തിരുവനന്തപുരം: മല പോലെ വന്നു എലി പോലെ പോയി എന്നൊക്കെ പറയാറില്ലെ ! അതു പോലെയായി വി.എസ്സിനെതിരായ നടപടി. പ്രതിപക്ഷ നേതൃസ്ഥാനം, കേന്ദ്രകമ്മിറ്റി അംഗത്വം അതൊന്നുമില്ലാത്ത വി.എസ്.അച്യുതാനന്ദനായിരിക്കും ജൂലായ് 23ന് തിരുവനന്തപുരത്ത് തിരിച്ചെത്തുകയെന്ന് കരുതിയവരുണ്ട്. അതിനായി ആഗ്രഹിച്ചവരുമുണ്ട്. കേന്ദ്രകമ്മിറ്റിയിലും അതിനു മുമ്പ് പി ബിയിലും കേരള നേതൃത്വം വി.എസ്സിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചത് ഇതിനു വേണ്ടിയായിരുന്നു. വിചാരണയും നടത്തി. ക്യാപ്പിറ്റല്‍ പണിഷ്മെന്റ് തന്നെ നല്‍കണമെന്ന് വാദിച്ചു. ഒടുവിലെന്തായി. അച്യുതാനന്ദന് പോയതു പോലെ തിരിച്ചു വരുന്നു. മറിച്ച് പ്രതീക്ഷിച്ചവര്‍ തരിച്ചു നില്ക്കുന്നു. പാര്‍ട്ടി തീരുമാനങ്ങളെ മറി കടന്ന് സ്ഥാനാര്‍ഥിയും എംഎല്‍എയും മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രതിപക്ഷനേതാവുമായിരിക്കുന്ന വി.എസ്സിന് ഒരു ശാസന കൊണ്ട് നഷ്ടപ്പെടുന്നതെന്താണ് ? ഒരു രോമം കൊഴിഞ്ഞതിന്റെ നഷ്ടബോധം പോലും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഒരുപക്ഷേ ടി.പി.ചന്ദ്രശേഖരന്റെ വധവും തുടര്‍ന്ന് സിപിഎം പ്രതിക്കൂട്ടിലായതുമാകും ഇന്നത്തെ തീരുമാനത്തിന് പ്രേരകം. ഇല്ലായിരുന്നെങ്കില്‍ നേരത്തെ പി ബിയില്‍ നിന്ന് നീക്കിയതു പോലെ കേരള കമ്മിറ്റി ആവശ്യപ്പെട്ടതു പോലെ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും പടി ഇറങ്ങേണ്ടി വന്നേനെ. പ്രതിപക്ഷത്ത് എംഎല്‍എയായി മാത്രം ഇരിക്കാന്‍ നിര്‍ദേശിച്ചേനെ. അത് അംഗീകരിക്കാന്‍ ഒരുക്കമല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ ധൈര്യം നല്കിയതും ടി.പി.ചന്ദ്രശേഖരന്റെ ആത്മാവാണെന്ന് പറയാം.
വി.എസ്.അച്യുതാനന്ദന് പാര്‍ട്ടിയെക്കാള്‍ വളര്‍ന്നു. ഒരുപക്ഷേ തന്നെക്കാള്‍ കീഴെയാണ് പാര്‍ട്ടിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ വി.എസ് വിജയിച്ചു. അതു തന്നെയാണ് പാര്‍ട്ടിക്ക് തലവേദന. ഈ സാഹചര്യം മറികടന്ന് മുന്നോട്ടു പോകാനുള്ള ആത്മബലം ഇല്ലാതെ പോയതാണ് ആഗ്രഹിക്കുന്ന നടപടി സ്വീകരിക്കാന്‍ കഴിയാതെ പോയത്. ഇപ്പോള്‍ എടുത്ത നടപടി മുഖം രക്ഷിക്കാന്‍ മാത്രമാകുന്നത് അതു കൊണ്ടാണ്. ഈ നടപടി പോലും വി.എസ്സിന്റെ അനുമതിയോടെ എന്നാണ് ബോധ്യമാകുന്നത്. പാര്‍ട്ടിക്കു വേണ്ടി ഈ ശാസന അംഗീകരിക്കണമെന്ന് യാചിക്കേണ്ടി വരുന്ന ദയനീയാവസ്ഥയില്‍ സിപിഎമ്മിനെ വി.എസ് എത്തിച്ചു എന്നു തന്നെ പറയാം.
മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ കരുത്തനായിരുന്നല്ലോ സോമനാഥ ചാറ്റര്‍ജി. പഴയ ലോക്സഭാ സ്പീക്കര്‍. പുള്ളിയെ പുറത്താക്കാന്‍ ഒറ്റ കമ്മിറ്റിയേ ചേരേണ്ടി വന്നുള്ളൂ. സോമനാഥിനെ പുറത്താക്കിയാല്‍ ഒരു പുല്‍ക്കൊടി പോലും പുറകെ പോകാനുണ്ടായില്ലല്ലോ. വി.എസ് അങ്ങനെയല്ലെന്ന് ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു.പാര്‍ട്ടിയെ മാത്രമല്ല പാര്‍ട്ടി സെക്രട്ടറിയെ തന്നെ വെറുതെ വിടാന്‍ വി.എസ് ഒരുക്കമല്ലായിരുന്നു. എസ്.എ.ഡാങ്കെയോടാണ് പിണറായി വിജയനെ ഉപമിച്ചത്. പാര്‍ട്ടി വിലക്കും വിരോധവും വകവയ്ക്കാതെ പെരുമാറിയ നിമിഷങ്ങള്‍ നിരവധി. എന്നിട്ടും പരുക്കില്ലാതെ തിരിച്ചെത്തുന്നു. ശാസനയോടുള്ള നിലപാടെന്താകുമെന്ന് വി.എസ് പറയുമായിരിക്കാം. ഏതായാലും പാര്‍ട്ടി പ്രവര്‍ത്തനത്തെ കുറിച്ചുള്ള വി.എസ്സിന്റെ ഭിന്നാഭിപ്രായം പരിശോധിക്കുമെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കുകയും ചെയ്തു. അതേ സമയം ‘കുടിക്കുന്ന വെള്ളത്തില്‍ മോശത്തരം ചെയ്യുന്നയാളാണ് വി.എസ്’ എന്ന് കുറ്റപ്പെടുത്തിയ എം.എം.മണിയുടെ കുത്തിനു പിടിക്കാന്‍ സിപിഎം നിര്‍ബന്ധിതമാകുകയും ചെയ്തു. മണിയെ സംരക്ഷിക്കാനും സഹായിക്കാനും സംസ്ഥാനനേതൃത്വം എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കെയാണ് കേന്ദ്രകമ്മിറ്റിയുടെ പുതിയ നിര്‍ദേശം. ഏതായാലും വി.എസ് പ്രശ്നത്തില്‍ ഇപ്പോഴത്തെ നടപടി ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കല്‍ മാത്രമാണ്. വരുംദിവസങ്ങളിലറിയാം സിപിഎമ്മിന്റെ ഭാവി, വി.എസ്സിന്റേതും. ഇ.എം.എസിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത് അനാരോഗ്യം ആരോപിച്ചായിരുന്നു. പാര്‍ട്ടി അടിച്ചേല്‍പ്പിച്ച രോഗവും പേറി നാടാകെ ഇ.എം.എസ് സഞ്ചരിച്ചു, പ്രസംഗിച്ചു. ഒടുവില്‍ പാര്‍ട്ടി സ്കൂളിന്റെ പ്രധാനാധ്യാപകനാക്കി മൂലയ്ക്കിരുത്തി. വി.എസിന് അനാരോഗ്യം വിധിച്ചിട്ടില്ല. ഏതെങ്കിലുമൊരു ക്ലാസ് മുറിയില്‍ ഒതുങ്ങിയിരിക്കാനും വി.എസ് തയ്യാറാകുന്നുമില്ല. അതു തന്നെയാണ് സിപിഎമ്മിനെ അലട്ടുന്നതും.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: