി ഇവ തിരിച്ചറിഞ്ഞതായി അറിയുന്നു.
ഇതിനിടയില്‍ കാലടിയിലെ മരതകലിംഗം അമേരിക്കയിലേക്ക് സുഭാഷ് കപൂര്‍ മുഖേന കടത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ വിഗ്രഹമോഷണം അന്വേഷിക്കുന്ന പ്രത്യേകസംഘം തമിഴ്നാട്ടില്‍ പോയിരുന്നു. കുറുപ്പംപടി സിഐയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ഇയാളെ വിശദമായി ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല. പ്രത്യേകിച്ചൊന്നും ലഭിക്കാതെ സംഘം തിരിച്ചെത്തി. എന്നാല്‍ വേണ്ടത്ര തയ്യാറെടുപ്പോടെ അന്വേഷണസംഘം വീണ്ടും തമിഴ്നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ഇയാളെ ചോദ്യം ചെയ്യാനാവുമെന്നാണ് പ്രതീക്ഷ.
നിരവധി വിഗ്രഹമോഷണക്കേസുകളിലെ പ്രതിയും രാജ്യാന്തര വിഗ്രഹമോഷണ ശൃംഖലയിലെ കണ്ണിയുമായ തിരുവനന്തപുരം സ്വദേശി സഞ്ജീവി അശോകനെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും ഇതു സംബന്ധിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ മറ്റ് ചില മോഷണക്കേസുകളുടെ തെളിവ് ലഭിക്കുകയും ചെയ്തിരുന്നു.
2009 മാര്‍ച്ച് 28ന് പുലര്‍ച്ചെയാണ് കോടികള്‍ വിലമതിക്കുന്ന അമൂല്യ മരതകവിഗ്രഹം മോഷണം പോകുന്നത്. ഇതോടൊപ്പമുണ്ടായിരുന്ന പ്രഭാവലയവും 12 കിലോ തൂക്കംവരുന്ന മൂന്ന് ലക്ഷം രൂപയുടെ വെള്ളി പൂജാ പാത്രങ്ങളും ഭണ്ഡാരത്തില്‍നിന്നും നാല്‍പ്പതിനായിരത്തോളം രൂപയും മോഷണം പോയിരുന്നു.
വിഗ്രഹത്തിന്റെ അമൂല്യതയും പരിപാവനത്വവും പൈതൃകവും മനസ്സിലാക്കിയ കൊച്ചിയിലെ ഒരു വ്യവസായി വഴി സഞ്ജീവി അശോകന് മോഷണപദ്ധതി തയ്യാറാക്കുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ മോഷണത്തിന് രണ്ടുദിവസം മുമ്പ് ഇയാളെ കൊച്ചിയിലെ ഒരു ഫ്ലാറ്റില്‍നിന്നും തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സഞ്ജീവി അശോകന്റെ സംഘം വഴി സുഭാഷ് കപൂറിന് മരതകലിംഗം കൈമാറിയിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. സുഭാഷ് കപൂറിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ഈ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: