തിരുവനന്തപുരം: ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ റെയ്ഡ് തുടരുന്നു. അറുപതിലേറെ ഹോട്ടലുകള്‍ അടച്ചു പൂട്ടി. തലസ്ഥാനത്തെ ആറ്റിങ്ങലില്‍ ആറും നഗരത്തില്‍ നാലും അടച്ചുപൂട്ടി. കഴക്കൂട്ടത്തെ മൂന്ന് ഹോട്ടലുകള്‍ അടപ്പിച്ചു. നഗരസഭയുടെ റെയ്ഡില്‍ ഉള്ളൂരിലെ ഒരു ഹോട്ടല്‍ സീല്‍ ചെയ്തു. 40 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കി.
ആറ്റിപ്ര, തൈക്കാട്, വഴുതയ്ക്കാട്, വലിയശാല, പേരൂര്‍ക്കട, നന്തന്‍കോട്, കുറവന്‍കോണം, ശ്രീകാര്യം, പോങ്ങുംമൂട്, കഴക്കൂട്ടം, ഞാണ്ടൂര്‍കോണം, കുടപ്പനകുന്ന് എന്നീ മേഖലകളിലുള്ള 69 ഹോട്ടലുകളിലാണ് നഗരസഭ റെയ്ഡ് നടത്തിയത്. ഇതില്‍ 40 എണ്ണത്തിന് നോട്ടീസ് നല്കി. ഉള്ളൂര്‍ പ്രശാന്ത് നഗറിലുള്ള ഹോട്ടല്‍ സീല്‍ ചെയ്തു. കിഴക്കേക്കോട്ടയിലുള്ള ഹോട്ടല്‍ ലൂസിയ കോന്റിനെന്റല്‍ എന്ന സ്റ്റാര്‍ ഹോട്ടലും ഉള്‍പ്പെടും.
കൊല്ലം നഗരത്തിലും പരിസരത്തുമുള്ള ഹോട്ടലുകളില്‍ ജില്ലാ ഫുഡ് ഇന്‍സ്പെക്ടറുടെയും കോര്പ്പറേഷന് ഹെല്‍ത്ത് വിഭാഗത്തിന്റെ നേതൃത്വത്തിലും വെവ്വേറെ റെയ്ഡ് നടത്തി.
റെയ്ഡില്‍ മിക്കയിടത്തുനിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി. കോര്പ്പറേഷന് ഹെല്‍ത്ത് സ്ക്വാഡ് 20 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. 14 ഇടങ്ങളില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്ടെത്തി. ഇതില്‍ ഭൂരിഭാഗവും അറിയപ്പെടുന്ന മുന്തിയ പരിഗണനയുള്ള ഹോട്ടലുകളാണ്. ഇവര്‍ക്ക് ഹോട്ടലും പരിസരവും ശുചിയാക്കി സൂക്ഷിക്കുന്നതിന് നോട്ടീസ് നല്കി. എട്ട് സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്.
പഴകിയ എണ്ണ, വളരെ പഴക്കംചെന്ന ഇറച്ചി, ഷവര്‍മയ്ക്ക് ഉപയോഗിക്കുന്ന പുഴുവരിച്ച മുളക്, ചോറ്, മീന്‍കറി, ഞണ്ട് കറി, അച്ചാറുകള്‍, പഴകിയ ബ്രഡ്, പൊറോട്ട എന്നിവ പിടികൂടിയവയില്‍ ഉള്‍പ്പെടും. വലിയ ചീനച്ചട്ടികളിലാണ് മാസങ്ങളായി പാചകം ചെയ്ത പഴകിയ എണ്ണ സൂക്ഷിച്ചിരുന്നത്. ഇത്തരത്തില്‍ ഏഴ് ചീനച്ചട്ടി എണ്ണയാണ് പിടിച്ചെടുത്തത്. പിടികൂടിയ പഴകിയ ആഹാരസാധനങ്ങള്‍ അധികൃതര്‍ പിന്നീട് കോര്പ്പറേഷന് ഓഫീസില്‍ പ്രദര്‍ശിപ്പിച്ചു. റെയ്ഡ് വരുംദിവസങ്ങളിലും തുടരാനാണ് അധികൃതരുടെ തീരുമാനം.
ചിന്നക്കടയിലെയും മെയിന്‍ റോഡിലെയും വെജിറ്റേറിയന്‍ ഹോട്ടലുകളിലും സംഘം പരിശോധന നടത്തി. ഹോട്ടലുകളുടെ ഡൈനിംഗ് ഹാളുകളും അടുക്കളകളും വൃത്തിഹീനമാണെന്ന് ബോധ്യപ്പെട്ടു.
കരുനാഗപ്പള്ളി, ശാസ്താംകോട്ട മേഖലകളിലും പരിശോധന നടത്തി.
എറണാകുളം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലായി നടത്തിയ മിന്നല്‍ പരിശോധനയില്‍ 36 ഹോട്ടലുകള്‍ അടച്ചു പൂട്ടി. ഇന്നലെ മാത്രം 516 ഹോട്ടലുകളാണ് പരിശോധിച്ചത്. 245 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
കറുകുറ്റി പഞ്ചായത്തില്‍ 14 എണ്ണം പരിശോധിച്ചതില്‍ 11 എണ്ണ് അടച്ചു പൂട്ടി. ഡി.ഡി പാര്‍ക്ക്, പല്ലവി, റിച്ചൂസ്, റണ്‍സ്, കിച്ചണ്‍ ഗേറ്റ്, ക്രിസ്റ്റല്‍ കിച്ചണ്‍, നവ്യ ബേക്കറി, ഗ്രീന്‍ ബേക്കേഴ്സ്, സെന്റ് പോള്‍ ഫിഷ് സ്റ്റാള്‍, ജോസ് ആന്റണി ഫിഷ് സ്റ്റാള്‍, സെന്റ് പോള്‍ ചിക്കന്‍ സ്റ്റാള്‍ എന്നിവയാണ് അടപ്പിച്ചത്. മൂക്കന്നൂരില്‍ 20 എണ്ണം പരിശോധിച്ചതില്‍ മാതാ ഹോട്ടല്‍ ആന്റ് റസ്റ്ററന്റ്, രേഷ്മ ഹോട്ടല്‍ താബോര്‍, അക്ഷയ ഹോട്ടല്‍ താബോര്‍ എന്നിവയാണ് അടപ്പിച്ചത്. തുറവൂരില്‍ 10 എണ്ണം പരിശോധച്ചതില്‍ മൂന്ന് എണ്ണം അടച്ചു പൂട്ടി. അമ്മ ഹോട്ടല്‍ കിടങ്ങൂര്‍, അശ്വതി ഹോട്ടല്‍ കിടങ്ങൂര്‍, അനീഷ് തുറവൂര്‍ എന്നിവയാണിവ.
കീച്ചേരിയില്‍ നേഹ ഉദയംപേരൂര്‍, കുമ്പളങ്ങിയില്‍ എം.ജെ ഹോട്ടല്‍, മലയിടംതുരുത്തില്‍ ഭാരത് ഹോട്ടല്‍ പൂക്കാട്ടുപടി, നെട്ടൂരില്‍ കൊട്ടാരം കാന്റീന് കുമ്പളം, പല്ലാരിമംഗലം പാം ലീഫം നേരിയമംഗലം, പാമ്പാക്കുട മൂന്നും, ജിതിന് ഹോട്ടല്‍ കൂത്താട്ടുകുളം, അര്‍ച്ചന, ആല്വിന്, പണ്ടപ്പിളളിയില് ല്‍ പ്ലാസ വാഴക്കുളം, വാരാപ്പുഴയില്‍ ജയ കേരള എലൂര്‍, വേങ്ങൂരില്‍ അന്ന മിറയ കുറുപ്പുംപടി, മല്ലിപ്പുത്ത് ടോപ്പ് ഫോം, റമഡി എളങ്കുന്നപ്പുഴ, സാഫ എടവനക്കാട്, മലബാര്‍ റസോയി, ആരാധന മുനമ്പം, റെജി, ബദരിയ, ഗീതാ ഭവന് ചെറായി എന്നിവയാണ് അടച്ചു പൂട്ടിയത്.
കൊച്ചി നഗരത്തില്‍ ബദാം മില്‍ക്ക് നിര്‍മ്മാണത്തിന് വെള്ളം എടുക്കുന്ന കിണര്‍ മാലിനംനിറഞ്ഞ് വൃത്തിഹീനമായ നിലയില്‍ കിടക്കുന്നതായി കണ്ടെത്തി. മേയര്‍ എത്തുന്നതറിഞ്ഞ് അന്യസംസ്ഥാനക്കാര്‍ ഓടിരക്ഷപ്പെട്ടു.
കൂത്താട്ടുകുളം ടൗണില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ മൂന്ന് ഹോട്ടലുകള്‍ അടപ്പിച്ചു.
തൃശൂരില്‍ ഒമ്പത് ഹോട്ടലുകളിലാണു പരിശോധന നടത്തിയത്. രണ്ട് ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. രണ്ട് ഹോട്ടലുടമകള്‍ക്കും നോട്ടിസ് നല്കി. പടിഞ്ഞാറെകോട്ടയില്‍ പ്രവര്‍ത്തിക്കുന്ന സൂര്യ ഹോട്ടലില്‍ നിന്നു പഴകിയ പൊറോട്ടയും ചപ്പാത്തിയുമാണു പിടിച്ചെടുത്തത്. എംജി റോഡിലെ ചിക് സിറ്റിയില്‍ നിന്ന് ഭക്ഷണം തയാറാക്കാന്‍ ഉപയോഗിച്ചിരുന്ന പഴകിയ എണ്ണ പിടിച്ചെടുത്തു. നോട്ടിസ് ലഭിച്ച് ഏഴു ദിവസത്തിനകം വീണ്ടും പരിശോധന നടത്തുമ്പോള്‍ പഴയ രീതിയില്‍ തുടര്‍ന്നാല്‍ ഈ ഹോട്ടലുകള്‍ അടച്ചുപൂട്ടിക്കും.
കായംകുളത്ത് ഇന്നലെ രാവിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ വന്‍കിട ഹോട്ടലുകള്‍ ഉള്‍പ്പെടെ എട്ട് ഹോട്ടലുകളില്‍ നിന്നും പഴകിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു. കെഎസ്ആര്‍ടിസി കാന്റീന് അടച്ചു പൂട്ടി. റോയല്പ്ലാസാ, ലാന്റ്മാര്‍ക്ക്, ഹലാല്അമ്മാസ്, ഹൈവേ പാലസ്, ലേക്ക് ഡഫോഡില്‍, ചിത്ര, ശ്രീദേവി ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തത്. വൃത്തിഹീനമായ അന്തരീക്ഷവും പാചകസ്ഥലത്ത് നിരവധി എലിമാളങ്ങളും കണ്ടതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി കാന്റീന് അടച്ച് പൂട്ടാന്‍ നിര്‍ദ്ദേശിച്ചത്.
ചങ്ങനാശ്ശേരി നഗരസഭയിലെ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ കെഎസ്ആര്‍ടിസി കാന്റീന്, വാഴൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ പൈസ് എന്നീ ഭക്ഷ്യവേട്ട
ഒന്നില്‍ നിന്ന്
സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി സീല്‍ചെയ്തു. എസ്ബി കോളേജിന് സമീപമുള്ള ഹോട്ടല്‍ കലവറയിലും, കെഎസ്ആര്‍ടിസി കാന്റീനില്‍ നിന്നും പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. രണ്ടാഴ്ചക്കുള്ളില്‍ നടന്ന പരിശോധനയില്‍ നഗരാതിര്‍ത്തിയിലെ എട്ടു ഹോട്ടലുകളില്‍ നിന്നും പഴകിയ ആഹാരസാധനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. ഹോട്ടലുകള്‍ക്കെതിരെ നടപടിയും സ്വീകരിച്ചു.
പാലാ രാമപുരത്ത് എട്ട് ഹോട്ടലുകളില്‍ ഇന്നലെ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. ഹോട്ടലിലെ വൃത്തിഹീനമായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ ഹോട്ടലുടമകള്‍ക്ക് നോട്ടീസ് കൊടുത്തു. ഫുഡ്സേഫ്റ്റി ഓഫീസര്‍ കെ.പി രമേശ്കുമാര്‍ റെയ്ഡിന് നേതൃത്വം കൊടുത്തു.
കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി. പരിശോധനയില്‍ നിരവധി പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. കണ്ണൂര്‍ നഗരത്തിലെ ഹോട്ടല്‍ സല്‍ക്കാര, ന്യൂ സിറ്റി ലൈറ്റ്, ആശീര്‍വാദ് ആശുപത്രി കാന്റീന്, നൂര്ജഹാന്, ആതിര തുടങ്ങിയ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്. ജില്ലയിലെ തലശ്ശേരി, തളിപ്പറമ്പ്, കൂത്തുപറമ്പ്, ഇരിട്ടി, കേളകം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പഴകിയ ഭക്ഷണ വില്‍പ്പന വ്യാപകമാണ്. കേളകം, അടക്കാത്തോട് മേഖലകളില്‍ ഗുണനിലവാരമില്ലാത്ത കിണര്‍ വെള്ളം ഉപയോഗിച്ചതിനാല്‍ മഞ്ഞപ്പിത്തം ബാധിച്ച് മൂന്നു പേര് മരിച്ചിരുന്നു.
തലശ്ശേരിയിലെ ഹോട്ടല്‍ വെസ്റ്റേണ്‍, നാരങ്ങാപ്പുറത്തെ ഉഡുപ്പി ഹോട്ടല്‍, ഒലീവ് ഗാര്ഡന്, പഴയ ബസ് സ്റ്റാന്റിലെ ഹോട്ടല്‍ അതുല്യ, ജനറല്‍ ആശുപത്രിയിലെ കാന്റീന് എന്നിവിടങ്ങളില്‍ നിന്നും വിവിധ ഫാസ്റ്റ് ഫുഡ് കടകളിലുമാണ് റെയ്ഡ് നടത്തിയത്. നഗരത്തിലെ പ്രധാന വെജിറ്റേറിയല്‍ ഹോട്ടല്‍ എന്നറിയപ്പെടുന്ന ഉഡുപ്പി ഹോട്ടിലിലെ കക്കൂസ് മാലിന്യം പൊതു ഓവുചാലിലേക്ക് തുറന്നു വിടുന്നതും ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിരഹിതമായ അടുക്കളയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.
തലശ്ശേരിയിലും കണ്ണൂരിലും ഉള്ള വിവിധ ആശുപത്രി കാന്റീനുകളിലും പഴകിയ ഭക്ഷണം കണ്ടെത്തിയത് രോഗികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തലശ്ശേരിയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുഗത കുമാരിയുടെ നേതൃത്വത്തില്‍ അജിത, സജിത, രാജേന്ദ്രന് തുടങ്ങിയവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ ഹോട്ടലുകളില്‍ ഇന്നലെയും റെയ്ഡ്നടന്നു. കോഴിക്കോട് മൊബെയില്‍ വിജിലന്‍സ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ നഗരപ്രദേശത്തും ഫുഡ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഓഫീസ് പരിധിയിലുമാണ് പരിശോധന നടന്നത്. വടകരയില്‍ നഗസഭാ ഹെല്‍ത്ത് സ്ക്വാഡ് പരിശോധന നടത്തി. സഹകരണ ആശുപത്രി പരിസരത്ത് സൗമ്യ, സന്ദീപ് എന്നീ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. രാത്രികാല പരിശോധനയില്‍ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് അഞ്ച് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
മലപ്പുറം ജില്ലയില്‍ വിവിധ സ്ഥലങ്ങളിലെ ഷവര്‍മ വില്‍പ്പനകേന്ദ്രങ്ങളില്‍ ഇന്നലെയും പരിശോധന നടന്നു. മലപ്പുറം, മഞ്ചേരി, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ ജില്ലാ ഫുഡ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിച്ചത്. മിക്കയിടങ്ങളിലും ഷവര്‍മ ഉണ്ടാക്കുന്നത് കടക്ക് പുറത്താണെന്നും വേണ്ടത്ര ശുചിത്വമില്ലെന്നും പരിശോധകര് മനസിലാക്കി. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ ശുചിത്വമില്ലാത്ത 12 കടള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. പലതിനും ലൈസന്‍സുമില്ല. ഇത്തരം കടക്കാരോട് ഓഗസ്റ്റ് അഞ്ചിനകം ലൈസന്‍സ് എടുക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വിവിധ ഹോട്ടലുകളിലും പരിശോധന നടന്നു. പാലക്കാട്, വയനാട് ജില്ലകളില്‍ ഇത്തരത്തിലുള്ള പരിശോധന ആരംഭിച്ചിട്ടില്ലെന്നാണ് വിവരം.
പത്തനംതിട്ട ജില്ലയിലെ 20 സ്ഥാപനങ്ങളില്‍ ജില്ല ഫുഡ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഇന്നലെ റെയ്ഡ് നടത്തി. നാലു സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതിന് നിര്‍ദേശം നല്കി. അടൂരിലെ സിറ്റി ബേക്കേഴ്സിനോടനുബന്ധിച്ചുള്ള ബോര്‍മ, കടവുങ്കല്‍ ബേക്കറി ആന്‍ഡ് ഹോട്ടല്‍സ്, പത്തനംതിട്ട രമ്യാ ഹോട്ടല്‍ എന്നിവിടങ്ങളിലെ വൃത്തിഹീനമായ സാഹചര്യം കണ്ടെത്തി നോട്ടീസ് നല്കി പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. മല്ലപ്പള്ളി ആദിത്യാ ഹോട്ടലില്‍ ഉപയോഗിക്കുന്ന ജലസ്രോതസ് വൃത്തിഹീനമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതിനു നിര്‍ദേശം നല്കി. മല്ലപ്പള്ളി ബ്രദേഴ്സ് ഹോട്ടലില്‍നിന്നും കളര്‍ ചേര്‍ത്ത 16 കിലോഗ്രാം കോഴിയിറച്ചി പിടിച്ചെടുത്തു നശിപ്പിച്ചു. തിരുവല്ലയില്‍ ആശുപത്രിക്യാന്റീനടക്കം നാലുസ്ഥാപനങ്ങളില് നിന്നും പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: